ADVERTISEMENT

പടയാളികളായി. ഇനി പടയൊരുക്കത്തിനുള്ള നാളുകൾ. ലോകകപ്പ് ക്രിക്കറ്റിനുള്ള അവസാന വട്ട തയാറെടുപ്പുകളാണ് ഇനി. ലോകകിരീടം മൂന്നാമതും ഇന്ത്യയിലെത്തിക്കാൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ 15 അംഗ ടീമിനെയാണ് സിലക്ടർമാർ പ്രഖ്യാപിച്ചത്. മിക്കവാറും പ്രതീക്ഷകൾക്കൊപ്പം നിന്നെങ്കിലും ചില അമ്പരപ്പിക്കുന്ന തീരുമാനങ്ങളുമുണ്ടായി.

∙ ശങ്കറിന്റെ വിജയഗാഥ

ശുഭപര്യവസായിയായ മുത്തശ്ശിക്കഥ പോലെയാണ് വിജയ്ശങ്കറിന്റെ ലോകകപ്പ് അരങ്ങേറ്റം. നാലു മാസം മുൻപ് ടീം ഇന്ത്യയുടെ പടിവാതിൽക്കൽ പോലും സ്ഥാനമുണ്ടായിരുന്നില്ല ഈ തിരുനെൽവേലിക്കാരന്. പക്ഷേ, വിധി കാത്തുവച്ചതു പോലെ അവസരം വഴിതുറന്നു. കിവീസിനെതിരെ വെല്ലിങ്ടൻ ഏകദിനത്തിലാണ് ശങ്കറിന്റെ പ്രതിഭ എല്ലാവരെയും വിസ്മയിപ്പിച്ചത്. 18നു 4 എന്ന നിലയിൽ പരുങ്ങുകയായിരുന്ന ഇന്ത്യയെ രക്ഷിച്ച പ്രകടനത്തിലൂടെ ഈ ഇരുപത്തെട്ടുകാരൻ നേടിയെടുത്തത് ടീം മാനേജ്മെന്റിന്റെ വിശ്വാസം. ഓൾറൗണ്ടർ എന്ന പരിഗണനയും കാര്യങ്ങൾ അനുകൂലമാക്കി. ഇംഗ്ലണ്ടിലെ കാലാവസ്ഥയിൽ ശങ്കറിന്റെ മീഡിയം പേസ് ബോളിങ്ങും പ്രയോജനപ്പെടുമെന്ന് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നു. റായുഡുവിനേക്കാൾ മികച്ച ഫീൽഡറുമാണ് ശങ്കർ.

∙ രാഹുലിന്റെ റോൾ

എന്തൊരു ഐശ്വര്യമുള്ള ബാറ്റിങ്! കെ.എൽ രാഹുലിന്റെ മികച്ച ഇന്നിങ്സുകൾ കണ്ട ആരും പറയും. പക്ഷേ, സ്ഥിരതയില്ലാത്തെ പ്രകടനങ്ങളിലൂടെ ടീമിന് അകത്തും പുറ‌‌ത്തുമായി കഴിഞ്ഞ താരത്തിന് ഇത്തവണ റിസർവ് ഓപ്പണറുടെ വേഷമാണ് നൽകിയിരിക്കുന്നത്. പതിവുകാരായ രോഹിത് ശർമയും ശിഖർ ധവാനും അവസാന ഇലവനിൽ ഉണ്ടെങ്കിൽ രാഹുൽ പുറത്തിരിക്കും. ഇപ്പോൾ നാലാം നമ്പറിലേക്കു പരിഗണിക്കുന്ന വിജയ്ശങ്കറിന്റെ പ്രകടനം മോശമായാൽ പകരം രാഹുലിനെ പരിഗണിച്ചേക്കാം. 

∙ സൂപ്പർമാൻ ഡികെ

ലോകകപ്പ് ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് സ്ഥാനം ഉറപ്പിച്ചുവെന്ന് മിക്കവരും കരുതിയിരുന്ന സ്ഥാനത്താണ് ദിനേഷ് കാർത്തിക്കിന്റെ മാസ് എൻട്രി. ഓസ്ട്രേലിയക്കെതിരെ ഈയിടെ ഇന്ത്യയിൽ നടന്ന പര്യടനത്തിലേക്കു പരിഗണിക്കപ്പെടാതെ പോയതോടെ കാർത്തിക്കിന്റെ ഏകദിന കരിയർ അവസാനിച്ചുവെന്നു വിധിയെഴുതപ്പെട്ടതാണ്. ധോണിക്കു കളിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ, പന്തിന്റെ ചോരത്തിളപ്പിനെക്കാൾ നല്ലത് കാർത്തിക്കിന്റെ പരിചയസമ്പന്നതയാണ് എന്ന തീരുമാനത്തിലെത്തുകയായിരുന്നു സിലക്ടർമാർ. 

∙ ജഡേജ വന്ന വഴി 

നവീന ഡ്രെയിനേജ് സംവിധാനങ്ങൾ വന്നതോടെ ഇംഗ്ലണ്ടിലെ പിച്ചുകൾ പണ്ടത്തെക്കാൾ വരണ്ടു. സ്പിൻ ബോളിങ്ങിനെ അൽപം സഹായിക്കുകയും ചെയ്യും. റൺസ് വിട്ടുകൊടുക്കാതെ പന്തെറിയുന്ന ജഡേജ പിച്ചിന്റെ സഹായം കൂടി ലഭിച്ചാൽ അപകടകാരിയാകും. ഇന്ത്യയുടെ പിൻനിരയിൽ, ജഡേജയുടെ ബാറ്റിങ് പാടവം പ്രയോജനപ്പെടുമെന്നതും പരിഗണിക്കപ്പെട്ടു. മികച്ച ഫീൽഡറാണെന്നതും അനുകൂലം. 

∙ അമ്പേറ്റ് റായുഡു

ആറു മാസം മുൻപ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നയം വ്യക്തമാക്കിയത് ഇങ്ങനെ: നാലാം നമ്പർ ബാറ്റ്സ്മാനെക്കുറിച്ചുള്ള ആധികൾ അവസാനിച്ചിരിക്കുന്നു.അമ്പാട്ടി റായുഡുവിൽ ടീം ഇന്ത്യയ്ക്കു വിശ്വാസമുണ്ട്.ആ അവസ്ഥയിൽനിന്ന് ലോകകപ്പ് ടീമിൽ ഇടം നേടാതെ റായുഡു പുറത്തായത് എങ്ങനെ? കഴിഞ്ഞ ഏഷ്യ കപ്പോടെ ടീമിൽ തിരിച്ചെത്തിയതിനു ശേഷമുള്ള കാലയളവിൽ, ഇന്ത്യയ്ക്കു  വേണ്ടി കൂടുതൽ റൺസ് നേടിയവരിൽ നാലാമനാണ് ഈ ഹൈദരാബാദ് താരം. 21 കളികളിൽ ഒരു സെഞ്ചുറിയും നാല് അർധശതകവും നേടി. അതേസമയം, ഇക്കാലയളവിൽ തിളങ്ങാതെ പോയ കളികളിലെ കണക്കാണ് റായുഡുവിന് തിരിച്ചടിയായത്. 2018ൽ 20 ഇന്നിങ്സുകളിൽ 25 റൺസു പോലും നേടാനാതിരുന്നത് 9 തവണയാണ്. 

∙ പന്ത് പുറത്ത്, വിവാദം അകത്ത്

ഋഷഭ് പന്തിനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തത്തതിനെച്ചൊല്ലി വിവാദം പുകയുന്നു. എതിരാളികളെ നിഷ്പ്രഭരാക്കാൻ ശേഷിയുള്ള എക്സ് ഫാക്ടർ താരമെന്ന് വിശേഷിക്കപ്പെടുന്ന പന്തിനെ ഒഴിവാക്കിയ തീരുമാനം പലർക്കും ദഹിച്ച മട്ടില്ല. പന്തിനെ ഒഴിവാക്കിയത് മണ്ടത്തരമാണമെന്ന് മുൻ ഇംഗ്ലിഷ് നായകൻ മൈക്കൽ വോൺ തുറന്നടിച്ചു. സമൂഹമാധ്യങ്ങളിലൂടെ ആരാധകരും പ്രതിഷേധമുയർത്തി. ആശ്ചര്യജനകമാണെന്ന് സുനിൽ ഗവാസ്കറും അഭിപ്രായപ്പെട്ടു. 

English Summary: ICC World Cup 2019 - 15 Member Indian Squad, Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com