തിരുവനന്തപുരം∙ നവംബർ ഒന്നിനു കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റിന്റെ ടിക്കറ്റുകൾ ഓൺലൈനിലൂടെ മാത്രം വിറ്റാൽ മതിയെന്ന് പൊലീസ്. സുരക്ഷാ നടപടികളുടെ ഭാഗമായാണിത്. ടിക്കറ്റുകളിൽ സീറ്റ് നമ്പറും രേഖപ്പെടുത്തും. ഐജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ സുരക്ഷ വിലയിരുത്തി.
ഇരു ടീമുകളും 30 ന് എത്തും. കോവളത്താണ് താമസം. 31 ന് സ്റ്റേഡിയത്തിൽ ഇരുടീമുകളും പരിശീലനം നടത്തും.
തിരുവനന്തപുരത്ത് ഏറെക്കാലത്തിനുശേഷം നടക്കുന്ന ക്രിക്കറ്റ് മൽസരമായതിനാൽ അരലക്ഷത്തോളം കാണികളെത്തുമെന്നാണ് പ്രതീക്ഷ. ഇതുമൂലമുള്ള തിരക്കാണ് പ്രധാന വെല്ലുവിളി. തിരക്ക് കുറയ്ക്കാനാണു സീറ്റ് നമ്പർ രേഖപ്പെടുത്തിയ ടിക്കറ്റുകൾ പൂർണമായും ഓൺലൈനിലൂടെ വിൽക്കണമെന്ന നിർദേശം പൊലീസ് മുന്നോട്ട് വച്ചത്. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിനു സമീപത്തേക്കു കടത്തി വിടില്ല.