ആശങ്ക പെരുകുന്നു, വായ്പ നിരക്കുകൾ കൂടുമോ കുറയുമോ?
Mail This Article
പണപ്പെരുപ്പ ഭീതി വീണ്ടും ലോകത്തെ മുഴുവൻ പിടികൂടുമ്പോൾ മലയാളികൾക്കിടയിലും ആശങ്ക പെരുകുന്നു. ദൈനംദിന ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും? ഉയർന്ന ഇന്ധന വില, ഭക്ഷ്യ വിലകയറ്റം, ഇതെല്ലാം മൂലമുള്ള പണപ്പെരുപ്പം, രൂപയുടെ മൂല്യം കുറയുന്നത് തുടങ്ങി പല പ്രതികൂല ഘടകങ്ങളെ ഇന്ത്യക്ക് ഒരുമിച്ചു നേരിടേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. ഈ അവസ്ഥയിൽ റിസർവ് ബാങ്ക് റീപോ, റിവേഴ്‌സ് റീപോ നിരക്കുകൾ വീണ്ടും ഓഗസ്റ്റിൽ കൂട്ടുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് വായ്പ പലിശ നിരക്കുകളും ഉയർത്തും.
പലിശ നിരക്കുകൾ ഇനിയും ഉയരുമോ?
പ്രധാനമായും യുദ്ധം മൂലമുള്ള ഉയർന്ന പണപ്പെരുപ്പം കാരണം റിസർവ് ബാങ്ക് ഓഗസ്റ്റിൽ നിരക്കുകൾ 75 അടിസ്ഥാന പോയിന്റുകൾ വരെ ഉയർത്തിയേക്കുമെന്നാണ് എസ് ബി ഐ യുടെ സാമ്പത്തിക വിദഗ്ധരുടെ അനുമാനം. അങ്ങനെയാണെങ്കിൽ എല്ലാ തരത്തിലുള്ള വായ്പാ പലിശ നിരക്കുകളും ഉയരും. സ്ഥിര നിക്ഷേപ പലിശയിലും നേരിയ ഉയർച്ച പ്രതീക്ഷിക്കാം.
പക്ഷെ കഴിഞ്ഞ വർഷങ്ങളിൽ റിസർവ് ബാങ്ക് റീപോ, റിവേഴ്‌സ് റീപോ നിരക്കുകൾ പലതവണ കുറച്ചപ്പോഴും ബാങ്കുകൾ ആ കുറഞ്ഞ വായ്പാ നിരക്കുകളുടെ ആനുകൂല്യങ്ങൾ അതേ അളവിൽ ഉപഭോതാക്കളിലേക്ക് എത്തിച്ചില്ല. പല സാമ്പത്തിക വിദഗ്ധരും ബാങ്കുകളുടെ ഈ നിലപാടിനെ ആ സമയത്തു എതിർത്തിരുന്നു. മറ്റൊരു ഉദാഹരണം പറഞ്ഞാൽ ആഗോളതലത്തിൽ പലപ്പോഴും അസംസ്കൃത എണ്ണയുടെ വില കുറയുമ്പോഴും അതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് ലഭിക്കാറില്ല. എന്നാൽ എണ്ണ വില കൂടുമ്പോൾ കൂടിയ വില പെട്ടെന്ന് തന്നെ നടപ്പിലാക്കുകയും ചെയ്യും. സർക്കാരുകളുടെയും, ബാങ്കുകളുടെയും ഈ ഇരട്ടത്താപ്പ് നയം മാറിയാൽ മാത്രമേ മുകൾത്തട്ടിൽ നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങൾ താഴെത്തട്ടിലുള്ള സാധാരണക്കാർക്ക് പ്രയോജനപ്രദമാകുകയുള്ളൂ.
അസംസ്കൃത എണ്ണ വില
ആഗോളതലത്തിൽ റഷ്യയും, യുക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെങ്കിൽ ഇപ്പോൾ 112 ഡോളറിലിരിക്കുന്ന അസംസ്കൃത എണ്ണയുടെ വില ബാരലിന് 75 ഡോളറിലേക്ക് തിരിച്ചു വരുവാനും സാധ്യതയുണ്ട്. യുദ്ധം തീരുകയാണെങ്കിൽ ആഗോളതലത്തിൽ തന്നെ പണപ്പെരുപ്പം കുറയുകയും, രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതി, കയറ്റുമതികൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. അങ്ങനെയാണെങ്കിൽ ഉയർത്തിയ പലിശ നിരക്കുകൾ സെൻട്രൽ ബാങ്കുകൾ കുറക്കുവാനും സാധ്യതയുണ്ട്.
English Summary : Will ithe Inflation and Interest Rates go Up?