വാടകയ്ക്ക് നൽകാൻ വീടുണ്ടോ? കരുതിയിരിക്കുക, തട്ടിപ്പ് ഇങ്ങനെയും!

Mail This Article
ദിവസവും പുതിയ അടവുകളുമായി നമ്മുടെ മുന്നിലെത്തുന്ന ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങുന്നവരുടെ കഥകൾക്ക് നാട്ടിൽ പഞ്ഞമില്ല. കേരളീയർ, പ്രബുദ്ധരാണെന്ന് അഹങ്കരിക്കുമ്പോഴും തട്ടിപ്പുകാരുടെ മോഹന വാഗ്ദാനങ്ങളിൽ വീഴുന്നവർ ഏറെയാണ്. സൈനികരുടെ പേരിലാണ് പുതിയ തട്ടിപ്പ് അരങ്ങേറിയിട്ടുള്ളത്.
പരസ്യം നൽകി തട്ടിപ്പ്
'വാടകയ്ക്ക് വീട് ആവശ്യമുണ്ട്' എന്ന് ഫോൺ നമ്പർ സഹിതം പത്രങ്ങളിൽ പരസ്യം ചെയ്യുന്നു. ഈ പരസ്യം വായിച്ച് അതിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന പേരിലാണ് തിരിച്ച് പ്രതികരിക്കുക. സൈനികരോടുള്ള നമ്മുടെ ബഹുമാനവും വിശ്വാസവും ചൂഷണം ചെയ്തു കൊണ്ടുള്ള തട്ടിപ്പാണ് പിന്നീട് നടക്കുന്നത്. വാടക മുൻകൂർ ഉറപ്പിച്ച് അഡ്വാൻസ് തുക അയക്കാമെന്നു പറഞ്ഞ് ഗൂഗിൾ ലിങ്ക് അയച്ചു തരും. ഇതു തുറന്ന് തുക എന്റർ ചെയ്യാൻ ആവശ്യപ്പെടും. അതു ചെയ്യുന്നതോടെ സ്വന്തം അക്കൗണ്ടിൽ നിന്ന് അത്രയും തുക നഷ്ടമാകും. പേയ്മെന്റ് തടസ്സപ്പെട്ടുവെന്നു പറഞ്ഞ് വീണ്ടും ലിങ്ക് തുറന്ന് തുക ടൈപ്പ് ചെയ്യാൻ പറയും. വീണ്ടും അത്രയും തുക സ്വന്തം അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടും. ഇത്തരം തട്ടിപ്പ് കേരളത്തിലെ പല ജില്ലകളിലും ഉണ്ടായിട്ടുണ്ട്.
1930 ലേക്ക് വിളിക്കാം
ഇത്തരം സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ആദ്യം ചെയ്യേണ്ടത് എന്താണ്? സൈബർ പൊലീസിനെ വിളിച്ച് വിശദ വിവരങ്ങൾ ഉടൻ അറിയിക്കണം. സൈബർ റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പറായ 1930ലേക്ക് വിളിച്ച് തട്ടിപ്പിന് ഇരയായ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, തൊട്ടടുത്ത പൊലീസ് സ്റ്റേഷന്റെ പേര്, ജില്ല, തട്ടിപ്പിന്റെ വിവരണം, നഷ്ടപ്പെട്ട തുക, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ട്രാൻസാക്ഷൻ ഐഡി തുടങ്ങിയ വിവരങ്ങൾ താമസിയാതെ കൈമാറണം.
English Summary : Beware about Financial Fraud in the Form of Rental Houses