Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; 447 കോടി കിട്ടിയുമില്ല, 14 കോടി കോടതിച്ചെലവും നൽകണം

Pakistan Cricket Team

ദുബായ്∙ നേരത്തെ നിശ്ചയിച്ചിരുന്ന പരമ്പരകളിൽനിന്ന് പിൻമാറിയ ഇന്ത്യയിൽനിന്ന് 447 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി ഐസിസി തർക്ക പരിഹാര സമിതി തള്ളിയതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) വീണ്ടും തിരിച്ചടി. പിസിബി നൽകിയ ഹർജിയുമായി ബന്ധപ്പെട്ട നടപടികൾക്കായി തങ്ങൾക്കു ചെലവായ തുക അവരിൽനിന്നു തന്നെ ഈടാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തർക്കപരിഹാര സമിതി ഭാഗികമായി അംഗീകരിച്ചു. കോടതി ചെലവുകൾക്കും മറ്റുമായി ബിസിസിഐ ആവശ്യപ്പെട്ട തുകയുടെ 60 ശതമാനം നൽകാൻ തർക്ക പരിഹാര സമിതി പിസിബിക്ക് നിർദ്ദേശം നൽകി.

പാക്ക് ക്രിക്കറ്റ് ബോർഡിന്റെ ഹർജി തള്ളി ഒരു മാസം പിന്നിടുമ്പോഴാണ് ബിസിസിഐയുടെ ചെലവിന്റെ 60 ശതമാനം നൽകാനുള്ള വിധി. ബിസിസിഐ ആവശ്യപ്പെട്ട ചെലവിന്റെ 60 ശതമാനം 14 കോടിയിലധികം രൂപ വരുമെന്നാണ് റിപ്പോർട്ട്. ബിസിസിഐയുടെ ചെലവിനു പുറമെ പാക്കിസ്ഥാന്റെ ഹർജി തീർപ്പാക്കുന്നതിന് ഐസിസിക്കു ചെലവായ തുകയുടെ 60 ശതമാനവും പാക്കിസ്ഥാൻ അടയ്ക്കണം. ഇതിന്റെ ബാക്കി 40 ശതമാനം അടയ്ക്കാൻ ബിസിസിഐയ്ക്കും സമിതി നിർദ്ദേശം നൽകി.

ബിസിസിഐയ്ക്കു ചെലവായ തുക മുഴുവനായും നൽകാൻ പാക്ക് ബോർഡിനോടു നിർദ്ദേശിക്കുന്നത് നീതികേടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ആവശ്യപ്പെട്ട തുകയുടെ 60 ശതമാനം സമിതി അനുവദിച്ചത്. പാക്കിസ്ഥാനുമായി നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് പരമ്പരകളിൽ നിന്നു ഇന്ത്യ പിന്മാറിയതിനെത്തുടർന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ച പരാതി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നവംബർ 20നാണ് തള്ളിയത്. മൂന്നു ദിവസം നീണ്ട വിചാരണയിൽ ബിസിസിഐയുടേയും പിസിബിയുടേയും വാദം കേട്ട ശേഷമായിരുന്നു നടപടി.

2015 മുതൽ 2023 വരെ ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉൾപ്പടെ ഏഴു പരമ്പരകൾ കളിക്കാമെന്ന് ഇന്ത്യ ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് ലംഘിച്ചുവെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ പരാതി. ഏഴു കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞവർഷമാണു പരാതി നൽകിയത്. ഈ വർഷം ഒക്ടോബർ ആദ്യ ആഴ്ചയിലായിരുന്നു വാദം കേട്ടത്. കേന്ദ്രസർക്കാരിന്റെ അനുവാദമില്ലാത്തതിനാലാണു പാക്കിസ്ഥാനുമായി ഇന്ത്യയിലോ പാക്കിസ്ഥാനിലോ മൽസരം സംഘടിപ്പിക്കാത്തതെന്നു ബിസിസിഐ വ്യക്തമാക്കി. 

2015ൽ ജമ്മു കശ്മീരിലെ ഉധംപൂരിലും ഗുരുദാസ്പൂരിലും ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു കേന്ദ്ര സർക്കാർ അനുവാദം നൽകാതിരുന്നതെന്നും ബിസിസിഐ ചൂണ്ടിക്കാട്ടി. രണ്ടു ബോർഡുകളുടേയും വാദം കേട്ട മൈക്കിൾ ബെലോഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഐസിസിസ്വതന്ത്ര അന്വേഷണ സമിതി പാക് പരാതി തള്ളുകയായിരുന്നു. നഷ്ടപരിഹാരം വിധിക്കാനാവില്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകാനാവില്ലെന്നും സമിതി വ്യക്തമാക്കിയിരുന്നു.

related stories