ഓങ്ങിയത് ഓക്ലൻഡിൽ കൊടുത്തുതീർത്തു; ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പം
Mail This Article
ഓക്‌ലൻഡ് ∙ ക്രുനാൽ ഒതുക്കി, രോഹിത് വിജയവഴി തുറന്നു, പന്ത് പൂർത്തിയാക്കി. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ 7 വിക്കറ്റ് ജയത്തോടെ ഇന്ത്യ ആദ്യമത്സരത്തിലെ 80 റൺസ് തോൽവിക്കു പകരംവീട്ടി. ആദ്യം ബാറ്റു ചെയ്ത കിവീസിനെ 8 വിക്കറ്റിന് 158 റൺസിൽ ഒതുക്കിയ ഇന്ത്യ 18.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. പരമ്പരവിജയികളെ തീരുമാനിക്കുന്ന നിർണായക പോരാട്ടം നാളെ ഹാമിൽട്ടനിൽ നടക്കും.
രോഹിത് ഒന്നാമത്
ലക്ഷ്യത്തിലേക്കു കൃത്യമായ ചുവടുവയ്പായിരുന്നു ഇന്ത്യയുടേത്. രോഹിത് ശർമ 29 പന്തിൽ 50 റൺസെടുത്ത് വിജയക്കുതിപ്പിനു നേതൃത്വം നൽകി. 31 പന്തിൽ 30 റൺസെടുത്തു ശിഖർ ധവാൻ ക്യാപ്റ്റനു മികച്ച പിന്തുണ നൽകി. 79ൽ ധവാൻ പുറത്തായപ്പോൾ എത്തിയ ഋഷഭ് പന്ത് മികച്ച ഫോമിലായിരുന്നു. 28 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന പന്ത് ധോണിക്കൊപ്പം (17 പന്തിൽ 20) 44 റൺസിന്റെ വിജയക്കൂട്ടുക്കെട്ടുണ്ടാക്കി ഇന്ത്യയുടെ പ്രതീക്ഷകൾ കാത്തു. കുഗ്ഗെലെയ്നെ ഒറ്റക്കൈയ്ക്ക് സിക്സിനു പറത്തിയ പന്ത് ഈഡൻ പാർക്കിനെ ഈഡൻ ഗാർഡൻസാക്കിയ പന്തീരായിരത്തോളം വരുന്ന ഇന്ത്യൻ കാണികളുടെ മനംകവർന്നു.
ക്രുനാൽ ബ്രേക്
നേരത്തെ, ആദ്യമത്സരത്തിലെ തോൽവിയിൽ നിന്നു പാഠം പഠിച്ച ബോളിങ്ങായിരുന്നു ഇന്ത്യയുടേത്. ഭുവനേശ്വറും ഖലീൽ അഹമ്മദും കൃത്യമായ ലെങ്തിൽ പന്തെറിഞ്ഞു. ആദ്യകളിയിലെ താരം സെയ്ഫർട്ടി(12)നെ മടക്കി ഭുവനേശ്വറാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. മൺറോയും ക്യാപ്റ്റൻ വില്യംസനും ചേർന്ന് 5 ഓവറിൽ സ്കോർ 41 ൽ എത്തിച്ചപ്പോൾ ബോൾ ചെയ്യാനെത്തിയ ക്രുനാൽ ആദ്യ ഓവറിൽ രണ്ടു വിക്കറ്റെടുത്തു കിവീസിനെ ഞെട്ടിച്ചു. മൺറോ, മിച്ചൽ, വില്യംസൻ എന്നിവർ ക്രുനാലിന്റെ ഇരകളായി. 4ന് 50 എന്ന സ്കോറിൽ ബാറ്റിങ്ങിനെത്തിയ ഓൾറൗണ്ടർ ഡി ഗ്രാൻഹോം 28 പന്തിൽ 50 റൺസെടുത്തു പൊരുതാവുന്ന നിലയിലേക്ക് ടീമിനെ നയിച്ചു. റോസ് ടെയ്‍ലർ 36 പന്തിൽ 42 റൺസെടുത്ത് മികച്ച പിന്തുണ നൽകി.
ഡിആർഎസ് വിവാദം
ന്യൂസീലൻഡ് ബാറ്റ്സ്മാൻ ഡാരിൽ മിച്ചൽ(1) ക്രുനാലിന്റെ പന്തിൽ പുറത്തായതു വിവാദമായി. ഫീൽഡ് അംപയർ എൽബി അപ്പീൽ അനുവദിച്ചപ്പോൾ നോൺ സ്ട്രൈക്കർ വില്യംസന്റെ നിർദേശപ്രകാരം മിച്ചൽ റിവ്യു ആവശ്യപ്പെട്ടു. ഹോട് സ്പോട്ടിൽ പന്ത് പാഡിൽ തട്ടുന്നതിനു മുൻപ് ബാറ്റിലുരസിയതിന്റെ സൂചനയുണ്ടായിരുന്നെങ്കിലും മൂന്നാം അംപയർ ഷോൺ ഹേഗ് ഔട്ട് വിധിച്ചു. തീരുമാനത്തിൽ അസംതൃപ്തനായ വില്യംസൻ മടങ്ങാൻ തുടങ്ങിയ മിച്ചലിനെ തടഞ്ഞ് അംപയറുമായി തർക്കിച്ചു. പക്ഷേ, മിച്ചലിനു മടങ്ങുകയല്ലാതെ വഴിയില്ലാതായി.
SCORE BOARD
ന്യൂസീലൻഡ്: ടിം സെയ്ഫർട് സി ധോണി ബി ഭുവനേശ്വർ 12, കോളിൻ മൺറോ സി ശർമ ബി ക്രുനാൽ 12, കെയ്ൻ വില്യംസൻ എൽബി ക്രുനാൽ 20, ഡാരിൽ മിച്ചൽ എൽബി ക്രുനാൽ 1, റോസ് ടെയ്‍ലർ റൺ ഔട്ട് 42, കോളിൻ ഡി ഗ്രാൻഹോം സി ശർമ ബി ഹാർദിക് പാണ്ഡ്യ 50, മിച്ചൽ സാന്റനർ ബി അഹമ്മദ് 7, സ്കോട്ട് കുഗ്ഗെലെയ്ൻ നോട്ടൗട്ട് 2, ടിം സൗത്തി ബി അഹമ്മദ് 3, എക്സ്ട്രാസ് 9, ആകെ 20 ഓവറിൽ 8ന് 158.
വിക്കറ്റ് വീഴ്ച: 1–15, 2–41, 3–43, 4–50, 5–127, 6–153, 6–154, 8–158.
ബോളിങ്: ഭുവനേശ്വർ കുമാർ 4–0–29–1, ഖലീൽ അഹമ്മദ് 4–0–27–2, ഹാർദിക് പാണ്ഡ്യ 4–0–36–1, ക്രുനാൽ പാണ്ഡെ 4–0–28–3, യുസ്‍വേന്ദ്ര ചാഹൽ 4–0–37–0.
ഇന്ത്യ: രോഹിത് ശർമ സി സൗത്തി ബി സോധി 50, ശിഖർ ധവാൻ സി ഡി ഗ്രാൻഹോം ബി ഫെർഗൂസൻ 30, ഋഷഭ് പന്ത് 40*, വിജയ് ശങ്കർ സി സൗത്തി ബി മിച്ചൽ 14, മഹേന്ദ്ര സിങ് ധോണി 20*, എക്സ്ട്രാസ് 8, ആകെ 18.5 ഓവറിൽ 3ന് 162.
വിക്കറ്റ് വീഴ്ച: 1–79, 2–88, 3–118.
ബോളിങ്: സൗത്തി 4–0–34–0, കുഗ്ഗെലെയ്ൻ 3.5–0–32–0, ഫെർഗൂസൻ 4–0–31–1, മിച്ചൽ സാന്റ്നർ2–0–16–0, ഇഷ് സോധി 4–0–31–1, ഡാരിൽ മിച്ചൽ 1–0–15–1.