ബെംഗളൂരു ∙ ഐപിഎല്‍ താര ലേലത്തില്‍ തിളങ്ങി മലയാളി താരം കരുണ്‍ നായര്‍. കരുണ്‍ നായരെ കിങ്സ് ഇലവന്‍ പഞ്ചാബ് 5.60 കോടിക്കാണ് സ്വന്തമാക്കിയത്. ലോകേഷ് രാഹുലിനെയും പഞ്ചാബ് തന്നെ സ്വന്തമാക്കി, തുക 11 കോടി. അതേസമയം, മുരളി വിജയിനെ ആരും വിളിച്ചില്ല.
കഴിഞ്ഞ സീസണില്‍ 12 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന് ഇത്തവണ ലേലത്തില്‍ ലഭിച്ചത് അടിസ്ഥാനവിലയായ രണ്ടു കോടി മാത്രം. താരത്തെ നിലനിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും സണ്‍റൈസേഴ്സ് അത് ഉപയോഗിച്ചില്ല. കിങ്സ് ഇലവന്‍ പഞ്ചാബാണ് രണ്ടുകോടിക്ക് യുവരാജ് സിങ്ങിനെ ടീമിലെടുത്തത്.
ഓസീസ് താരം ഗ്ലെന്‍ മാക്സ്‌വെല്ലിനായി വാശിയേറിയ ലേലം വിളിയാണ് നടന്നത്. സണ്‍റൈസേഴ്സും രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും വീറോടെ ലേലം വിളിച്ചപ്പോള്‍ മാക്സ്‌വെല്‍ 9 കോടിക്ക് ഡല്‍ഹിയുടെ കിറ്റിലായി. താരത്തെ നിലനിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും കിങ്സ് ഇലവന്‍ അത് ഉപയോഗിച്ചില്ല.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്സ് താരലേലത്തില്‍ കോടിത്തിളക്കം സ്വന്തമാക്കി. കിങ്സ് ഇലവനും കൊല്‍ക്കത്തയും രാജസ്ഥാനും സ്റ്റോക്സിനായി പോരാടിയപ്പോള്‍ ലേലത്തുക കുത്തനെ ഉയര്‍ന്നു. ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സ് 12.5 കോടിക്ക് സ്വന്തമാക്കി.
അശ്വിനെ കൈവിട്ട ചെന്നൈ ഹര്‍ഭജന്‍ സിങ്ങിനെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കി. ഗൗതം ഗംഭീറിനെ 2.80 കോടിക്ക് ഡൽഹി െഡയര്‍ ഡെവിള്‍സ് നേടി. റൈറ്റ് റ്റു മാച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉപയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഐപിഎല്‍ താരലേലത്തില്‍ ശിഖര്‍ ധവാനെ സണ്‍റൈസേഴ്സും ആര്‍.അശ്വിനെ കിങ്സ് ഇലവനും സ്വന്തമാക്കി. 5.2 കോടി രൂപയ്ക്കാണ് ധവാന്‍ സണ്‍റൈസേഴ്സിലെത്തിയത്. റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചാണ് ധവാനെ സണ്‍റൈസേഴ്സ് നിലനിര്‍ത്തിയത്. 7.6 കോടിക്കാണ് അശ്വിനെ പഞ്ചാബ് വിളിച്ചെടുത്തത്. പൊള്ളാര്‍ഡിനെ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 17 മാര്‍ക്വീ താരങ്ങളില്‍ ക്രിസ് ഗെയിലിനെയും ജോ റൂട്ടിനെയും ആരും വിളിച്ചില്ല.