ക്യാപ്റ്റൻ ‘കരയ്ക്കിരുന്ന’ 3–ാം ടെസ്റ്റിൽ തോൽവി; പരമ്പര വിൻഡീസിനു തന്നെ
Mail This Article
ഗ്രോസ് ഐലറ്റ് ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് കനത്ത തോൽവി. 232 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. 485 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 252 റൺസിന് എല്ലാവരും പുറത്തായി. റോസ്റ്റൺ ചേസ് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിനോക്കിയെങ്കിലും പിന്തുണ നൽകാൻ മറുവശത്ത് ആരുമില്ലാതെ പോയതാണ് വിൻഡീസിന് വിനയായത്. മൂന്നു വിക്കറ്റ് വീതം പിഴുത ജയിംസ് ആൻഡേഴ്സൻ മോയിൻ അലി എന്നിവർ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. ബെൻ സ്റ്റോക്സ് രണ്ടും മാർക്ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
സ്കോർ: ഇംഗ്ലണ്ട് – 277 & 361/5d, വെസ്റ്റ് ഇൻഡീസ് – 154 & 252
ഒന്നാം ഇന്നിങ്സിൽ വിൻഡീസിന്റെ അഞ്ചു വിക്കറ്റ് പിഴുത് മൽസരത്തിന്റെ ഗതി മാറ്റിയ പേസ് ബോളർ മാർക്ക് വുഡാണ് കളിയിലെ കേമൻ. കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ സസ്പെൻഷനിലുള്ള ക്യാപ്റ്റൻ ജേസൺ ഹോൾഡറിന്റെ അഭാവം വിൻഡീസ് നിരയിൽ നിഴലിച്ചു. മൽസരം കൈവിട്ടെങ്കിലും ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച വിൻഡീസ് മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര 2–1ന് സ്വന്തമാക്കി.
നേരത്തെ, ക്യാപ്റ്റൻ ജോ റൂട്ടിന്റെ 16–ാം ടെസ്റ്റ് സെഞ്ചുറിയാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനു മികച്ച സ്കോർ നൽകിയത്. 225 പന്തിൽ 10 ഫോറുകൾ സഹിതം റൂട്ട് 122 റൺസെടുത്തു. ഒടുവിൽ അഞ്ചു വിക്കറ്റിന് 361 റൺസെടുത്ത ഇംഗ്ലണ്ട്, വിൻഡീസിനു മുന്നിൽ 485 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തുകയായിരുന്നു.