പ്രീമിയം ട്രെയിനുകളിൽ ഭക്ഷണ പാനീയങ്ങള് ഇനി പൊള്ളും!
Mail This Article
പ്രീമിയം ട്രെയിനുകളിൽ മുൻകൂട്ടി ഓർഡർ ചെയ്യാത്ത എല്ലാ ഭക്ഷണപാനീയങ്ങളുടെയും 'ഓൺ-ബോർഡ്' സേവന നിരക്കുകൾ റെയിൽവേ ഒഴിവാക്കി. എന്നാൽ ലഘുഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയുടെ വിലയിൽ 50 രൂപ കൂട്ടി. ചായക്കും കാപ്പിക്കും, മറ്റ് ഭക്ഷണ സാധനങ്ങൾക്കും മുൻകൂറായി ബുക്ക് ചെയ്തവരും ട്രെയിനിൽ വെച്ച് ഓർഡർ ചെയ്തവരും ഇനി മുതൽ ഒരേ വില കൊടുത്താൽ മതി.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) മുൻ മാനദണ്ഡമനുസരിച്ച്, ഒരു വ്യക്തി തന്റെ ട്രെയിൻ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തിട്ടില്ലെങ്കിൽ, യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ 50 രൂപ അധികമായി നൽകണമായിരുന്നു. അത് ഒരു 20 രൂപയുടെ ചായയോ കാപ്പിയോ ആണെങ്കിൽ പോലും അധികമായി 50 രൂപ നൽകണമെന്നായിരുന്നു. എന്നാൽ ഇപ്പോൾ, രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാത്ത ഒര യാത്രക്കാരൻ ചായയ്ക്ക് 20 രൂപയാണ് നൽകേണ്ടത്.ചായക്കും, കാപ്പിക്കും മാത്രം വില കൂട്ടിയില്ല.
നേരത്തെ പ്രാതൽ, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം എന്നിവയ്ക്ക് യഥാക്രമം 105 രൂപ, 185 രൂപ, 90 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. ഓരോ ഭക്ഷണത്തിനും 50 രൂപ അധികമായി മുൻകൂർ ബുക്ക് ചെയ്യാത്തവരിൽ നിന്നും ഈടാക്കിയിരുന്നു. എന്നാൽ ഇവയ്ക്ക് വില കൂട്ടിയതിനാൽ മുൻകൂർ ബുക്ക് ചെയ്തവരും, ബുക്ക് ചെയ്യാത്തവരും 155 രൂപയും 235 രൂപയും 140 രൂപയും നൽകേണ്ടിവരും. ഭക്ഷണം മുൻകൂർ ബുക്ക് ചെയ്യാത്തവർക്ക് അധിക തുക മുൻപ് നല്കണമായിരുന്നെങ്കിൽ ഇപ്പോൾ ചായക്കും, കാപ്പിക്കും ഒഴിച്ച് എല്ലാ ഭക്ഷണത്തിനും, വില കൂട്ടിയത് യാത്രക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയായി.
English Summary : Price of Food Items in Premium Trains will Increase