ADVERTISEMENT

സിഡ്നി∙ ആകാംക്ഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് ദീർഘകാലമായി ടീമിനു പുറത്തായിരുന്ന മുൻ നായകൻ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും മടക്കിവിളിച്ചതാണ് ടീം പ്രഖ്യാപനത്തിലെ പ്രധാന വിശേഷം. വിലക്കിൽനിന്നുള്ള തിരിച്ചുവരവിനു ശേഷം ഐപിഎല്ലിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഇരുവർക്കും നിലവിലെ ചാംപ്യൻമാരായ ഓസീസ് ടീമിൽ ഇടം നേടിക്കൊടുത്തത്. 

അതേസമയം, പരുക്കിൽനിന്ന് സുഖം പ്രാപിച്ചുവരുന്ന പ്രധാന ബോളർ ജോഷ് ഹെയ്‍സൽവുഡിനെ സിലക്ടർമാർ ഒഴിവാക്കി. താരം പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്. സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവോടെ യുവതാരം പീറ്റർ ഹാൻഡ്സ്കോംബിനും ടീമിൽ ഇടം നഷ്ടമായി. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിലെ ഏക വിക്കറ്റ് കീപ്പർ അലക്സ് കാരിയാണ്.

സ്പിൻ വിഭാഗത്തിൽ വെറ്ററൻ താരം നേഥൻ ലയണിനൊപ്പം ആദം സാംപയും ഇടം പിടിച്ചിട്ടുണ്ട്. പേസ് ബോളിങ് യൂണിറ്റിനു കരുത്തു പകരാനെത്തുന്നത് പാറ്റ് കമ്മിൻസ്, നേഥൻ കോൾട്ടർനീൽ, മിച്ചൽ സ്റ്റാർക്ക്, ജൈ റിച്ചാർഡ്സൻ എന്നിവർക്കൊപ്പം ജേസൺ ബെഹ്റെൻഡോർഫാണ്. 44 മൽസരങ്ങളിൽനിന്ന് 72 വിക്കറ്റ് നേടിയിട്ടുള്ള ഹെയ്‍സൽവുഡിന്റെ അഭാവമാണ് ഓസീസ് പേസ് ബോളിങ് വിഭാഗത്തിലെ പ്രധാന പോരായ്മ. പുറംവേദന മൂലം കഴിഞ്ഞ ജനുവരി മുതൽ ഹെയ്‍സൽവുഡ് ടീമിനു പുറത്താണ്.

ഓസീസ് ടീം ഇങ്ങനെ:

ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്, ഗ്ലെൻ മാക്സ്‍വെൽ, മാർക്കസ് സ്റ്റോയ്നിസ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജൈ റിച്ചാർഡ്സൻ, നേഥൻ കോൾട്ടർനീൽ, ജേസൺ ബെഹ്റെൻഡോർഫ്, നേഥൻ ലയൺ, ആദം സാംപ

English Summary: Steve Smith, David Warner return for Australia's World Cup defence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com