ADVERTISEMENT

മുംബൈ∙ ബാറ്റ്സ്മാൻമാരുടെ ‘കടന്നാക്രമണത്തിൽ’ പരുക്കേൽക്കാതിരിക്കാൻ ബോളർമാർക്കും ഹെൽമറ്റ് വേണമെന്ന ആവശ്യവുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ള ബോളർമാർ രംഗത്ത്. ബംഗാളിനായി ഒരു പരിശീലന മൽസരത്തിൽ ബോൾ ചെയ്യുമ്പോൾ പന്തു തലയിൽക്കൊണ്ട് മുൻ ഇന്ത്യൻ താരം കൂടിയായ അശോക് ഡിൻഡയ്ക്കു പരുക്കേറ്റ സാഹചര്യത്തിലാണ് ബോളർമാർക്കും സുരക്ഷയ്ക്ക് ഹെൽമറ്റോ മറ്റു മുഖാവരണങ്ങളോ വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം ബോളർമാർ രംഗത്തെത്തിയത്. അശ്വിനു പുറമെ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്കടും സമാനമായ ആവശ്യം ഉയർത്തിയിട്ടുണ്ട്.

ക്രിക്കറ്റ് കളത്തിൽ ബാറ്റ്സ്മാൻമാർക്കും വിക്കറ്റ് കീപ്പർ‌മാർക്കും ബാറ്റ്സ്മാനു സമീപം ഫീൽഡ് ചെയ്യുന്നവർക്കും ഹെൽമറ്റ് നൽകാറുണ്ടെങ്കിലും ബോളർമാർക്ക് ഇത്തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ല. ബാറ്റ്സ്മാന്റെ സ്ട്രെയിറ്റ് ഡ്രൈവുകളിൽനിന്ന് പലപ്പോഴും ബോളർമാർ ഒഴിഞ്ഞുമാറിയാണ് അപകടം ഒഴിവാക്കാറുള്ളത്.

ട്വിറ്ററിലൂടെ ജയ്‌ദേവ് ഉനദ്കടാണ് ബോളർമാർക്കും മാസ്ക് വേണമെന്ന ആവശ്യമുയർത്തി ആദ്യം രംഗത്തെത്തിയത്. ‘ക്രിക്കറ്റിൽ ബോളർമാർക്കും ഹെൽമറ്റ് നിർബന്ധമാക്കേണ്ട സമയമായിരിക്കുന്നു. അശോക് ഡിൻഡയ്ക്കു സംഭവിച്ചതുപോലുള്ള ദുരന്തം കളത്തിൽ തുടർക്കഥയാകുന്നത് ഭയപ്പെടുത്തുന്നു. ഇതിനെക്കുറിച്ച് എന്താണ് അശ്വിൻ ഭായിക്കു പറയാനുള്ളത്? അശോക് ഡിൻഡ, നിങ്ങൾ സുഖമായിരിക്കുന്നു എന്നു കരുതുന്നു.’ – ഉനദ്കട് ട്വീറ്റ് ചെയ്തു.

ഇതിനു മറുപടിയായി അശ്വിന്റെ ട്വീറ്റ് ഇങ്ങനെ:

‘2011 മുതൽ ഇതേ ആവശ്യം ഉന്നയിക്കുന്നതാണ്. ട്വന്റി20 ക്രിക്കറ്റ് വരുന്നതിനു മുന്‍പ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. അതെന്താണെന്ന് ഞാൻ അദ്ഭുതപ്പെടുന്നു.’

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊൽക്കത്തയിൽ ഒരു പരിശീലന മൽസരത്തിനിടെ ബീരേന്ദ്ര വിവേക് സിങ്ങിന്റെ ഷോട്ട് കയ്യിലൊതുക്കാനുള്ള ഡിൻഡയുടെ ശ്രമം പരാജയപ്പെട്ടതും പന്ത് നെറ്റിയിലിടിച്ച് താരത്തിന് പരുക്കേറ്റതും. തുടർന്ന് ഡിൻഡ ഗ്രൗണ്ടിൽ വീണെങ്കിലും എഴുന്നേറ്റ് കുറച്ചു ബോളുകൾ കൂടി ചെയ്തിരുന്നു. എന്നാൽ, തുടരാനാകാതെ വന്നതോടെ കളത്തിൽനിന്ന് മടങ്ങി. അതേസമയം, വിശദമായ പരിശോധനയിൽ പരുക്ക് ഗുരുതരമല്ലെന്ന് വ്യക്തമായി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ താരമായ ഡിൻഡ, 2010നും 2013നും ഇടയിൽ ഇന്ത്യയ്ക്കായി 13 ഏകദിനങ്ങളും ഒൻപത് ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്.

നേരത്തെ, ന്യൂസീലൻഡിലെ ആഭ്യന്തര ട്വന്റി20 ടൂർണമെന്റിനിടെ ഒട്ടാഗോ വോൾട്ട്സിന്റെ ബോളറായ വാറൻ ‍ബേൺസ് ഹെൽമറ്റുമായി ബോള്‍ ചെയ്തത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹോക്കിയിൽ ഉപയോഗിക്കുന്ന ഹെൽമറ്റിനു സമാനമായ ഒന്നാണ് ബേൺസ് ഉപയോഗിച്ചത്. ബോളിങ് ആക്ഷന്റെ പ്രത്യേകത മൂലം അപകടം വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബേൺസ് ഹെൽമറ്റ് വച്ച് ബോൾ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com