ന്യൂഡൽഹി∙ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ മൽസരക്രമം തീരുമാനിക്കുമ്പോൾ അതിലെ ഏറ്റവും വലിയ ആകർഷങ്ങളിലൊന്ന് ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം ഉറപ്പാണ് എന്നതായിരുന്നു. ഇരു ടീമുകളും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. മാത്രമല്ല, ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലേക്കു മുന്നേറിയാൽ ഇരു ടീമുകളും തമ്മിൽ മൂന്നു തവണ മുഖാമുഖമെത്തുമെന്ന റിപ്പോർട്ടും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചു.
ഇതിൽ ആദ്യ രണ്ടു മൽസരങ്ങളും പൂർത്തിയാകുമ്പോൾ പാക്കിസ്ഥാനെ തീർത്തും നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെ രണ്ടു വിജയങ്ങൾ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ നേർക്കുനേർ പോരാട്ടത്തിൽ പാക്കിസ്ഥാനെ 162 റൺസിൽ ഒതുക്കിയ ഇന്ത്യ, രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്.
ഇന്നലെ നടന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെ 237 റൺസിൽ ഒതുക്കിയ ഇന്ത്യ, ഒരേയൊരു വിക്കറ്റ് മാത്രം നഷ്ടത്തിലും ലക്ഷ്യത്തിലെത്തി. രണ്ടു മൽസരങ്ങളിലും ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്, ഇന്ത്യൻ ഇന്നിങ്സിൽ ഇതുവരെ വീഴ്ത്താനായത് മൂന്നേ മൂന്നു വിക്കറ്റുകളാണ്. ഇരു മൽസരങ്ങളിലും ശിഖർ ധവാനെ പുറത്താക്കിയ പാക്കിസ്ഥാൻ, ആദ്യ മൽസരത്തിൽ രോഹിത് ശർമയെയും പുറത്താക്കി. ഇന്ത്യയാകട്ടെ ആദ്യ മൽസരത്തിൽ 10 വിക്കറ്റും പിഴുത് പാക്കിസ്ഥാനെ ഓൾ ഔട്ടാക്കിയപ്പോൾ, രണ്ടാം മൽസരത്തിൽ ഏഴു വിക്കറ്റുകളും പിഴുതു.