കൊളംബോ∙ ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയുടെ ബോളിങ് ആക്‌ഷനെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിക്കു (ഐസിസി) പരാതി. ശ്രീലങ്ക– ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെയാണു ധനഞ്ജയയുടെ ബോളിങ് ആക്‌ഷനെതിരെ മാച്ച് ഒഫിഷ്യലുകൾ പരാതി നൽകിയത്.
പരാതിയുടെ വിശദവിവരങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു കൈമാറുമെന്ന് ഐസിസി അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം ബോളിങ് ആക്ഷൻ പരിശോധനയ്ക്കു ഹാജരാകാനും ധനഞ്ജയയ്ക്കു നിർദേശമുണ്ട്. ഈ കാലയളവിൽ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ ധനഞ്ജയയ്ക്കു തടസമില്ല. സംഭവത്തെപ്പറ്റി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചിട്ടില്ല.