കോവിഡ് കാലത്തെ അതിജീവിച്ച സംരംഭം; ഈ കെട്ടകാലവും കടന്നുപോകും
Mail This Article
അപ്രതീക്ഷിതമായ കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം കഴിഞ്ഞ വർഷം പ്രതിസന്ധിയിലായ ധാരാളം കുടുംബങ്ങളുണ്ട്. അതിൽ ഒന്നാണ് തിരുവനന്തപുരത്ത് മണക്കാടുള്ള ചന്ദ്ര മഹാദേവന്റെ കുടുംബം. കോവിഡ് മൂലമുള്ള ലോക്ഡൗൺ വേളയിൽ ആ കുടുംബത്തിനുണ്ടായിരുന്ന ഏക വരുമാനമാർഗവും നിലച്ചു. അങ്ങനെ ജോലി നഷ്ടപ്പെട്ടവരുടെ പട്ടികയിൽ അവരുംപെട്ടു. പക്ഷേ, ഈ കെട്ടകാലം കടന്നുപോകും എന്നു വിശ്വസിച്ചിരുന്നതിനാൽ പോയതിനെക്കുറിച്ചോർത്തു ആ കുടുംബം വിഷമിച്ചില്ല.
എങ്ങനെ മുന്നോട്ട്?
അതിജീവനത്തിനുള്ള വഴികൾ തേടുകയായിരുന്നു പിന്നീട്. ആദ്യപടിയായി ഭർത്താവിനു ജോലിയിൽനിന്നു കിട്ടിയ നഷ്ടപരിഹാരത്തുകയിൽ ഒരു ഭാഗംകൊണ്ട് ചെറിയതോതിൽ ഞങ്ങളൊരു സംരംഭം തുടങ്ങി. മല്ലി, മുളക്, മഞ്ഞൾ തുടങ്ങിയവ വാങ്ങി വൃത്തിയാക്കി പൊടിച്ച് ചെറിയ ചെറിയ പാക്കറ്റുകളിലാക്കി സമീപ പ്രദേശങ്ങളിൽ വിറ്റഴിച്ചു.
ബിരുദധാരിയായ എനിക്കും ഒരു വരുമാനമാർഗം കണ്ടെത്താൻ ഇത് ഉപകാരപ്പെട്ടു. മാത്രമല്ല, ഞങ്ങളെപ്പോലെ ജോലി നഷ്ടപ്പെട്ട രണ്ടു മൂന്നു കുടുംബങ്ങളെയും കൂടെ േചർക്കാനും അവരുടെ പട്ടിണി അകറ്റാനും ഇതിലൂടെ സാധിച്ചു.
ഓഹരി വിപണിയിൽ നല്ലൊരു ഭാവി കണ്ടെത്താനാകും എന്നു വിശ്വസിക്കുന്ന ഒരാളാണ് എന്റെ ഭർത്താവ്. നേരത്തേ തന്നെ വിപണിയിൽ നിക്ഷേപം നടത്തിയിരുന്ന അദ്ദേഹം കിട്ടിയ തുകയിൽ ഒരു വിഹിതം ഓഹരി വിപണിയിൽ നിക്ഷേപിച്ചു. ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
പച്ചപിടിച്ച അടുക്കളത്തോട്ടം
ലോക്ഡൗൺ സമയത്ത് എങ്ങും പോകാതെ വീട്ടിലിരുന്നപ്പോഴാണ് വീടിന്റെ പിറകുവശത്ത് ആവശ്യമുള്ള പച്ചക്കറികൾ കൃഷി ചെയ്തു തുടങ്ങിയത്. ഇന്ന് അതു വളരെ അഭിവൃദ്ധിപ്പെട്ടു. വീട്ടിലേക്കാവശ്യമായ ഒട്ടുമിക്ക പച്ചക്കറികളും ഇവിടെനിന്നു ലഭിക്കുന്നു. അതു മാനസികമായി സന്തോഷവും സംതൃപ്തിയും ഒപ്പം ആരോഗ്യം പ്രദാനം ചെയ്യുന്നു.
ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയും എന്തും നേരിടുമെന്ന് ഉറപ്പിച്ചു മുന്നോട്ടു പോകാനും കഴിഞ്ഞാൽ ഏതു പ്രതികൂല സാഹചര്യത്തെയും മറികടക്കാം. അതാണ് കോവിഡ് ഞങ്ങളെ പഠിപ്പിച്ചത്.
English Summary : How this Lady Overcame the Lockdown Crisis Last Year