ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിന്റെ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചോദ്യങ്ങളോടു മുഖം തിരിച്ച് വീരേന്ദർ സേവാഗ്. രവി ശാസ്ത്രിയെ മുഖ്യപരിശീലകനായി ബിസിസിഐ വിദഗ്ധസമിതി തിരഞ്ഞെടുത്തപ്പോൾ മത്സരരംഗത്തു സേവാഗുമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ എന്നിവരുൾപ്പെട്ട വിദഗ്ധസമിതിയുമായുള്ള മുഖാമുഖത്തിൽ വെവ്വേറെ ബാറ്റിങ്, ബോളിങ് കോച്ചുകളെ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു: ഈ ചോദ്യങ്ങൾ താൻ പ്രമോട്ട് ചെയ്യുന്ന ടിവി പരിപാടിയിലേക്കയച്ചാൽ ഉത്തരം നൽകാം.
ഒളിംപിക്സ്, ലോക ചാംപ്യൻഷിപ്പുകൾ എന്നിവയ്ക്കൊരുങ്ങുന്ന ഇന്ത്യൻ അത്‌ലീറ്റുകൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചാണു സേവാഗ് സംസാരിച്ചത്. അവരുമായി താരതമ്യം ചെയ്താൽ താൻ നേരിട്ടതൊന്നും ഒന്നുമല്ലെന്നും മുൻതാരം വെളിപ്പെടുത്തി. ടിവി ഷോയ്ക്കുവേണ്ടി ഈയിടെ ഗുസ്തി താരം സാക്ഷി മാലിക്കുമായും തുഴച്ചിൽ താരം ദത്തു ഭോകനാലുമായും സേവാഗ് അഭിമുഖം നടത്തിയിരുന്നു.