വീട്ടിൽ വെറുതെ ഇരിക്കുന്ന സ്വർണത്തിന് പലിശ നേടാം, ട്രേഡും ചെയ്യാം
Mail This Article
ഇന്ത്യൻ വീടുകളിൽ കെട്ടിപ്പൂട്ടി വെച്ചിട്ടുള്ള സ്വർണം എത്രയെന്നറിയുമോ? ഏതാണ്ട് 22000 ത്തോളം ടൺ സ്വർണ്ണം വീട്ടിലെ അലമാരികളിലും അരിപ്പെട്ടികളിലുമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. രഹസ്യമായി സൂക്ഷിച്ചിട്ടുള്ളവ വേറെയും. ഇങ്ങനെ വെറുതെ ഇരിക്കുന്ന സ്വർണത്തിനു പലിശ കിട്ടുന്ന വിധത്തിൽ ഒരു സ്വർണസമ്പാദ്യ പദ്ധതി കേന്ദ്ര സർക്കാർ 2015-16 വർഷത്തിൽ നടപ്പാക്കിയിരുന്നു. ഇതിന്റെ പുതുക്കിയ പതിപ്പ് അടുത്തിടെ പ്രഖ്യാപിച്ചു.
രൂപയ്ക്കു പകരം തൂക്കം
പുതിയ പദ്ധതി പ്രകാരം ഏറ്റവും ചുരുങ്ങിയത് പത്ത് ഗ്രാം സ്വർണം നിക്ഷേപിച്ചു കൊണ്ട് സ്വർണ ധന നിക്ഷേപ സേവിങ്സ് അക്കൗണ്ട് തുറക്കാം. പൊതുമേഖലാ ബാങ്കുകളിലാണ് ഇപ്പോൾ ഈ സൗകര്യം ഉള്ളത്. ജുവലറികൾക്കും പുതുക്കിയ പദ്ധതിയിൽ പങ്കെടുക്കാo. സാധാരണ ബാങ്കു നിക്ഷേപങ്ങളെ പോലെ ടേം ഡിപ്പോസിറ്റ് ആയാണ് നിക്ഷേപം.
രൂപയ്ക്കു പകരം തൂക്കത്തിലാണ് കണക്ക്. ഷോർട്ട് ടേം, മീഡിയം ടേം, ലോങ് ടേം ഇതിൽ ഇഷ്ടമുള്ള കാലയളവ് നിക്ഷേപകന് തിരഞ്ഞെടുക്കാം. ഒരു വർഷ നിക്ഷേപത്തിന് 0.5%വും ഒന്നു മുതൽ രണ്ട് വർഷത്തേക്ക് 0.55%വും രണ്ട് മുതൽ മൂന്നു വർഷം വരെയുള്ള നിക്ഷേപത്തിന് 0.6%വും ആണ് പലിശ നൽകുക. ഇടക്കാല നിക്ഷേപത്തിന് 2.25% വും ദീർഘകാല നിക്ഷേപത്തിന് 2.5% വും പലിശ ലഭിക്കും. ആഭരണമായോ നാണയ രൂപത്തിലോ ബാറുകളായോ നിക്ഷേപിക്കാം. കേന്ദ്ര ഗവൺമെൻറ് അംഗീകരിച്ചിട്ടുള്ള കളക്ഷൻ ആന്റ് പ്യുരിറ്റി ടെസ്റ്റിംഗ് സെൻററുകളിൽ സ്വർണ്ണത്തിന്റെ ശുദ്ധി പരിശോധിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പുതിയ പദ്ധതി പ്രകാരം മീഡിയം ടേം, ലോങ് ടേം നിക്ഷേപകർക്ക് ബാങ്ക് ലഭ്യമാക്കുന്ന ഗോൾഡ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് ഡിജിറ്റൽ ഡീമാറ്റ് രൂപത്തിലാക്കാനും ഇത് ബാങ്കിലൂടെ തന്നെ വിപണിയിൽ വ്യാപാരം ചെയ്യാനുള്ള അവസരം കൂടി ഒരുങ്ങുന്നുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഒരു സെക്യൂരിറ്റി ഡിപ്പോസിറ്ററിയുടെ കീഴിലാണ് ഇതിനുള്ള അവസരം
ഓർക്കുക
ഇങ്ങനെ വ്യാപാരത്തിനായി ഇടത്തരം, ദീർഘകാല നിക്ഷേപകർ അനുമതി നൽകും മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
∙നിക്ഷേപിക്കുന്ന സ്വർണം ഒരിക്കലും അതേ രൂപത്തിൽ തിരിച്ച് ബാങ്ക് തിരിച്ചു തരില്ല.
∙അക്കൗണ്ടിൽ സ്വീകരിക്കുന്ന സ്വർണം ബുള്ള്യൻ ആയോ കോയിൻ ആയോ മാറ്റുന്നു.
∙ചിലപ്പോൾ മറ്റ് ബാങ്കുകൾക്കോ ജുവലറികൾക്കോ വിൽക്കുകയും ചെയ്യും.
∙നിക്ഷേപം പിൻവലിക്കുന്ന സമയത്ത് തൽസമയ വിപണി മൂല്യം അനുസരിച്ചാകും സെറ്റിൽമെൻ്റ്.
∙നേട്ടത്തിൻമേൽ ആദായ നികുതി ബാധകമല്ല.
സ്വർണ്ണയിറക്കുമതി കുറച്ചു കൊണ്ട് ധനക്കമ്മി കുറയ്ക്കുകയാണ് ഈ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്.
∙പദ്ധതി സ്വീകരിക്കുന്നവർക്ക് സ്വർണം സൂക്ഷിക്കാനുള്ള ചെലവ് ഇല്ലാതാകും.
∙കള്ളൻമാർ മോഷ്ടിക്കുമെന്ന ഭയവും വേണ്ട.
English Summary: Details of Revised Gold Monetization Scheme