ADVERTISEMENT

കോവിഡ് സൃഷ്ടിച്ച  സാമ്പത്തിക പ്രത്യാഘാതത്തിൽ നിന്നും മുക്തി നേടാൻ ശ്രമിക്കുന്ന സാധാരണ ജനങ്ങളെ എണ്ണവില കൂട്ടി പൊള്ളിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. പ്രശ്നങ്ങളുടെ ആഴക്കയത്തിലേക്ക്  തള്ളിവിടുന്ന നടപടികളാണ് കേന്ദ്ര സർക്കാർ അനുദിനം  സ്വീകരിക്കുന്നത്. തുടർച്ചയായ 16 ദിവസങ്ങളായി പെട്രോളിയത്തിന്റെയും ഡീസലിന്റെയും വില ഉയർത്തിയതിലൂടെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസ്സഹമാകുകയാണ്. ഇന്ന് സംസ്ഥാനത്ത് എണ്ണവില 81 രൂപയായി. തൊഴിൽ നഷ്ടപെട്ടതിന്റെ ഫലമായി  വരുമാനം നിലച്ചുപോയ കോടി കണക്കിന് ജനങ്ങളുടെ സാമ്പത്തികാവസ്ഥ  കൂടുതൽ സങ്കീർണ്ണമാക്കുന്ന  സാഹചര്യത്തെയാണ് ഇത്തരം നടപടികളിലൂടെ സർക്കാർ ക്ഷണിച്ചു വരുത്തുന്നത്.   

വൈരുദ്ധ്യം

അന്താരാഷ്ട്ര കമ്പോളത്തിൽ കാര്യമായ വില വ്യതിയാനം സംഭവിക്കാതിരിക്കുമ്പോഴാണ് ദേശീയ കമ്പോളത്തിൽ അടിക്കടി എണ്ണ വില വർധിപ്പിക്കുന്നത്. 2008-ൽ  150 ഡോളറിനടുത്തായിരുന്നു  ഒരു വീപ്പ എണ്ണയുടെ അന്താരാഷ്ട്ര വില. പ്രസ്തുത വില ഇന്ന്  40 ഡോളറിന്റെ പരിസരത്താണ്. എണ്ണകമ്പനികൾക്കു കമ്പോളത്തിലെ  വിലയുടെ ചാഞ്ചാട്ടത്തിനനുസരിച്ചു വില നിർണയിക്കാമെന്നു വന്നതു മുതൽ ഇന്ത്യയിലെ ജനം ഈ പരീക്ഷണത്തെ അതിജീവിക്കാൻ കഷ്ടപ്പെടുകയാണ്. 2008-ൽ ഇന്ത്യൻ കമ്പോളത്തിൽ ഒരു ലിറ്റർ പെട്രോളിന് 50 രൂപയും ഡീസലിന് 35 രൂപയും ആയിരുന്നു വില. അന്താരാഷ്ട്ര വില 75 ശതമാനത്തിലധികം  കുറഞ്ഞപ്പോൾ, ദേശിയ വിപണിയിൽ  വില 50 ശതമാനത്തിലധികം വർദ്ധിക്കുകയാണുണ്ടായത് .ഇത്  തികച്ചും വിരോധാഭാസം തന്നെ.  

വിലനിർണയത്തിലെ  വൈകല്യവും നികുതിയും

അന്താരാഷ്ട്ര  വിലയുടെ അടിസ്ഥാനത്തിലാണ്   പെട്രോളിയത്തിന്റെയും ഡീസലിന്റെയും വില നിർണയിക്കുന്നത്. ഇറക്കുമതി  80 ശതമാനവും കയറ്റുമതി  20 ശതമാനവും എന്ന സങ്കല്പത്തിൽ പ്രസ്തുത ആപേക്ഷിക പ്രാധാന്യം നൽകി കണക്കാക്കുന്ന ശരാശരി വിലയാണ് എണ്ണകമ്പനികളുടെ വില നിർണയത്തിനാധാരം. ഇതിനെ 'ട്രേഡ് പാരിറ്റി വില നിർണയം' എന്ന് വിശേഷിപ്പിക്കുന്നു. രൂപയുടെ വിനിമയ നിരക്കും  വില നിർണയത്തിന് പരിഗണിക്കുന്ന മറ്റൊരു ഘടകമാണ്. ഇങ്ങനെ നിർണയിക്കുന്ന വില ശാസ്ത്രീയമല്ലെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. പ്രാദേശികമായി ക്രൂഡ് സംസ്കരിച്ചെടുക്കുന്നതിനാൽ അന്തരാഷ്ട്ര വിലയെ ആശ്രയിക്കേണ്ടതില്ല. മാത്രവുമല്ല നമ്മുടെ സംസ്കരണ  ചെലവ് കുറഞ്ഞതാണെന്ന അഭിപ്രായവും ശക്തമാണ്
ഇങ്ങനെ നിർണയിക്കുന്ന വിലയുടെ കൂടെ പ്രവേശ നികുതി, റിഫൈനറി സംസ്കരണ ചെലവ് .ഗതാഗത ചെലവ്  തുടങ്ങിയവ ചേർത്താണ് അടിസ്ഥാന വില നിർണയിക്കുന്നത്. ഇതിന്റെ കൂടെ കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയും സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതിയും, ഡീലർ കമീഷനും ചേർത്താണ് ഉപഭോക്താവ് നൽകേണ്ട  അന്തിമ വില പ്രഖ്യാപിക്കുന്നത്. അടിസ്ഥാന വിലയുടെ 100 ശതമാനത്തിലധികമാണ് നികുതി. ഇത് തികച്ചും പകൽകൊള്ളയാണ്.  കേന്ദ്ര സർക്കാർ ഉഷാറോടെ  അത് ചെയ്യുമ്പോൾ  സംസ്ഥാന സർക്കാരുകളും അതിന്റെ തണലിൽ  ചേർന്നു നിൽക്കുന്നു.

വ്യക്തികളുടെ ചുമലിലെ ഭാരം  

രണ്ടാഴ്ചയ്ക്കിടെ 8 രൂപയിലധികമാണ് ഇന്ധനവില വർധന ഉണ്ടായിട്ടുള്ളത്. അതായത്,  പത്തു ശതമാനത്തിലധികം  വർധനവാണ്  ഈ രണ്ടു ഉത്പന്നങ്ങളിലും സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായും  വ്യക്തികളുടെ, വീട്ടമ്മമാരുടെ ധന മാനേജ്മെന്റ് താളം തെറ്റും. ഇരു ചക്ര വാഹനം ഉപയോഗിച്ച് ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ ചെലവ് അതിനനുസരിച്ചു കൂടും. 15 മുതൽ 20 ലിറ്റർ വരെ ഇന്ധനം ഉപയോഗിക്കുന്ന  ഒരാളെ സംബന്ധിച്ചിടത്തോളം 120 രൂപ മുതൽ 160രൂപ വരെ മാസം അധിക ചെലവ് വരും. ഇന്ധനത്തിന്റെ ഉപഭോഗം കൂടുന്നതനുസരിച്ചു ചെലവിന്റെ ഭാരവും വർധിക്കുമെന്ന് എടുത്തു പറയേണ്ടതില്ല. താഴെ കൊടുത്തിരിക്കുന്ന  പട്ടിക  ഇത് കൂടുതൽ വിശദമാക്കുന്നു.

WhatsAppImage2020-06-22at16-50-45-jpeg



വ്യത്യസ്തമായ ആളുകൾ വ്യത്യസ്ത ദൂരം സഞ്ചരിക്കുന്നതിന്റെ ഫലമായി  ഇന്ധന വില വർദ്ധനവ് കൊണ്ടുണ്ടാകുന്ന അധിക ഭാരത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. പട്ടികയിൽ കൊടുത്തിരിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും ആവശ്യമായ വരുന്ന ഇന്ധനത്തിന്റെ കണക്കു പരിശോധിച്ച് അധിക ഭാരം കണ്ടെത്താം.
ഇന്ധനത്തിന്റെ വിലവര്‍ധനവിലൂടെ വ്യക്തികൾക്ക് നേരിട്ടുണ്ടാകുന്ന ചെലവുകളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. പരോക്ഷ പ്രത്യാഘാതങ്ങൾ നിരവധിയാണ്. മൊത്തത്തിൽ ഒട്ടു മിക്ക ഉൽപ്പന്നങ്ങളുടെയും വില ഉയരും. തത്‌ഫലമായി ഉണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരന്റെ കീശയിൽ ഓട്ട സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.   പൊതുവിൽ കടത്തുകൂലിയും, അസംസ്കൃത വസ്തുക്കളുടെ വിലയും ഉയരും. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരുടെ ഉല്‍പാദന ചെലവ് കൂടുകയും അറ്റാദായം കുറയുകയും ചെയ്യുന്നത് മറ്റൊരു പ്രത്യാഘാതമാണ്. വ്യവസായികളുടെ അനുഭവവും മറിച്ചല്ല . ദേശിയ  തലത്തിൽ  എണ്ണവില  വർദ്ധന,  സർക്കാരിന്റെ   കീശ  വീർപ്പിക്കുമെന്നതൊഴിച്ചാൽ  ബാക്കിയെല്ലാ ഘടകങ്ങൾക്കും പ്രതികൂലമായിരിക്കും. സാമ്പത്തിക വളർച്ചയെ എണ്ണവില വർദ്ധന പ്രതികൂലമായി  ബാധിക്കുമെന്നത് പരക്കെ അംഗീകരിക്കപ്പെട്ട സത്യമാണ്. സാമ്പത്തിക വളർച്ച  കുറയുന്നതിന്റെ ഫലമോ, വ്യക്തികളുടെ വരുമാനത്തിൽ കുറവ് വരുത്തും. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവർക്കു  പ്രയാസപ്പെടേണ്ടിയും വരും .  
കോവിഡ് കാലത്തു ആളുകളുടെ വരുമാനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ  അവരുടെ ഉപഭോഗം മെച്ചപ്പെടുത്താനുള്ള അവസരങ്ങളാണ് കണ്ടെത്തേണ്ടത്. ഇവിടെ തിരിച്ചാണ്  സംഭവിക്കുന്നത്. ഇരുപതു ലക്ഷം കോടി രൂപയുടെ പാക്കേജിൽ സാധാരണക്കാരന് ഇടം കണ്ടെത്താനായില്ല.  അതിന്റെ തുടർച്ചയാണ് ഇപ്പോൾ അരങ്ങേറുന്ന ഇത്തരം സംഭവ വികാസങ്ങളും. 

English Summery: Oil Price is Threatening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com