ADVERTISEMENT

ഡോളറിന്റെ മൂല്യം ഉയര്‍ന്നാലും രൂപ താഴേക്കു പോയാലും സ്വര്‍ണത്തിനോടുള്ള കമ്പം ഉയര്‍ന്നു തന്നെയാണ്. മലയാളികളുടെ കാര്യം മാത്രമല്ലിത്. ആഗോള തലത്തില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റില്‍ 28 ശതമാനമാണ് വര്‍ധന. രണ്ടാം പാദത്തിലാണ് 28 ശതമാനം ഉയര്‍ച്ച നേടി 1,181.5 ടണ്‍ സ്വര്‍ണത്തില്‍ എത്തിയത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, സ്വര്‍ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കും റീട്ടെയില്‍ മേഖലയില്‍ വലിയ ഡിമാന്റ് തന്നെയാണ്. 

സ്വര്‍ണ നിക്ഷേപത്തിൽ തന്നെയാണ് ആഗോള തലത്തിലും വിശ്വാസം. അതുപോലെ മിക്ക സെന്‍ട്രല്‍ ബാങ്കുകളും ഈ കാലയളവില്‍ സ്വര്‍ണം വാങ്ങാന്‍ തിരക്ക് കൂട്ടി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ജൂലൈ - സെപ്തംബര്‍ പാദത്തില്‍ ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 28 ശതമാനത്തോളം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 921.9 ടണ്ണായിരുന്നു.

ഇടിഎഫില്‍ നിക്ഷേപിച്ചിരുന്നവര്‍ക്ക് ഉയര്‍ന്ന പലിശനിരക്കും യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇടിഎഫിലുള്ള നിക്ഷേപം വര്‍ഷം തോറും 47 ശതമാനമാണ് കുറഞ്ഞത്. ഇതൊക്കെയാണെങ്കിലും ബാര്‍, കോയിന്‍ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ 258.9 ടണ്ണില്‍ നിന്ന് സെപ്റ്റംബര്‍ പാദത്തില്‍ 36 ശതമാനം ഉയര്‍ന്ന് 351.1 ടണ്ണിലെത്തി.

gold-coin-biscut

ആവശ്യം കുതിച്ചുയരുന്നു

ആഗോള നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാല്‍ മിക്ക വിപണികളിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു, ജൂലൈ - സെപ്റ്റംബര്‍ പാദത്തിലെ സ്വര്‍ണ വില ദുര്‍ബലമായതും ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു. ഈ വര്‍ഷം ഏപ്രില്‍ - ജൂണ്‍ കാലയളവിലെ 1,870 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ലെ മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ശരാശരി വില തുടര്‍ച്ചയായി 7.59 ശതമാനം കുറഞ്ഞ് 1,728 ഡോളറിലെത്തി.

സെപ്റ്റംബര്‍ പാദത്തില്‍, സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, 2021 ലെ ഇതേ കാലയളവിലെ 90.6 ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 399.3 ടണ്‍ എന്ന എക്കാലത്തെയും ത്രൈമാസ റെക്കോര്‍ഡിലെത്തി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യമായി തുര്‍ക്കി തുടര്‍ന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മൂന്നാം പാദത്തില്‍ ദീര്‍ഘകാല സ്വര്‍ണം വാങ്ങല്‍ തന്ത്രം തന്നെ തുടര്‍ന്നു. ജൂലൈയില്‍ 13 ടണ്ണും സെപ്റ്റംബറില്‍ 4 ടണ്ണുമാണ് വാങ്ങിയത്. ഇങ്ങനെ സ്വര്‍ണ ശേഖരം 785 ടണ്ണായി ഉയര്‍ത്തി. 

ജ്വല്ലറി ഉപഭോഗം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തു, 2021 ലെ ഇതേ കാലയളവിലെ 476.5 ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10 ശതമാനം ഉയര്‍ന്ന് 523.1 ടണ്ണിലേക്ക് എത്തി.

gold-bars

ഈ വളര്‍ച്ചയുടെ ഭൂരിഭാഗവും ഇന്ത്യയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 17 ശതമാനമാണ് വര്‍ധന. അതായത് വില്‍പ്പന 146.2 ടണ്ണിലേക്ക് കുതിച്ചു.

ഗൾഫ് രാജ്യങ്ങളിലും മുന്നേറ്റം

അതുപോലെ, മിഡില്‍ ഈസ്റ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വളര്‍ച്ച തന്നെയാണ്. 2021 മൂന്നാം പാദത്തില്‍ നിന്ന് സൗദി അറേബ്യയിലെ ജ്വല്ലറി ഉപഭോഗം 20 ശതമാനം വര്‍ധിച്ചു, അതേ കാലയളവില്‍ യു എ ഇയില്‍ 30 ശതമാനവും ഉയര്‍ന്നു. പ്രാദേശിക സ്വര്‍ണ്ണ വിലയിലുണ്ടായ ഇടിവു മൂലം ചൈനീസ് ആഭരണങ്ങളുടെ ആവശ്യകതയില്‍ 5 ശതമാനം വര്‍ധനയുണ്ടായി. 

സാമ്പത്തിക മാന്ദ്യ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷത്തെ ഡിമാന്‍ഡ്, സ്വര്‍ണം സുരക്ഷിതമായ ഒരു ആസ്തി തന്നെയാണെന്ന വിശ്വാസത്തെ ശക്തിപ്പെടുത്തി.

English Summary : Demand for Gold is Increasing in the Midst of Recession Threat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com