ലണ്ടൻ∙ ട്വന്റി20യിൽ അയർലൻഡിനെതിരായ പരമ്പര നേട്ടത്തിനുശേഷം യഥാർഥ ‘പരീക്ഷണ’ത്തിന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്നിറങ്ങും. ട്വന്റി20 പരമ്പരയിൽ മൂന്നു മത്സരങ്ങളുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 6–0നു തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ടിനെ മറികടക്കുക എന്നത് ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല.
ട്വന്റി20യിൽ മികച്ച ഫോമിൽ കളിക്കുന്ന ജോസ് ബട്‌ലർ, ജേസൺ റോയ്, ബെൻ സ്റ്റോക്സ് എന്നീ താരങ്ങൾ ഒറ്റയ്ക്കു മത്സരത്തിന്റെ ഗതി മാറ്റിമറിക്കാൻ ശേഷിയുള്ളവരാണ്. അവസാനം കളിച്ച 20 ട്വന്റി20കളിൽ 15ലും ജയിച്ചാണ് ഇന്ത്യയുടെ വരവ്. ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ജസ്പ്രിത് ബുമ്രയുടെ തള്ളവിരലിനു പരുക്കേറ്റതാണ് ഇന്ത്യയെ അലട്ടുന്നത്.
ബുമ്രയ്ക്കു പകരം ഉമേഷ് യാദവ് ടീമിലെത്താനാണു സാധ്യത. സ്പിന്നർമാരായ ചഹാലും കുൽദിപ് യാദവും മികച്ച ഫോമിലാണു പന്തെറിയുന്നത് എന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. 2019 ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യൻ മധ്യനിരയിൽ കാര്യമായ പരീക്ഷണങ്ങൾ നടത്തുമെന്ന് അയർലൻഡിനെതിരായ പരമ്പര വിജയത്തിനുശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.