ADVERTISEMENT

കഴിഞ്ഞ വർഷം  അവസാനത്തോടെ പല ആഗോള നിക്ഷേപക ബാങ്കുകളും, റേറ്റിങ് ഏജൻസികളും 2022 ൽ എണ്ണവില കുറയുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2021 ൽ 50 ശതമാനമാണ് എണ്ണ വില ഉയർന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച്ച എണ്ണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡിന്റെ ഇപ്പോഴത്തെ റെക്കോർഡ് വില ഒരു തുടക്കം മാത്രമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

റഷ്യ യുക്രൈൻ സംഘർഷം നിലനിൽക്കുന്നതുകൊണ്ടാണ് എണ്ണ വില ഇപ്പോൾ വീണ്ടും കൂടുന്നത്. റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇനിയും  എണ്ണ  വില കൂടും. മഹാമാരിയെ തുടർന്ന് ആഗോളതലത്തിൽ എണ്ണ ഡിമാൻഡ് കുറഞ്ഞതിനാൽ ഒപെക്  രാജ്യങ്ങൾ വല്ലാതെ ഉൽപ്പാദനം കുറച്ചിരുന്നു. ഈ ഒരു കാരണം കൊണ്ട് ഡിമാൻഡ്  കുറഞ്ഞിരിക്കുന്ന സമയത്തുപോലും എണ്ണവില കൂടിയിരുന്നു. ഇപ്പോൾ മിക്ക സമ്പദ് വ്യവസ്ഥകളും  തിരിച്ചു വരവിന്റെ പാതയിലായതിനാൽ ഡിമാൻഡ് കൂടുന്നുണ്ട്. എന്നാൽ ഒപെക് രാജ്യങ്ങൾ പെട്ടെന്ന് എണ്ണയുടെ ഉൽപ്പാദനം ഉയർത്തുന്നില്ല. ഉൽപ്പാദനം കൂട്ടുവാൻ സാധിക്കാത്തതിനാലല്ല മറിച്ച് കൃത്രിമമായ ഒരു ക്ഷാമമുണ്ടാക്കി ഊഹക്കച്ചവടത്തിന് ശ്രമിക്കുന്നതാണെന്നുള്ള വാദങ്ങളുമുണ്ട്. 

ഇറാനുമേൽ നിൽക്കുന്ന ഉപരോധങ്ങൾ കാരണം അവർക്ക് ഉൽപ്പാദനം കൂട്ടുവാനുള്ള കഴിവുണ്ടെങ്കിലും മറ്റു രാജ്യങ്ങൾക്ക്  സ്വതന്ത്രമായി എണ്ണ വിൽക്കാനും സാധിക്കുന്നില്ല. എന്നാൽ ഉപരോധങ്ങൾക്കിടയിലും എണ്ണ കയറ്റുമതി ഇറാൻ കൂട്ടികൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കയിലെ ഷെയിൽ കമ്പനികളും ഉൽപ്പാദനം കൂട്ടുന്നുണ്ടെന്നു പറയുമ്പോഴും, യഥാർത്ഥത്തിൽ  നിയന്ത്രിക്കുന്നുണ്ടെന്ന്  ആഗോള വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. 

വിതരണ ശൃഖലയിലെ പ്രശ്നങ്ങള്‍

മഹാമാരിക്ക് ശേഷം എണ്ണ  ഡിമാൻഡ് ആഗോളതലത്തിൽ കുത്തനെ കൂടുവാൻ  സാധ്യതയുള്ളതിനാൽ (ഉൽപ്പാദനം കൂട്ടിയില്ലെങ്കിൽ)  വില ഇനിയും ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇതെല്ലാം  കൂടാതെ വിതരണ ശൃഖലയിലെ പ്രശ്നങ്ങളും കാര്യങ്ങൾ മോശമാക്കാൻ സാധ്യതയുണ്ട്. ഈ വർഷവും അടുത്ത വർഷവും എണ്ണ വില കൂടുമെന്ന് സാമ്പത്തിക വിശകലന കമ്പനിയായ  ജെ പി മോർഗൻ വിലയിരുത്തുന്നു. ഈ മേഖലയിലെ നിക്ഷേപം കൂട്ടുവാൻ കമ്പനികൾ തയ്യാറായാൽ ഉത്പാദനം കൂടുകയും എണ്ണ വില സ്ഥിരത കൈവരിക്കുകയും ചെയ്യാം. അതിനിടക്ക് ഇന്ത്യ എണ്ണ വിലയിൽ സ്ഥിരത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. പക്ഷെ പല സമയങ്ങളിലും ആഗോളതലത്തിൽ  എണ്ണ വില താഴ്ന്നപ്പോഴും ഇന്ത്യ ആഭ്യന്തര വിലകൾ കുറയ്ക്കുവാൻ തയാറായിരുന്നില്ല.  എന്തൊക്കെയായാലും, 2014നു ശേഷം എണ്ണ  വില ഇത്രയും ഉയരുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക്   വില വർദ്ധനവിന്  വഴിതെളിക്കും. ഇതിന്റെ ഫലമായി  പണപ്പെരുപ്പം കൂടുവാനും, സാധാരണക്കാരന്റെ  പോക്കറ്റ്‌ കൂടുതൽ ചോരുവാനും 2022 ൽ സാധ്യതയുണ്ട്.  ഇന്നലത്തെ സാമ്പത്തിക സർവേയിൽ ഇന്ത്യ 8 -8 .5 ശതമാനം 2022 -23 വർഷത്തിൽ വളരുമെന്ന് പറയുമ്പോഴും ഉയരുന്ന എണ്ണ വില ഇന്ത്യയിൽ പണപ്പെരുപ്പം പോലുള്ള പ്രശ്നങ്ങൾ വഷളാക്കിയേക്കുമെന്ന  ആകുലതകളും പങ്കുവെക്കുന്നുണ്ട്.

English Summary :Petrol Price Hike may Disturb Indian Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com