Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തല’ മാറിയെങ്കിലും ‘തലവര’യിൽ മാറ്റമില്ല; ആകാശമുയരെ ടീം ഇന്ത്യ

Iyer-Dhawan ശിഖർ ധവാനും ശ്രേയസ് അയ്യരും മൽസരത്തിനിടെ.

വിശാഖപട്ടണം ∙ ‘തല’ മാറിയെങ്കിലും ഇന്ത്യൻ ടീമിന്റെ തലവരയിൽ മാറ്റമില്ല. ഏകദിനത്തിൽ ഏഴു തുടർ പരമ്പര വിജയങ്ങളിലൂടെ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച വിരാട് കോഹ്‍ലിയിൽനിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയ്ക്കും ശ്രീലങ്കയ്ക്കെതിരായ പരമ്പര വിജയത്തോടെ നായകനായി അരങ്ങേറ്റം. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തോൽപ്പിക്കുമ്പോൾ അതിന് ചുക്കാൻ പിടിച്ചത് 12–ാം ഏകദിന സെഞ്ചുറി നേടിയ ശിഖർ ധവാൻ.

ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടക്കുമ്പോൾ ഇന്ത്യൻ ഇന്നിങ്സിൽ 107 പന്തുകൾ ബാക്കിയായിരുന്നു! ധരംശാലയിലെ ഞെട്ടിക്കുന്ന തോൽവിയിൽനിന്ന് തിരിച്ചുവന്നാണ് ഈ പരമ്പര നേട്ടമെന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. രോഹിത് ശർമ നായകനായി അരങ്ങേറിയ ധരംശാല ഏകദിനത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. രോഹിത് ശർമ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറിയുമായി റെക്കോർഡ് സ്ഥാപിച്ച മൊഹാലി ഏകദിനത്തിൽ ഒപ്പമെത്തിയ ഇന്ത്യ, ‘ഫൈനലാ’യി മാറി മൂന്നാം മൽസരത്തിലും വിജയം പിടിച്ചെടുത്താണ് തുടർച്ചയായ എട്ടാം പരമ്പര വിജയം സ്വന്തമാക്കിയത്. 2015 ഒക്ടോബറിനുശേഷം സ്വന്തം നാട്ടിൽ പരമ്പര കൈവിട്ടിട്ടില്ലന്ന റെക്കോർഡും ഇന്ത്യ കാത്തു.

മികച്ച തുടക്കത്തിനു ശേഷം ലങ്കയെ ചെറിയ സ്കോറിൽ ‘ഒതുക്കിയ’ സ്പിൻ ദ്വയമായ കുൽദീപ്–ചാഹൽ സഖ്യമാണ് വിജയത്തിൽ നിർണായകമായത്. ഉപുൽ തരംഗയുടേതുൾപ്പെടെ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് കളിയിലെ കേമനുമായി. ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം ധവാൻ കൂട്ടിച്ചേർത്ത 135 റൺസും പിരിയാത്ത മൂന്നാം വിക്കറ്റിൽ ദിനേശ് കാർത്തിക്കിനൊപ്പം കൂട്ടിച്ചേർത്ത 70 റൺസും ഇന്ത്യൻ വിജയം അനായാസമാക്കി. ധവാൻ 100 റൺസോടെയും ദിനേശ് കാർത്തിക് 26 റൺസോടെയും പുറത്താകാതെ നിന്നു. കളിയിലെ കേമൻ പട്ടവും ധവാനാണ്.

‘ശ്രേയസാ’യി ധവാൻ

ക്യാപ്റ്റൻ രോഹിത് ശർമ തുടക്കത്തിലേ പുറത്തായശേഷം ഇന്നിങ്സ് കെട്ടിപ്പടുത്ത ധവാനും ശ്രേയസ് അയ്യരുമാണ് മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. നാലാം ഓവറിന്റെ അഞ്ചാം പന്തിൽ ക്രീസിലെത്തിയ അയ്യരുമൊത്ത് 114 പന്തുകൾ നീണ്ട ഇന്നിങ്സാണ് ധവാൻ കളിച്ചത്. മൂന്നാമത്തെ മാത്രം രാജ്യാന്തര ഏകദിനമാണ് കളിക്കുന്നതെങ്കിലും അതിന്റെ പകപ്പൊന്നും കൂടാതെയായിരുന്നു അയ്യരുടെ പ്രകടനം. പരമ്പരയിലെ മൂന്നു മൽസരങ്ങളിൽനിന്ന് 162 റൺസാണ് അയ്യർ അടിച്ചുകൂട്ടിയത്. ഇന്ത്യൻ താരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ, ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് അയ്യർ.

96–ാം ഏകദിന മൽസരം കളിക്കുന്ന ശിഖർ ധവാന്റെ 12–ാം സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത്. അതിനിടെ ധവാൻ ഏകദിനത്തിൽ 4,000 റൺസ് പിന്നിടുന്നതിനും വിശാഖപട്ടണം വേദിയായി. 95–ാം ഇന്നിങ്സിലാണ് ധവാൻ ഈ നാഴികക്കല്ലു പിന്നിട്ടത്. 93–ാം ഇന്നിങ്സിൽ 4,000 കടന്ന വിരാട് കോഹ്‍ലിക്കുശേഷം ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരവും മറ്റാരുമല്ല. മൊഹാലിയിൽ നടന്ന രണ്ടാം ഏകദിനത്തിലും ധവാൻ അർധസെഞ്ചുറി നേടിയിരുന്നു.

85 പന്തുകൾ നേരിട്ട ധവാൻ 13 ബൗണ്ടറികളും രണ്ടു സിക്സും ഉൾപ്പെടെയാണ് 100 റൺസെടുത്തത്. മൂന്നാമത്തെ മാത്രം രാജ്യാന്തര ഏകദിനം കളിക്കുന്ന ശ്രേയസ് അയ്യരുടെ രണ്ടാം ഏകദിന അർധസെഞ്ചുറിയാണ് ഇന്നു പിറന്നത്. 63 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 65 റൺസെടുത്ത അയ്യരെ ലങ്കൻ നായകൻ തിസാര പെരേരയാണ്  പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ധവാൻ–അയ്യർ സഖ്യം 135 റൺസ് കൂട്ടിച്ചേർത്തു.

ഇന്ത്യയെ കാത്ത് ‘സ്പിൻ ബ്രോസ്’

നേരത്തെ, രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത് മികച്ച സ്കോറിലേക്കു കുതിക്കുകയായിരുന്ന ശ്രീലങ്കയെ ഇന്ത്യയുടെ സ്പിൻ ദ്വയമായ കുൽദീപ്–ചാഹൽ സഖ്യമാണ് പിടിച്ചുകെട്ടിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഇരുവരുടെയും മികവിൽ 44.5 ഓവറിൽ ഇന്ത്യ ശ്രീലങ്കയെ 215 റൺസിന് പുറത്താക്കുകയായിരുന്നു. 82 പന്തിൽ 12 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 95 റൺസെടുത്ത ഉപുൽ തരംഗയാണ് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത തരംഗയുടെയും സമരവിക്രമയുടെയും മികവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 136 റൺസെന്ന ശക്തമായ നിലയിലായിരുന്നു ശ്രീലങ്ക. തകർപ്പൻ പ്രകടനവുമായി സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഉപുല്‍ തരംഗ, സ്കോർ 136ൽ നിൽക്കെ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായതാണ് ലങ്കൻ ഇന്നിങ്സിൽ നിർണായകമായത്. തരംഗയുടെ പുറത്താകൽ ശ്രീലങ്കൻ ബാറ്റിങ് നിരയിൽ തീർത്ത വിള്ളലിലൂടെ നൂഴ്ന്നു കയറിയ ഇന്ത്യൻ സ്പിൻ ബ്രോസ് അവരെ കറക്കിവീഴ്ത്തുകയായിരുന്നു.

തുടർന്നങ്ങോട്ട് മികച്ച കൂട്ടുകെട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ ബോളർമാർ ലങ്കയെ അനുവദിച്ചുമില്ല. മൂന്നാം വിക്കറ്റിൽ തരംഗ–മാത്യൂസ് സഖ്യം കൂട്ടിച്ചേർത്ത 24 റൺസും അഞ്ചാം വിക്കറ്റിൽ മാത്യൂസ്–ഗുണരത്ന സഖ്യം തീർത്ത 21 റൺസുമാണ് ലങ്കയുടെ പിന്നീടുള്ള മികച്ച കൂട്ടുകെട്ടുകൾ. 55 റൺസിനിടെ ഏഴു വിക്കറ്റുകൾ വലിച്ചെറിഞ്ഞാണ് ലങ്ക 215 റൺസിൽ ഒതുങ്ങിയത്.

സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഉപുൽ തരംഗയുടെതുൾപ്പെടെ മൂന്നു നിർണായക വിക്കറ്റുകളാണ് ചൈനാമാൻ ബോളർ കുൽദീപ് നേടിയത്. 10 ഓവറിൽ 42 റൺസ് വഴങ്ങിയാണ് കുൽദീപ് മൂന്നു വിക്കറ്റെടുത്തത്. 95 റൺസെടുത്ത തരംഗയെ എം.എസ്. ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. നിരോഷൻ ഡിക്ക്‌വല്ലയെ കുൽദീപിന്റെ പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് പുറത്താക്കി. അഖില ധനഞ്ജയയുടെ വിക്കറ്റും കുൽദീപ് സ്വന്തമാക്കി.

42 റൺസെടുത്ത സമര വിക്രമയുടെതുൾപ്പെടെ മൂന്ന് വിക്കറ്റുകൾ യുസ്‌വേന്ദ്ര ചാഹലും നേടി. 10 ഓവറിൽ 46 റൺസ് വഴങ്ങിയണ് ചാഹലിന്റെ മൂന്നു വിക്കറ്റ് നേട്ടം. ഇതിൽ മൂന്ന് മെയ്ഡനുകളും ഉള്‍പ്പെടുന്നു. സമരവിക്രമയെ ശിഖർ ധവാൻ ക്യാച്ചെടുത്ത് പുറത്താക്കിയപ്പോൾ എയ്ഞ്ചലോ മാത്യൂസിനെയും ക്യാപ്റ്റൻ തിസാര പെരേരയെയും ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 

തകർത്തടിച്ച് തരംഗ, ‘പണി കൊടുത്ത്’ ധോണി

ഓപ്പണിങ് ബാറ്റ്സ്മാൻ ഉപുൽ തരംഗയുടെ ഇന്നിങ്സായിരുന്നു ശ്രീലങ്കൻ ഇന്നിങ്സിലെ ഹൈലൈറ്റ്. 82 പന്തിൽ 12 ഫോറുകളും മൂന്നു സിക്സും ഉൾപ്പെടെ 95 റൺസാണ് തരംഗ സ്വന്തമാക്കിയത്. അതിനിടെ ഹാർദിക് പാണ്ഡ്യയുടെ ഒരു ഓവറിൽ തുടർച്ചയായി അഞ്ച് ബൗണ്ടറികളും തരംഗ കണ്ടെത്തി. രണ്ടാം വിക്കറ്റിൽ സമരവിക്രമയ്ക്കൊപ്പം തരംഗ കൂട്ടിച്ചേർത്ത 121 റൺസാണ് ലങ്കൻ സ്കോർ 100 കടത്തിയത്. ഇന്ത്യൻ ബോളർമാരെ അനായാസം നേരിട്ട തരംഗ ക്രീസിൽ നിൽക്കുമ്പോൾ ലങ്ക കൂറ്റൻ സ്കോർ നേടുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ.

എന്നാൽ, 28–ാം ഓവറിന്റെ ആദ്യ പന്തിൽ ധോണിയുടെ കൂർമബുദ്ധിയാണ് തരംഗയെ പുറത്താക്കിയത്. തരംഗയെ ബീറ്റ് ചെയ്ത യുസ്‌വേന്ദ്ര ചാഹലിന്റെ പന്ത് ധോണിയുടെ കയ്യിലെത്തുമ്പോൾ തരംഗയുടെ കാൽ ക്രീസിലുണ്ടായിരുന്നു. എന്നാൽ, ചെറിയൊരു വിടവ് കണ്ടെത്തിയ ധോണി സ്റ്റംപ് തെറിപ്പിച്ചത് മൂന്നാം അംപയറും ശരിവച്ചത് അദ്ഭുതത്തോടെയാണ് കാണികൾ കണ്ടത്.

തരംഗയ്ക്ക് മികച്ച പിന്തുണ നൽകിയ സമരവിക്രമ 57 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 42 റൺസെടുത്തു പുറത്തായി. യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ശിഖർ ധവാന്‍ ക്യാച്ചെടുത്താണ് സമരവിക്രമയെ പുറത്താക്കിയത്.

related stories