ഹൈദരാബാദ് ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതലമുറ ക്രീസ് നിറഞ്ഞാടിയ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ ചുവടുറപ്പിക്കുന്നു. കൗമാര താരം പൃഥ്വി ഷാ(70)യുടെയും യുവതാരം ഋഷഭ് പന്തിന്റെയും(85*) ബാറ്റിങ് മേളത്തിനു സാക്ഷിയായ ഇന്നലെ കളി നിർത്തുമ്പോൾ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 311 റൺസിന് 3 റൺസ് മാത്രം പിന്നിലാണ് ആതിഥേയർ. പന്തും അജിങ്ക്യ രഹാനെയുമാണ് (75) ഇന്നു കളി പുനഃരാരംഭിക്കുക.
സ്കോർ: വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്സ് – 311 ഓൾഔട്ട്. ഇന്ത്യ ഒന്നാം ഇന്നിങ്സ് – നാലിനു 308.
നാലാം വിക്കറ്റിൽ ഋഷഭ് പന്തിന്റെ തകർപ്പനടിയും അജിങ്ക്യ രഹാനെയുടെ ക്ഷമാപൂർവമായ പിടിച്ചുനിൽപുമാണ് ഇന്ത്യയ്ക്കു മികച്ച അടിത്തറ നൽകിയത്. ചെറുപ്പത്തിന്റെ പ്രസരിപ്പോടെ പന്തു തകർത്തടിച്ചു മുന്നേറിയപ്പോൾ, വൈസ് ക്യാപ്റ്റന്റെ ഉത്തരവാദിത്ത ബോധത്തോടെ രഹാനെ ചുവടുറപ്പിച്ചു.
സെഞ്ചുറിക്കു 15 റൺസ് പിന്നിലുള്ള പന്ത് 10 ബൗണ്ടറികളും 2 സിക്സറുകളും പറത്തി. 2 വട്ടം പന്തിനെ പുറത്താക്കാനുള്ള സുവർണാവസരം വിൻഡീസ് വിട്ടുകളഞ്ഞു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 146 റൺസ് നല്ല സൂചനയാണ്. ഇന്ന് കളമുറപ്പിച്ചു മികച്ച ലീഡ് നേടാനാവും ഇന്ത്യയുടെ ശ്രമമെന്നു കരുതാം.
ഓപ്പണർ രാഹുൽ (നാല്), പിന്നാലെ വന്ന പൂജാര (10) എന്നിവർ ഇന്ത്യൻ ഇന്നിങ്സിൽ നിരാശപ്പെടുത്തി. ഋഷഭ് പന്തിനു മുൻപ്, കഴിഞ്ഞ കളിയിലെ സെഞ്ചുറിമാൻ പൃഥ്വി ഷായുടെ ആക്രമണവീര്യവും പലവട്ടം ബൗണ്ടറി കടന്നു. 11 ബൗണ്ടറിയും ഒരു സിക്സറും ഉൾപ്പെടെ 53 പന്തിലായിരുന്നു ഷായുടെ 70 റൺസ് നേട്ടം.
കവർ ഡ്രൈവുകളും ഓഫ് ഡ്രൈവുകളും പതിനെട്ടായിരത്തോളം കാണികൾക്കു മികച്ച വിരുന്നായി. ഷാനൻ ഗബ്രിയേലിനെ തേഡ് മാനിലൂടെ സിക്സറടിച്ചപ്പോഴും ജാസൺ ഹോൾഡറെ മുട്ടുകുത്തിനിന്ന് പോയിന്റിലൂടെ പറത്തിയപ്പോഴും വീരേന്ദർ സേവാഗിനെ ഓർപ്പെടുത്തി ഷാ.
അതേസമയം, സെഞ്ചുറി നേട്ടം ഹോബിയാക്കിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്നലെ മങ്ങിയ ഫോമിലായിരുന്നു. അർധസെഞ്ചുറിക്ക് അഞ്ചു റൺസ് മുൻപു കോഹ്ലി പുറത്താകുമ്പോൾ നാലിനു 163ൽ ആയിരുന്നു ഇന്ത്യ. അവിടെനിന്നാണ് പന്തും രഹാനെയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിനെ പൊക്കിയെടുത്തത്.
ഇന്നലെ രാവിലെ 40 പന്തുകൾക്കകം വിൻഡീസിന്റെ ആദ്യ ഇന്നിങ്സ് ഇന്ത്യ പൂട്ടിക്കെട്ടി. 98 റൺസിൽ ബാറ്റിങ് തുടങ്ങിയ റോസ്റ്റൺ ചേസ് സെഞ്ചുറി തികച്ചു, 106ൽ നിൽക്കെ ഉമേഷ് യാദവ് ചേസിനെ പുറത്താക്കി. ഇതടക്കം 6 വിക്കറ്റ് നേടിയ യാദവിന്റേത് കരിയറിലെ മികച്ച പ്രകടനമാണ് (88 റൺസ് വഴങ്ങി 6 വിക്കറ്റ്)
സെഞ്ചുറി ചേസ്
ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം മൽസരത്തിൽ റോസ്റ്റൺ ചേസ് സെഞ്ചുറി നേടിയിരുന്നു. വിൻഡീസ് ടീം ഇന്ത്യയിലെത്തിയപ്പോഴും പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ചേസ് സെഞ്ചുറി (106) കുറിച്ചു.
രാഹുകാലം!
തുടർച്ചയായ രണ്ടാം ടെസ്റ്റിലും കെ.എൽ.രാഹുൽ (4) നിരാശപ്പെടുത്തി. ഇത്തവണ ഇരയായത് ജാസൺ ഹോൾഡറിന്. ഇക്കഴിഞ്ഞ 9 ഇന്നിങ്സുകളിൽ 4 വട്ടം വിക്കറ്റിന് മുന്നിൽ കുരുങ്ങി, 5 തവണ സ്റ്റംപ് തെറിച്ചു.
സ്കോർബോർഡ്
വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്സ് – ബ്രാത്വൈറ്റ് എൽബിഡബ്ല്യു കുൽദീപ് – 14, പവൽ സി ജഡേജ ബി അശ്വിൻ –22, ഹോപ് എൽബിഡബ്ല്യു ഉമേഷ് യാദവ് – 36, ഷിമ്രോൻ ഹെറ്റ്മെയർ എൽബിഡബ്ല്യു കുൽദീപ് – 12, ആംബ്രിസ് സി ജഡേജ ബി കുൽദീപ് –18, ചേസ് ബി ഉമേഷ് യാദവ് –106, ഡൗറിച്ച് എൽബിഡബ്ല്യു ഉമേഷ് യാദവ് –30, ഹോൾഡർ സി പന്ത് ബി ഉമേഷ് യാദവ് –52, ബിഷു ബി ഉമേഷ് യാദവ് –2, വാരികൻ നോട്ടൗട്ട് –8, ഗബ്രിയേൽ സി പന്ത് ബി ഉമേഷ് യാദവ് – പൂജ്യം, എക്സ്ട്രാസ് –11. ആകെ 101. 4 ഓവറിൽ 311ന് ഓൾഔട്ട്.
വിക്കറ്റ് വീഴ്ച: 1-32 , 2-52 , 3-86 , 4-92 , 5-113 , 6-182 , 7-286 , 8-296 , 9-311 , 10-311
ബോളിങ്: ഉമേഷ് യാദവ്: 26.4– 3 –88 –6 , ഷാർദൂൽ ഠാക്കൂർ: 1.4– 0– 9–0, അശ്വിൻ: 24.2 –7 –49 –1, കുൽദീപ് യാദവ്: 29– 2– 85 –3, ജഡേജ: 20– 2– 69 –0
ഇന്ത്യ ഒന്നാം ഇന്നിങ്സ് – രാഹുൽ ബി ഹോൾഡർ – 4, പൃഥ്വി ഷാ സി ഹെറ്റ്മെയർ ബി വാരികൻ –70, പൂജാര സി (സബ്) ബി ഗബ്രിയേൽ –10, കോഹ്ലി എൽബിഡബ്യൂ ഹോൾഡർ –45, രഹാനെ നോട്ടൗട്ട് –75, പന്ത് നോട്ടൗട്ട് –85. എക്സ്ട്രാസ് – 19, ആകെ 81 ഓവറിൽ നാലിനു 308.
വിക്കറ്റ് വീഴ്ച: 1-61, 2-98 , 3-102, 4-162
ബോളിങ്: ഗബ്രിയേൽ: 13 –1 –73– 1, ഹോൾഡർ: 14–2–45–2, വാരികൻ: 24–4–76–1, ചേസ്: 9–1–22–0, ബിഷു: 19– 4 –72 –0, ബ്രാത്വൈറ്റ്: 2–0–6–0.