പാണ്ഡ്യയേക്കാൾ കേമൻ സ്റ്റോയ്നിസ്, ധവാനെ കുമ്മിൻസ് കുരുക്കും: ഹെയ്ഡൻ
Mail This Article
മുംബൈ∙ ഇന്ത്യ–ഓസ്ട്രേലിയ ട്വന്റി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകാനിരിക്കെ, പതിവു വാക്‌പോരിനു തുടക്കമിട്ട് മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയേക്കാൾ എന്തുകൊണ്ടും കേമൻ ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസാണെന്ന് ഹെയ്ഡൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസിന്റെ പന്തുകൾക്കു മുന്നിൽ പതറുമെന്ന ‘പ്രവചന’വും ഹെയ്ഡൻ നടത്തിയിയിട്ടുണ്ട്. ഫെബ്രുവരി 24ന് വിശാഖപട്ടണത്തു നടക്കുന്ന ട്വന്റി20 മൽസരത്തോടെയാണ് മൂന്ന് ട്വന്റി20യും അഞ്ച് ഏകദിനങ്ങളുമടങ്ങുന്ന പരമ്പരയ്ക്കു തുടക്കമാകുന്നത്. പരമ്പര സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ കമന്റേറ്ററായി ഇന്ത്യയിലെത്തിയതാണ് ഹെയ്ഡൻ.
‘ലോകോത്തര ഓൾറൗണ്ടറുടെ നിലവാരത്തിലേക്കുള്ള വളർച്ചയുടെ പാതയിലാണ് മാർക്കസ് സ്റ്റോയ്നിസ്. ടെസ്റ്റ് ഫോർമാറ്റിൽ അധികം മൽസരങ്ങൾ കളിക്കാൻ അവസരം ലഭിക്കുന്നില്ല എന്നൊരു നിർഭാഗ്യം സ്റ്റോയ്നിസിനുണ്ട്. എങ്കിലും, പ്രതിഭയുള്ള താരമാണ് അയാൾ. ഹാർദിക് പാണ്ഡ്യ മോശക്കാരനാണെന്നല്ല. കുറച്ചുകൂടി പരന്ന കാഴ്ചപ്പാടുള്ള താരമാണ് സ്റ്റോയ്നിസ്. ടീമിനു വിജയങ്ങൾ സമ്മാനിക്കാൻ സ്റ്റോയ്നിസിന് സാധിക്കുന്നതും അതുകൊണ്ടാണ്. ഇന്ത്യൻ നിരയിൽ സമാനമായ ഉത്തരവാദിത്തമാണ് ഹാർദിക് പാണ്ഡ്യയ്ക്കുമുള്ളത്. എങ്കിലും കുറച്ചുകൂടി മികച്ച കളിക്കാരൻ സ്റ്റോയ്നിസാണെന്ന് ഞാൻ കരുതുന്നു’ – ഹെയ്ഡൻ പറഞ്ഞു.
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ കുരുക്കാനുള്ള ആയുധങ്ങൾ ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസിന്റെ കൈവശമുണ്ടെന്നും ഹെയ്ഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പേസ് ബോളർമാരെ നേരിടാൻ ഇഷ്ടപ്പെടുന്ന താരമാണ് ധവാൻ. എങ്കിലും ഷോർട്ട് ബോളുകളിലൂടെ ധവാനെ കുരുക്കാൻ കമ്മിൻസിനു സാധിക്കുമെന്നാണ് എന്റെ വിശ്വാസം. റിവേഴ്സ് സ്വിങ്, സ്ലോ ബോളുകളുടെ ഫലപ്രദമായ വിനിയോഗം എന്നിവയും കമ്മിൻസിനെ അപകടകാരിയാക്കുന്നു’ – ഹെയ്ഡൻ പറഞ്ഞു.
അതേസമയം, ആരാധകർ കാത്തിരിക്കുന്ന ഗ്ലെൻ മാക്സ്‌വെൽ – യുസ്‍വേന്ദ്ര ചഹൽ പോരാട്ടത്തിൽ ചഹലിന് മുൻതൂക്കമുണ്ടെന്നും ഹെയ്ഡൻ അംഗീകരിച്ചു.
‘ഇന്ത്യൻ സാഹചര്യങ്ങളിൽ എപ്പോഴും കളിക്കാൻ ബുദ്ധിമുട്ടുന്ന താരമാണ് മാക്സ്‌വെൽ. ഐപിഎല്ലിലും അത്ര മികച്ച പ്രകടനമൊന്നും മാക്സ‍്‌വെല്ലിൽനിന്ന് ഉണ്ടായിട്ടില്ല. മറുവശത്ത് ചഹൽ ലോകോത്തര സ്പിന്നറെന്ന നിലയിൽ അടിക്കടി വളരുകയാണ്. വൈവിധ്യമാർന്ന പന്തുകളുടെ ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. മാക്‌സ്‌വെലിനെ ചഹൽ വീഴ്ത്താനുള്ള സാധ്യതകളും ഏറെ’ – ഹെയ്ഡൻ പറഞ്ഞു.