ADVERTISEMENT

വിദേശ യാത്രയ്ക്കൊരുങ്ങുന്നവരും വിദേശത്തേയ്ക്ക് പണമയക്കുന്നവരും കരുതിയിരിക്കുക. ഒക്ടോബര്‍ ഒന്നിന് ശേഷം ഈ ചെലവില്‍ വര്‍ധന ഉണ്ടാകും. ഇക്കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ട ഉറവിട നികുതി (ടി സി എസ്) നിര്‍ദേശം നടപ്പാകുന്നതോടെയാണിത്. ബജറ്റ് നിര്‍ദേശമനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷം വിദേശത്തേയ്ക്ക് അയക്കുന്ന ഏഴു ലക്ഷത്തില്‍ കൂടുതലുള്ള തുക, ടൂര്‍ ഓപ്പറേറ്റര്‍ മുഖേന വില്‍ക്കപ്പെടുന്ന ടൂര്‍ പാക്കേജ് എന്നിവയ്ക്ക് ടി സി എസ് ബാധകമാകും. ടൂര്‍ പാക്കേജുകള്‍ക്ക് അഞ്ച് ശതമാനം ടി സി എസ് ഒക്ടോബര്‍ ഒന്നു മുതല്‍ ബാധാകമാകും. പാന്‍ കാര്‍ഡ് ഇല്ലാത്ത കേസുകളില്‍ ഇത് 10 ശതമാനം വരെയാകാം. നേരത്തെ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകുമെന്നതാണ് പിന്നീട്  ഒക്ടോബറിലേക്ക് നീട്ടിയത്.

വിദേശ പഠനം

എന്നാല്‍ വിദേശ യൂണിവേഴ്‌സിറ്റി ഫീസ് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ക്കായി അയക്കുന്ന പണത്തിന് 7 ലക്ഷം രൂപ വരെ നികുതി ഇല്ല. ബാങ്ക് വായ്പ എടുത്ത് പഠിക്കുന്ന വിദ്യാര്‍ഥികളാണെങ്കില്‍ ഏഴ് ലക്ഷത്തിന് മുകളിലാണ് അയക്കേണ്ടതെങ്കില്‍ .5 ശതമാനം ഉറവിട നികുതി നല്‍കേണ്ടതുണ്ട്.

ആര്‍ ബി ഐ യുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം അനുസരിച്ച് (എല്‍ ആര്‍ എസ്) ഇന്ത്യാക്കാരനായ ഒരാള്‍ക്ക് ചെലവ് ഇനത്തിലോ, നിക്ഷേപം എന്ന നിലയിലോ വിദേശ രാജ്യങ്ങളിലേക്ക് ഒരു സാമ്പത്തിക വര്‍ഷം പരമാവധി 250,000 ഡോളര്‍ വരെ അയക്കാമായിരുന്നു. ഇതിന് ഉറവിട നികുതി ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ബാങ്ക്, എക്സേഞ്ച് ഹൗസ് പോലുള്ള അംഗീകൃത ഏജന്‍സി വഴി വിദേശത്തേയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒരു സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷം രൂപയില്‍ കൂടുതലാണ് അയയ്ക്കുന്നതെങ്കില്‍ ഇനിമുതല്‍ അഞ്ച് ശതമാനം ടി സി എസ് ബാധകമായിരിക്കും. അയയ്ക്കുന്നവര്‍ക്ക് പാന്‍/ആധാര്‍ കാര്‍ഡില്ലെങ്കില്‍ ഇത് പത്ത് ശതമാനമായി ഉയരും.

വലിയ തോതില്‍ ദക്ഷിണേന്ത്യയില്‍ നിന്ന്് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് കാനഡ, ആസ്ത്രേലിയ, അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കുട്ടികള്‍ പഠിക്കാനായി പോകുന്നുണ്ട്. ഇത്തരം കേസുകളില്‍ ഫീസ് അടക്കമുള്ള തുക ഒരു സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷത്തില്‍ കൂടുതലുമായിരിക്കും. ഇനി .5 ശതമാനം നികുതി ഉറവിടത്തില്‍ നല്‍കണ്ടേി വരും.

വിദേശ ടൂറുകള്‍ക്ക് ചെലവേറും

വിദേശ ടൂറുകള്‍ക്കും ഇനി മുതല്‍ ചെലവേറും. വിദേശയാത്രകള്‍ ഇപ്പോള്‍ കൂടുതലും പാക്കേജ് ടൂറുകളായാണ് സംഘടിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് ഇത്തരം പാക്കേജുകളുടെ വില്‍പനക്കാരാണ് തുക ഉറവിടത്തില്‍ നിന്ന് സമാഹരിച്ച് നല്‍കേണ്ടത്. അതായത് യാത്ര ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ അധിക തുകയും നല്‍കണം. ഒരു ലക്ഷം രൂപയാണ് ചെലവെങ്കില്‍ 5,000 ഈ ഇനത്തില്‍ നഷ്ടമാകും. വിദേശ രാജ്യങ്ങളില്‍ എത്തുമ്പോഴുള്ള ആഭ്യന്തര യാത്രകള്‍, ഹോട്ടല്‍ താമസം എന്നു വേണ്ട എല്ലാം ഇതിന്റെ പരിധിയില്‍ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com