Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടക്കത്തിലേ സേവാഗ് പറഞ്ഞു, പരാജയപ്പെട്ടാൽ കോഹ്‍ലി മാറിനിൽക്കണം; ഇനി?

Virat Kohli

സെഞ്ചൂറിയൻ ∙ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടക്കത്തിലേ രൂപം കൊണ്ട വിവാദപ്പെരുമഴയ്ക്ക് കനമേറ്റുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തോൽവി. ഈ ടെസ്റ്റിൽ ക്യാപ്റ്റൻ കോഹ്‍ലി ബാറ്റിങ്ങിൽ പരാജയപ്പെട്ടാൽ അടുത്ത ടെസ്റ്റിൽ നിന്നു മാറിനിൽക്കണമെന്ന മുൻ ഓപ്പണർ വീരേന്ദർ സേവാഗിന്റെ ആവശ്യത്തിന്റെ ഗൗരവവും ഇതോടെ വർധിച്ചു. ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി ടീമിനെ തോളേറ്റിയെങ്കിലും നിർണായകമായ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടത് കടുത്ത വിമർശനം വരുത്തിവയ്ക്കുമെന്ന് ഉറപ്പാണ്.

ശിഖർ ധവാനെ ഒഴിവാക്കാനുള്ള തീരുമാനത്തെ വിമർശിച്ച് സുനിൽ ഗാവസ്കറും ആദ്യ ടെസ്റ്റിൽ മികച്ച കളി കെട്ടഴിച്ച ഭുവനേശ്വർ കുമാറിനെ തഴഞ്ഞതിനെതിരെ വി.വി.എസ്. ലക്ഷ്മൺ, അലൻ ഡൊണാൾഡ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. ശിഖർ ധവാൻ എന്നും ബലിയാടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശിരസ് എന്നും അറവുതട്ടിലായിരുന്നുവെന്നുമായിരുന്നു സുനിൽ ഗാവസ്കറിന്റെ പ്രതികരണം.

ആദ്യ ടെസ്റ്റിലെ മികച്ച ബോളറായിരുന്ന ഭുവനേശ്വറിനെ മാറ്റിയതു മനസ്സിലാകുന്നില്ലെന്നും ഭുവിയോടു ചെയ്തതു ക്രൂരതയാണെന്നും വി.വി.എസ്.ലക്ഷ്മണും ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ അലൻ ഡോണൾഡും പ്രതികരിച്ചിരുന്നു. ഒരൊറ്റ ടെസ്റ്റിലെ പരാജയത്തിന് ധവാനെ ഒഴിവാക്കിയ കോഹ്‍ലി ഈ ടെസ്റ്റിൽ പാരാജയപ്പെട്ടാൽ എന്തു ചെയ്യുമെന്നു കാണാൻ കാത്തിരിക്കയാണെന്ന് സേവാഗും പറഞ്ഞു. ഭുവിയെ മാറ്റിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർക്കാനേ ഉപകരിച്ചിട്ടുള്ളുവെന്നും ടീമിനതു ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉയരക്കാരനായ ഇഷാന്തിനെ കളിപ്പിക്കണമായിരുന്നെങ്കിൽ മറ്റ് ഏതെങ്കിലും ബോളറെ ആയിരുന്നു മാറ്റേണ്ടിയിരുന്നതെന്ന് ഗാവസ്കർ പറഞ്ഞു. കഴിഞ്ഞ ടെസ്റ്റിൽ പത്തു ക്യാച്ചെടുത്ത കീപ്പർ വൃദ്ധിമാൻ സാഹയെ മാറ്റിയതും അദ്ഭുതപ്പെടുത്തിയെന്ന് ഗാവസ്കർ പറഞ്ഞു. അതുപക്ഷേ പരുക്കിന്റെ പേരിലാണെന്ന് പിന്നീട് വ്യക്തമായി.

related stories