ചെന്നൈ∙ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മൽസരത്തിനുള്ള ടീമിൽനിന്ന് ബോളർമാരായ ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. ഇവർക്കു പകരം സിദ്ധാർഥ് കൗളിനെ ടീമിൽ ഉൾപ്പെടുത്തി. ആദ്യ രണ്ടു മൽസരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയൻ പര്യടനം കൂടി കണക്കിലെടുത്ത് ഇവർക്ക് വിശ്രമം അനുവദിച്ചത്. ഞായറാഴ്ച ചെന്നൈയിലാണ് മൂന്നാമത്തെ ട്വന്റി20 മൽസരം അരങ്ങേറുക.
ഇക്കഴിഞ്ഞ ഏഷ്യാകപ്പിൽ ടീമിലുണ്ടായിരുന്ന താരമാണ് സിദ്ധാർഥ് കൗൾ. അയർലൻഡിനെതിരായ ട്വന്റി20 മൽസരത്തിലൂടെ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറിയ കൗൾ, അതേ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞിരുന്നു.
അടുത്ത വർഷത്തെ ഏകദിന ലോകകപ്പിനു മുന്നോടിയായി പേസ് ബോളർമാർക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കണമെന്നും ഐപിഎല്ലിൽനിന്ന് മാറ്റിനിർത്തണമെന്നും ക്യാപ്റ്റൻ വിരാട് കോഹ്‍ലി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ നടക്കവെയാണ്, താരങ്ങൾക്ക് വിശ്രമം അനുവദിച്ചുകൊണ്ടുള്ള ബിസിസിഐ നടപടി.
മൂന്നാം ട്വന്റി20 മൽസരത്തിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ:
രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ദിനേഷ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, യുസ്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ഷഹബാസ് നദീം, സിദ്ധാർഥ് കൗൾ