ADVERTISEMENT

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച സ്കൂൾ പഠനയാത്രാ മാർഗരേഖയുടെ പ്രായോഗികത സംബന്ധിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്. സർക്കാർ മാർഗരേഖ പാലിക്കുമ്പോൾ പഠനയാത്രകൾക്ക് ചെലവേറുമെന്നു മാത്രമല്ല ദീർഘദൂര യാത്രകൾ ഒഴിവാക്കേണ്ടിയും വന്നേക്കും.

പകൽ യാത്ര മാത്രം

പുതിയ വ്യവസ്ഥകൾ അനുസരിച്ച് പുലർച്ചെ 5 മുതൽ രാത്രി പത്തു മണി വരെ മാത്രമേ യാത്രയ്ക്ക് അനുവാദമുള്ളൂ. മാത്രമല്ല മൂന്നു ദിവസം കൊണ്ട് യാത്ര അവസാനിപ്പിക്കുകയും വേണം. രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം ദീർഘയാത്ര സംഘടിപ്പിക്കുമ്പോൾ ആദ്യ ദിവസത്തെ പകൽ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയ്ക്കും മൂന്നാം ദിവസത്തെ പകൽ മടക്കയാത്രയ്ക്കും വിനിയോഗിക്കേണ്ടി വരും. പിന്നെ കാഴ്ചകൾ കാണാൻ ഒരു പകലിന്റ ദൈർഘ്യം മാത്രം.

ചെലവേറും

രാത്രിയാത്ര നിരോധിച്ച സാഹചര്യത്തിൽ ദീർഘദൂര യാത്ര ചെയ്യുമ്പോൾ കൂടുതൽ തുക കണ്ടെത്തേണ്ടി വരും. ഭക്ഷണത്തിനും താമസത്തിനും വേണ്ടിവരുന്ന അധികച്ചെലവിന്റെ ഭാരം വിദ്യാർത്ഥികളുടെ തലയിലാകും. ബാംഗ്ലൂർ, മൈസൂർ, കന്യാകുമാരി, കൊടൈക്കനാൽ, ഊട്ടി തുടങ്ങിയ അയൽ സംസ്ഥാന യാത്രാവേളയിൽ രണ്ടു രാത്രിയെങ്കിലും താമസിക്കേണ്ടി വരും. നേരത്തെ ഇത് ഒരു രാത്രിയിലെ താമസം കൊണ്ട് അവസാനിപ്പിക്കാമായിരുന്നു. കാഴ്ചകൾക്കായി രണ്ടു പകലുകളും ലഭിച്ചിരുന്നു.

ഏകദിന യാത്രകളാകും

സ്ക്കൂൾ പഠനയാത്രകൾ ഇനി ഏകദിന യാത്രകളായി ചുരുക്കേണ്ടി വന്നേക്കും. രാവിലെ 5 ന് തുടങ്ങി രാത്രി 10 മണിയോടെ അവസാനിപ്പിക്കുന്ന ഹ്രസ്വദൂര യാത്രകൾ സംഘടിപ്പിക്കാനായിരിക്കും വിദ്യാലയങ്ങളുടെ ഇനിയുള്ള ശ്രമം. ഏകദിന പകൽ യാത്രകൾ സുരക്ഷിതമാണെന്നു മാത്രമല്ല ചെലവും താരതമ്യേന കുറയും. അന്യസംസ്ഥാനങ്ങളിൽ രാത്രിയാത്രയ്ക്ക് വിലക്ക് ഇല്ലെങ്കിലും സർക്കാർ മാർഗരേഖ ലംഘിച്ച് ഉണ്ടാകുന്ന അപകടങ്ങൾക്ക് വിദ്യാലയ അധികൃതർ ഉത്തരം പറയേണ്ടി വരും. അതിനാൽ വിദ്യാലയങ്ങൾക്ക് ഉത്തരവിലെ നിബന്ധനകൾക്ക് അനുസരിച്ചു മാത്രമേ പഠനയാത്രകൾ സംഘടിപ്പിക്കാനാകൂ. സ്ക്കൂൾ ജീവിതത്തിലെ അവിസ്മരണീയമായ പഠന / വിനോദയാത്രകൾ ഇനി സ്വപ്നങ്ങളിൽ മാത്രമായേക്കും.

English Summary : School Study Trips Become Costly

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com