ചെന്നൈ∙ ആദ്യ രണ്ടു ട്വന്റി20യിലും കൈവിട്ട പോരാട്ടവീര്യം പുറത്തെടുത്ത അവസാന മൽസരത്തിലും വിൻഡീസ് രക്ഷപ്പെട്ടില്ല. യുവതാരം നിക്കൊലാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടിൽ (53*) മികച്ച സ്കോർ നേടിയ വിൻഡീസിനെ ശിഖർ ധവാനും (62 പന്തിൽ 92) ഋഷഭ് പന്തും (38 പന്തിൽ 58) ചേർന്ന് അടിച്ചു പഞ്ചറാക്കി.
ആദ്യ ഓവറുകളിൽ രോഹിത് ശർമയെയും കെ.എൽ രാഹുലിനെയും പുറത്താക്കി വിൻഡീസ് അട്ടിമറി പ്രതീക്ഷ ഉയർത്തിയെങ്കിലും ധവാൻ– പന്ത് സഖ്യത്തിന്റെ പ്രകടനം ഇന്ത്യയെ വിജയത്തിലെത്തിച്ചു. അവസാന ഓവറിൽ വിജയത്തിന് 2 പന്തിൽ 1 റൺസ് വേണമെന്നിരിക്കെ ധവാനെ മടക്കിയ ഫാബിയൻ അലെൻ വിൻഡീസിന് പ്രതീക്ഷ നൽകിയതാണ്. പക്ഷേ അവസാന പന്തിൽ മനീഷ് പാണ്ഡെയുടെ ഷോട്ട് തടയുന്നതിൽ വിൻഡീസിനു നില തെറ്റിയതോടെ മൽസരം സ്വന്തമാക്കിയ ഇന്ത്യ പരമ്പര 3–0നു തൂത്തുവാരി. സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യയ്ക്കായി 2 വിക്കറ്റ് വീഴ്ത്തി. ധവാനാണ് മാൻ ഓഫ് ദ് മാച്ച്. മാൻ ഓഫ് ദ് സീരിസ് പുരസ്കാരം കുൽദീപ് യാദവ് സ്വന്തമാക്കി.
സ്കോർ: വിൻഡീസ് 20 ഓവറിൽ 3 വിക്കറ്റിന് 181; ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റിന് 182.
കഴിഞ്ഞ മൽസരത്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയെ (4) മൂന്നാം ഓവറിലും മികച്ച തുടക്കം ലഭിച്ച രാഹുലിനെ (17) ആറാം ഓവറിലും നഷ്ടമായതോടെ 2 വിക്കറ്റിനു 45 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇന്ത്യയെ ധവാൻ– പന്ത് സഖ്യം കരകയറ്റുന്നതാണു കണ്ടത്.
കരിയറിലെ 8–ാം അർധസെഞ്ചുറി നേട്ടത്തിലേക്ക് ധവാൻ കുതിച്ചെത്തിയതോടെ പന്തും വമ്പൻ അടികളിലേക്കു ചുവടുമാറ്റി. 31 പന്തിൽ 5 ബൗണ്ടറിയും 3 സിക്സും അടക്കം കരിയറിലെ കന്നി അർധ സെഞ്ചുറിയാണ് പന്ത് ഇന്നലെ സ്വന്തമാക്കിയത്. ഇന്ത്യയെ വിജയത്തിനരികെയെത്തിച്ചതിനുശേഷമാണു സഖ്യം വേർപിരിഞ്ഞത്.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് കരുതലോടെയാണു തുടങ്ങിയത്. ഖലീൽ അഹമ്മദിനെയും വാഷിങ്ടൻ സുന്ദറിനെയും കരുതലോടെ നേരിട്ട വിൻഡീസ് ഓപ്പണർമാർ 6 ഓവറിൽ വിക്കറ്റ്നഷ്ടം കുടാതെ വിൻഡീസ് സ്കോർ 50ൽ എത്തിച്ചു. ഏഴാം ഓവറിലെ ആദ്യ പന്തിൽ ചാഹലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ സുന്ദറിനു ക്യാച്ച് നൽകി ഹോപ് മടങ്ങിയതോടെയാണു കൂട്ടുകെട്ടു പൊളിഞ്ഞത്.
വമ്പർ അടിക്കാരൻ ഹെറ്റ്മിയറിനെ (26) ചാഹലും, വിക്കറ്റ്കീപ്പർ ബാറ്റ്സ്നാൻ രാദിനെ സുന്ദറും (15) മടക്കിയതോടെ ഒത്തുചേർന്ന ഡാരൻ ബ്രാവോ– പുരാൻ സഖ്യം പരമ്പരയിൽ ആദ്യമായി വിൻഡീസിനു മികച്ച സ്കോർ ഉറപ്പാക്കി.
സ്കോർബോർഡ്
വിൻഡീസ്: ഹോപ് സി സുന്ദർ ബി ചാഹൽ 24, ഹെറ്റ്മിയർ സി ക്രുനാൽ ബി ചാഹൽ 26, ഡാരൻ ബ്രാവോ നോട്ടൗട്ട് 43, രാംദിൻ ബി സുന്ദർ 15, പുരാൻ നോട്ടൗട്ട് 53. എക്സ്ട്രാസ് 20. ആകെ 20 ഓവറിൽ 3 വിക്കറ്റിന് 181
ബോളിങ്: ഖലീൽ 4–0–37–0, സുന്ദർ 4–0–33–1, ഭുവനേശ്വർ 4–0–39–0, ക്രുനാൽ 4–0–40–0, ചാഹൽ 4–0–28–2
ഇന്ത്യ: ധവാൻ സി പൊള്ളാർഡ് ബി അലെൻ 92 , രോഹിത് സി ബ്രാത്ത്‌വൈറ്റ് ബി പോൾ 4, രാഹുൽ സി രാംദിൻ ബി തോമസ് 17, പന്ത് ബി പോൾ 58, മനീഷ് പാണ്ഡ്യ നോട്ടൗട്ട് 4, കാർത്തിക് നോട്ടൗട്ട് 0. എക്സ്ട്രാസ് 7. ആകെ 20 ഓവറിൽ 4 വിക്കറ്റിന് 182
ബോളിങ്: പിയറി: 2–0–13–0, തോമസ്: 4–0–43–1, പോൾ 4–0–32–2, ബ്രാത്ത്‌വൈറ്റ് 4–0–41–0, പൊള്ളാർഡ് 3–0–29–0, അലെൻ 3–0–23–1