sections
MORE

ടിവി ഷോയിലെ ‘പ്രകടനം’ പുലിവാലായി; പാണ്ഡ്യയ്ക്കും രാഹുലിനും വിലക്കിനു സാധ്യത

pandya-rahul
SHARE

മുംബൈ∙ സ്വകാര്യ ടെലിവിഷൻ ഷോയ്ക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും വിലക്കിനു സാധ്യത. ഇരുവരെയും രണ്ടു മൽസരങ്ങളിൽനിന്നു വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ലെ അതിരുവിട്ട പരാമർശങ്ങളാണ് താരങ്ങൾക്കു വിനയായത്. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ ഇരുവർക്കും നഷ്ടമാകാൻ സാധ്യത തെളിഞ്ഞു.

ടിവി ഷോയിലെ പരാമർശങ്ങൾ വിവാദമായതോടെ ബിസിസിഐ പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നായിരുന്നു നിർദ്ദേശം. ടിവി ഷോയിൽ നടത്തിയ പരാമർശങ്ങളിൽ ‘ഖേദിക്കുന്നതായി’ ബിസിസിഐയ്ക്കു നൽകിയ മറുപടിയിൽ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. പാണ്ഡ്യയും രാഹുലും നൽകിയ വിശദീകരണം ബിസിസിഐയ്ക്കു രസിച്ചിട്ടില്ലെന്നാണു വിവരം.

ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് താരങ്ങളെ വിലക്കുന്നതുൾപ്പെടെയുള്ള നടപടികൾ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. ഓസ്ട്രേലിയയിൽ ഏകദിന പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പമാണ് നിലവിൽ ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലുമുള്ളത്.

പരാമർശങ്ങൾ വൻവിവാദമായതോടെ ക്ഷമാപണവുമായി താരം രംഗത്തെത്തിയിരുന്നു. അഭിമുഖത്തിൽ പാണ്ഡ്യ നടത്തിയ പരാമർശങ്ങൾ സ്ത്രീവിരുദ്ധവും വംശീയവും ലിംഗപരവുമാണെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് മാപ്പപേക്ഷയുമായി ഹാർദിക്കിന്റെ രംഗപ്രവേശം. ട്വിറ്ററിലൂടെ നടത്തിയ ക്ഷമാപണത്തിൽ, കരൺ ജോഹറിന്റെ അഭിമുഖത്തിനിടെ ആവേശം കൂടിപ്പോയപ്പോൾ നടത്തിയതാണ് പ്രസ്തുത പരാമർശങ്ങളെന്ന് ഹാർദിക് വ്യക്തമാക്കി. അഭിമുഖത്തിനിടെ നടത്തിയ പരാമർശങ്ങളിലൂടെ ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും പാണ്ഡ്യ അറിയിച്ചു.

∙ പാണ്ഡ്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്

‘കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ഞാൻ‌ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ, ആ അഭിമുഖത്തിനിടെ അൽപം ആവേശം കൂടിപ്പോയി. അവിടെ നടത്തിയ പരാമർശങ്ങളിലൂടെ ആരെയെങ്കിലും വേദനിപ്പിക്കാനോ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ബഹുമാനം മാത്രം.’

∙ പരിപാടിയിൽ പാണ്ഡ്യ പറഞ്ഞത്

ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുലും ഒന്നിച്ച ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. തന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പരിപാടിയിൽ ഹാർദിക് തുറന്നു പറഞ്ഞിരുന്നു. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചു. ഹാർദിക്കും രാഹുലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് തുറന്നു പറച്ചിൽ.

തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളിൽ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞു. ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ ഞാൻ തന്നെ മാതാപിതാക്കളോട് പറയും– ഞാൻ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കൾ ആവശ്യപ്പെടാതെ തന്നെ ഞാൻ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹാർദിക്കിന്റെ മറുപടി കേട്ട് അവതാരകനായ കരൺ ജോഹർ അക്ഷരാർത്ഥത്തിൽ അന്തം വിടുകയും ചെയ്തു.

ആഫ്രിക്കൻ സംസ്കാരം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. അവരുടെ സ്റ്റെലും ഫാഷനും എന്നെ ഏറെ ആകർഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവയെല്ലാം ഞാൻ അനുകരിക്കാറുണ്ട്. വൈസ്റ്റിൻഡീസുകാരനാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നും ഹാർദിക് പറഞ്ഞു. ലൈംഗിക ജീവിതത്തെ കുറിച്ച് കെഎൽ രാഹുലിന്റെ ഭാഗത്തു നിന്നും തുറന്നു പറച്ചിലുകൾ ഉണ്ടായി.

എന്നാൽ കെഎൽ രാഹുലിനെയും ഹാർദിക്കിനെയും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. അതെല്ലാം പാണ്ഡ്യയുടെയും രാഹുലിന്റെയും സ്വകാര്യതകളാണെന്നും ക്രിക്കറ്റ് താരങ്ങൾ എന്ന രീതിയിൽ മാത്രം ഇവരെ വിലയിരുത്തിയാൽ മതിയെന്നും ഒരു വിഭാഗം വാദിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA