മെൽബൺ∙ ഇന്ത്യയ്ക്കെതിരെ അഡ്‌ലെയ്ഡിൽ നടത്താൻ തീരുമാനിച്ച ടെസ്റ്റ് മൽസരത്തിന്റെ സമയം പകൽ മാത്രമായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. മൽസരത്തിൽ പിങ്ക് നിറമുള്ള പന്ത് ഉപയോഗിക്കുന്നതിനെ ഇന്ത്യ നേരത്തെ എതിർത്തിരുന്നു.
നിലവിലെ ഐസിസി ചട്ടപ്രകാരം ടെസ്റ്റ് മൽസരങ്ങൾ പകലും രാത്രിയുമായി നടത്തുന്നതിന് സന്ദർശക രാജ്യത്തിലെ ക്രിക്കറ്റ് ബോർഡിന്റെ അനുമതി നിർബന്ധമാണ്. പിങ്ക് ബോൾ ഉപയോഗിച്ചുള്ള മൽസരത്തിന് ഇന്ത്യ ഇനിയും തയാറെടുത്തിട്ടില്ലെന്നും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ചുവന്ന പന്ത് ഉപയോഗിച്ചു കളിക്കുന്നതിനാണ് താൽപര്യപ്പെടുന്നതെന്നും കാണിച്ച് ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു കത്ത് നൽകിയിരുന്നു.
‘അഡ്‌ലെയ്ഡ് ടെസ്റ്റ് ഡേ–നൈറ്റായി നടത്താനുള്ള തീരുമാനം ബിസിസിഐക്കു സ്വീകാര്യമല്ലെന്നറിയിച്ചു കത്തു ലഭിച്ചു. അഡ്‌ലെയ്ഡ് ടെസ്റ്റുകൾ എത്രമാത്രം ജനപ്രീതിയുള്ളവയാണെന്നു ഞങ്ങൾക്കറിയാം, അതുകൊണ്ടുതന്നെ ഈ ഡിസംബറിൽ അഡ്‌ലെയ്ഡിൽ ഇന്ത്യയെ വരവേൽക്കാൻ കാത്തിരിക്കുന്നു,’ ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് പറഞ്ഞു. പിങ്ക് ബോൾ ഉപയോഗിച്ച് ഇതുവരെ കളിച്ച നാലു ടെസ്റ്റ് മൽസരങ്ങളിലും ഓസ്ട്രേലിയയ്ക്കായിരുന്നു ജയം.