ദുബായ് ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഫോം വീണ്ടെടുത്ത മുഹമ്മദ് ഹഫീസിന്റെ സെഞ്ചുറി മികവിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാൻ ആദ്യ ദിവസം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. ദുബായ് സ്റ്റേഡിയത്തിലെ ഫ്ളാറ്റ് വിക്കറ്റിൽ 126 റൺസടിച്ച ഹാഫിസ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ടെസ്റ്റ് കളിക്കുന്നതും സെഞ്ചുറി നേടുന്നതും. അവസാന സെഷനിൽ പീറ്റർ സിഡിലാണു ഹഫീസിനെ പുറത്താക്കിയത്.
ഓപ്പണർ ഇമാം ഉൾഹഖും 76 റൺസെടുത്ത് മികച്ച തുടക്കം നൽകി. ടോസ് നേടിയ പാക് ക്യാപ്റ്റൻ സർഫ്രസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുത്തതു പിഴച്ചില്ല. പതിനഞ്ചു റൺസുമായി ഹാരിസ് സൊഹെയ്‍ലും നൈറ്റ് വാച്ച്മാൻ മുഹമ്മദ് അബ്ബാസുമാണ് ക്രീസിൽ. ആദ്യത്തെ പത്തോവറിനുള്ളിൽത്തന്നെ ഓസിസ് ക്യാപ്റ്റൻ ടിം പെയ്ൻ ഓഫ് സ്പിന്നർ നഥാൻ ലയണിനെ കളത്തിലിറക്കി. 74 എടുത്ത് നിൽക്കെ ജോൺ ഹോളണ്ടിന്റെ പന്തിൽ ഹാഫിസിനെ മിച്ചൽ മാർഷ് ഡ്രോപ് ചെയ്തു. അതിനു ശേഷം കരുതലോടെയാണു ഹഫീസ് കളിച്ചത്.