മുംബൈ∙ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗമായ അമ്പാട്ടി റായുഡുവിന് രാജ്യാന്തര ക്രിക്കറ്റിൽ ബോൾ ചെയ്യുന്നതിൽനിന്നും വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് പാർട്ട് ടൈം ബോളറായ റായുഡുവിന് വിലക്ക് ഏർപ്പെടുത്തിയത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ റായുഡുവിന്റെ ബോളിങ് ആക്ഷൻ സംശയകരമാണെന്ന് ചൂണ്ടിക്കാട്ടി മാച്ച് ഒഫീഷ്യൽസ് ഐസിസിക്കു റിപ്പോർട്ടു നൽകിയിരുന്നു. ചട്ടമനുസരിച്ച് 14 ദിവസത്തിനുള്ളിൽ റായുഡു ബോളിങ് ആക്ഷന്റെ കാര്യത്തിൽ പരിശോധനയ്ക്കു വിധേയനാകേണ്ടതായിരുന്നു. ഇതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വിലക്കാനുള്ള തീരുമാനം.
അതേസമയം, ആഭ്യന്തര ക്രിക്കറ്റിൽ റായുഡുവിന് തുടർന്നും ബോൾ ചെയ്യാം. വല്ലപ്പോഴും മാത്രം ബോൾ ചെയ്യുന്ന പതിവുള്ള റായുഡുവിന് ഏർപ്പെടുത്തിയ വിലക്ക് താരത്തെയും ഇന്ത്യൻ ടീമിനെയും കാര്യമായി ബാധിക്കില്ല. ഇതുവരെ 50 രാജ്യാന്തര ഏകദിനങ്ങൾ കളിച്ചിട്ടുള്ള റായുഡു, ആകെ ബോൾ ചെയ്തിട്ടുള്ളത് ഒൻപതു മൽസരങ്ങളിലാണ്. 20.1 ഓവറിൽനിന്ന് 124 റൺസ് വിട്ടുകൊടുത്ത് ആകെ വീഴ്ത്തിയിട്ടുള്ളത് മൂന്നു വിക്കറ്റും.
ബോളിങ് ആക്ഷൻ സംശയ നിഴലിലായ സിഡ്നി ഏകദിനത്തിൽ റായുഡു രണ്ട് ഓവറുകളാണ് ബോൾ ചെയ്തത്. 13 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും കിട്ടിയിരുന്നില്ല.