വെല്ലിങ്ടൻ ∙ വിജയത്തിലേക്കു കുതിച്ച കിവീസ് ബാറ്റിങ്നിരയെ സ്പിൻകരുത്തിൽ വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിന് നാലു റൺസിന്റെ നാടകീയ ജയം. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 234 റൺസ് നേടിയപ്പോൾ ന്യൂസീലൻഡ് ഇന്നിങ്സ് 230ൽ അവസാനിച്ചു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പൊരുതിനേടിയ സെഞ്ചുറി (112 നോട്ടൗട്ട്) പാഴായി. പത്ത് ഓവറിൽ 36 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത ഇംഗ്ലിഷ് സ്പിന്നർ മൊയീൻ അലിയാണു മാൻ ഓഫ് ദ് മാച്ച്. അഞ്ചു മൽസരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 2–1നു മുന്നിലെത്തി.
18 ഓവറിൽ ഒരു വിക്കറ്റു നഷ്ടത്തിൽ 81 എന്ന നിലയിൽ നിന്ന ആതിഥേയർ തുടർന്നു സ്പിന്നർമാർക്കു മുൻപിൽ ബാറ്റുവച്ചു കീഴടങ്ങുകയായിരുന്നു. മൊയീൻ അലിയും ആദിൽ റാഷിദും ചേർന്ന് എറിഞ്ഞുവീഴ്ത്തിയതോടെ അവർ ആറു വിക്കറ്റു നഷ്ടത്തിൽ 103 എന്ന നിലയിലേക്കു തകർന്നു. 41 റൺസെടുത്ത സാന്റ്നറെ ക്രിസ് വോക്സ് റണ്ണൗട്ടാക്കിയതും വഴിത്തിരിവായി.