ദുബായ്∙ നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയത് വെറുതെയല്ലെന്ന് തെളിയിച്ച് അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ രവീന്ദ്ര ജഡേജയ്ക്ക് റെക്കോർഡ്. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമായി മാറിയ ജഡേജ, സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനെ പിന്നിലാക്കി. അഫ്ഗാനിസ്ഥാനെതിരായ മൽസരത്തിൽ ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. 10 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 46 റൺസ് വഴങ്ങിയാണ് ജഡേജ മൂന്നു വിക്കറ്റ് പിഴുതത്.
ഇതോടെ ഏഷ്യാകപ്പിൽ 13 മൽസരങ്ങളിൽനിന്ന് ജഡേജയുടെ വിക്കറ്റ് നേട്ടം 18 ആയി ഉയർന്നു. 23 മൽസരങ്ങളിൽനിന്ന 17 വിക്കറ്റുമായാണ് സച്ചിൻ ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. ഏഴു മൽസരങ്ങളിൽനിന്ന് 14 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള രവിചന്ദ്രൻ അശ്വിനാണ് ഇവർക്കു പിന്നിൽ മൂന്നാമതുള്ളത്.
അഫ്ഗാനെതിരായ മൽസരത്തിൽ ഓപ്പണർ ജാവേദ് അഹ്മദിയെ പുറത്താക്കി സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്തിയ ജഡേജ, റഹ്മത്ത് ഷായെ പുറത്താക്കി റെക്കോർഡ് സ്വന്തമാക്കി. നേരത്തെ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റതുകൊണ്ടു മാത്രം ടീമിൽ ഇടം ലഭിച്ച താരമാണ് ജഡേജ. ആദ്യ മൽസരത്തിൽ ബംഗ്ലദേശിനെതിരെ 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജ, കളിയിലെ കേമൻ പട്ടവും സ്വന്തമാക്കിയിരുന്നു.