sections
MORE

പാണ്ഡ്യ–രാഹുൽ വിവാദം സുപ്രീംകോടതിയിലേക്ക്; ടീമിലേക്കുള്ള മടങ്ങിവരവ് നീളും

pandya-rahul
SHARE

ന്യൂഡൽഹി∙ ടെലിവിഷൻ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ ടീമിൽനിന്നു വിലക്കപ്പെട്ടതിനു പിന്നാലെ, ഹാർദിക് പാണ്ഡ്യ – കെ.എൽ. രാഹുൽ വിഷയം സുപ്രീംകോടതിയിലേക്ക്. സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ കാര്യവും ഇതിന്റെ പേരിൽ ഇരുവരെയും വിലക്കിയ വിവരവും സുപ്രീംകോടതി തന്നെ നിയോഗിച്ച ഇടക്കാല ഭരണസമിതിയാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ഒരു ഓംബുഡ്സ്മാനെ നിയോഗിക്കുന്നതിനു നിർദ്ദേശം നൽകണമെന്ന് ഇടക്കാല ഭരണസമിതി ആവശ്യപ്പെട്ടിരുന്നു.

ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം കേസിൽനിന്ന് പിൻമാറിയ സാഹചര്യത്തിൽ പി.എസ്. നരസിംഹയെ പുതിയ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചു. കേസ് അടുത്തയാഴ്ചത്തേക്കു മാറ്റിയതോടെ ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള പാണ്ഡ്യയുടെയും രാഹുലിന്റെയും കാത്തിരിപ്പും നീളുമെന്ന് ഉറപ്പായി.

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ എന്ന ടിവി ഷോയിൽ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. ഒന്നിലധികം സെലിബ്രിറ്റികളുമായി താൻ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കൾക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയിൽ ഹാർദിക് വെളിപ്പെടുത്തിയത്.

വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. തുടർന്ന് ഇരുവരും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയും അംഗമായ ഡയാന എഡുൽജിയും ഇരുവർക്കും വിലക്കേർപ്പെടുത്താൻ ശുപാർശ ചെയ്തത്. പിന്നാലെ ബിസിസിഐ ഇരുവരെയും വിലക്കുകയും ചെയ്തു. ഓസീസ് പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്ന ഇവരെ ഇതേത്തുടർന്ന് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ എന്നിവരെ പകരം ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA