പത്താം വിക്കറ്റിൽ 78 റൺസ് കൂട്ടുകെട്ട്, റെക്കോർഡ്; ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം
Mail This Article
ഡർബൻ∙ ശ്രീലങ്കൻ ക്രിക്കറ്റിൽ വീരചരിതങ്ങൾ അവസാനിച്ചിട്ടില്ല! അവസാന വിക്കറ്റിൽ 78 റൺസിന്റെ ഉജ്വല കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലങ്കയ്ക്ക് അവിസ്മരണീയ വിജയം.
തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന കുശാൽ പെരേര (153) വിജയത്തിനു നേതൃത്വം നൽകിയപ്പോൾ വിശ്വ ഫെർണാണ്ടോ (27 പന്തിൽ 6) മികച്ച കൂട്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 14 എവേ മൽസരങ്ങളിൽ ലങ്കയുടെ രണ്ടാം ജയം മാത്രമാണിത്. 304 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക ഒൻപതിന് 226 എന്ന നിലയിൽ തകർന്നിടത്തു നിന്നാണ് പൊരുതി ജയിച്ചത്. ഫെർണാണ്ടോ കൂട്ടായെത്തുമ്പോൾ പെരേരയുടെ വ്യക്തിഗത സ്കോർ 86 ആയിരുന്നു. പിന്നീട് സ്വയം അടിച്ചു കൂട്ടിയത് 67 റൺസ്.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ഫീൽഡർമാരെ മാറ്റി വിന്യസിച്ചെങ്കിലും സ്ട്രൈക്ക് നിലനിർത്തി പെരേര ഫെർണാണ്ടോയെ കാക്കുകയും ചെയ്തു. 96 പന്തുകളിൽ 27 എണ്ണം മാത്രമാണ് ഫെർണാണ്ടോയ്ക്കു നേരിടേണ്ടി വന്നത്. 200 പന്തുകളിൽ 12 ഫോറും അഞ്ചു സിക്സും സഹിതമാണ് പെരേരയുടെ സെഞ്ചുറി.
നാലാം ഇന്നിങ്സിൽ പിന്തുടർന്നു ജയിച്ച മൽസരങ്ങളിൽ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് പെരേര–ഫെർണാണ്ടോ സഖ്യത്തിന്റേത്. 1994ൽ പാക്ക് താരങ്ങളായ ഇൻസമാം ഉൾഹഖും മുഷ്താഖ് അഹ്മദും ഓസ്ട്രേലിയക്കെതിരെ നേടിയതാണ് (57 റൺസ്) ഇതിനു മുൻപത്തെ മികച്ച പ്രകടനം.