ലണ്ടൻ∙ ഇംഗ്ലണ്ട് പര്യടനത്തിലെ നിർണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞു കൊടുക്കാൻ സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കറും. രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് കോഹ്‍ലി ഉൾപ്പെടെയുള്ളവർക്ക് അർജുൻ പന്തെറിഞ്ഞുകൊടുത്തത്.
ഇന്ത്യൻ ടീമിൽ ശക്തരായ പേസ് ബോളർമാരുണ്ടെങ്കിലും ഇടംകൈ ബോളർമാർ ഇല്ലാത്തതിനാലാണ് അർജുനെയും പരിശീലനത്തിന്റെ ഭാഗമാക്കിയത്. ടീമിലെ പ്രധാന താരങ്ങളെല്ലാം അർജുന്റെ ബോളുകൾ നേരിടാൻ പരിശീലന വേളയിൽ സമയം കണ്ടെത്തി. എജ്ബാസ്റ്റനിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റൺസിന് തോറ്റ ഇന്ത്യ, ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന അർജുൻ തെൻഡുൽക്കർ യൂത്ത് ടെസ്റ്റുകളിൽ കളിച്ചിരുന്നു. എന്നാൽ, ഏകദിന ടീമിൽ സ്ഥാനം നേടാനാകാതെ പോയതോടെയാണ് അദ്ദേഹം ലണ്ടിനിലേക്ക് പറന്നത്. മുൻപ് വിരാട് കോഹ്‍ലിയെ ‘പ്രൊപ്പോസ്’ ചെയ്ത് പ്രശസ്തയായ ഇംഗ്ലിഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയൽ വയാറ്റിനൊപ്പം ലഞ്ച് കഴിക്കുന്ന അർജുന്റെ ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു.