കേന്ദ്രസർക്കാർ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം തുടർന്നേക്കും
Mail This Article
ലോക്ഡൗണിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കാന്‍ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. ലോക്ഡൗണ്‍ അവസാനിച്ചാലും സാമൂഹ്യ അകലം പാലിക്കപ്പെടേണ്ടതുള്ളതിനാല്‍ പല മന്ത്രാലയങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലാണെന്ന് കാണിച്ച് പേഴ്സണല്‍ വകുപ്പ് മന്ത്രാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. രാജ്യത്തെ 48.34 ലക്ഷം കേന്ദ്ര ജീവനക്കാരുണ്ട്. കാര്യക്ഷമമായും തടസം കൂടാതെയും ഓഫീസ് പ്രവര്‍ത്തനം സാധ്യമാക്കുന്നതിനുളള പ്രവര്‍ത്തന ചട്ടം തയ്യാറാക്കി വരുകയാണെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്.
ജീവനക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും
വീട്ടിലിരുന്ന് തൊഴിലെടുക്കുന്നതിന് വേണ്ടി ലാപ്ടോപ്, ഡെസ്ക് ടോപ്, ഇവയെല്ലാം ബന്ധപ്പെട്ട മന്ത്രാലയം നല്‍കും. ഇതിന്റെ കണക്കുകളും രേഖകളും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഓഫീസും സൂക്ഷിക്കണം. ഈ ഉപകരണങ്ങള്‍ വീട്ടിലിരുന്നു ജോലിചെയ്യുന്നവര്‍ക്ക്് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കൈമാറണം.
വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുമ്പോള്‍ തടസമില്ലാത്ത ഇന്റര്‍നെറ്റ് സംവിധാനം വേണ്ടി വരും. ഇതിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ റിഇംപേഴ്സ് ചെയ്യും. നിലവില്‍ 75 ഓളം മന്ത്രാലയങ്ങള്‍ ഇ ഓഫീസ് പ്ലാറ്റ് ഫോം ഉപയോഗിച്ച്് ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 57 മന്ത്രാലയങ്ങളിലെ എണ്‍പത് ശതമാനത്തിലധികം ജോലിയും ഇങ്ങനെയാണ് ചെയ്യുന്നത്.
English Summery: Central Govt.Employees may Continue Work From Home