ADVERTISEMENT

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് ഇനി സന്തോഷിക്കാം. പണിയെടുത്ത കൂലി 15 ദിവസത്തിനകം കിട്ടും. ഇല്ലെങ്കിൽ നഷ്ട പരിഹാരം ചോദിക്കാം. 

ഇനി മാസങ്ങളുടെ കാത്തിരിപ്പ് ഇല്ല

പണിയെടുത്ത വേതനം കിട്ടാൻ പലപ്പോഴും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരാറുണ്ട്. അന്നന്ന് പണിയെടുത്ത് അന്നത്തിനുള്ള വഴി കണ്ടെത്തുന്ന പാവപ്പെട്ട തൊഴിലാളികൾ നിത്യവൃത്തിക്ക് നന്നേ ബുദ്ധിമുട്ടിയിരുന്നു. ബ്ലേഡ് പലിശക്കാരിൽ നിന്ന് പണം കടം വാങ്ങിയാണ് പല തൊഴിലാളികളും കുടുംബം പോറ്റിയിരുന്നത്. ഇവരുടെ ദീർഘകാലമായുള്ള ആവശ്യം സാക്ഷാത്ക്കരിക്കാനുള്ള വഴിയാണ് ഇതോടെ തെളിയുന്നത്.

നഷ്ടപരിഹാരം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന്

ജോലിയെടുത്ത് 15 ദിവസത്തിനകം വേതനം കിട്ടിയില്ലെങ്കിൽ 16-ാം ദിവസം മുതൽ വേതനത്തിന്റെ 0.05% വീതം ദിവസേന നഷ്ട പരിഹാരമായി ലഭിക്കും. വീണ്ടും 15 ദിവസം കൂടി കഴിഞ്ഞാൽ നഷ്ടപരിഹാരത്തിന്റെ 0.05% കൂടി പ്രതിദിനം നൽകണം. സംസ്ഥാന തൊഴിലുറപ്പു ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. വേതനം വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കും. ഇതു സംബന്ധിച്ച ചട്ടങ്ങൾ തദ്ദേശവകുപ്പ് തയ്യാറാക്കിയിട്ടുണ്ട് തൊഴിലുറപ്പു തൊഴിലാളികൾക്ക് സമയബന്ധിതമായി വേതനം ഉറപ്പാക്കാനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായാണ് ഈ നടപടി.

ഒരാഴ്ചയ്ക്കുള്ളിൽ വേതനം

ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ രണ്ടു ദിവസത്തിനകം ഉദ്യോഗസ്ഥർ തൊഴിലുറപ്പ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിവരം സമർപ്പിക്കണം. അഞ്ചു ദിവസത്തിനകം പരിശോധന നടത്തണം. ഏഴു ദിവസത്തിനകം തുക നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.

ഫണ്ട് ഇല്ലെങ്കിൽ നഷ്ടപരിഹാരമില്ല

സമയത്തിനു വേതനം നൽകിയാലും വെബ് സൈറ്റിൽ ചേർക്കാൻ സാധിക്കാതെ വരിക, പ്രകൃതിദുരന്ത സാഹചര്യം, ഫണ്ട് ഇല്ലാതെ വരിക തുടങ്ങിയ ഘട്ടങ്ങളിൽ ഒഴികെ നഷ്ടപരിഹാരം ഉറപ്പാക്കും.

അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്ക് ബാധകമല്ല

തൊഴിലുറപ്പു പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് വർഷത്തിൽ ഒരു വ്യക്തിക്ക് 100 തൊഴിൽ ദിനമാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ 311 രൂപയാണ് മിനിമം വേതനം. അതേസമയം നഗര മേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയെ ഈ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.

English Summary : MNREGA Employees will get Compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com