ADVERTISEMENT

ചെന്നൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിലെ പ്രത്യേകതകളിലൊന്ന് അമ്പാട്ടി റായുഡുവെന്ന മധ്യനിര താരത്തിന് ടീമിൽ ഇടം ലഭിക്കാത്തതായിരുന്നു. ഇടക്കാലത്ത് ഇന്ത്യയുടെ ലോകകപ്പ് ടീം രൂപീകരണ പദ്ധതികളിലെ പ്രധാന താരമായിരുന്ന റായുഡുവിന് പിന്നീട് ഫോം നഷ്ടമായതാണ് തിരിച്ചടിയായത്. ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലും അതിനുശേഷം ഐപിഎല്ലിലും മികവു കാട്ടാനാകാതെ പോയതോടെ റായുഡുവിനെ കൈവിട്ട സിലക്ടർമാർ, വെറും ഒൻപതു മൽസരങ്ങളുടെ അനുഭസ സമ്പത്തുള്ള തമിഴ്നാട് താരം വിജയ് ശങ്കറിനാണ് പകരം അവസരം നൽകിയത്.

ടീമിൽ ഇടം ലഭിക്കാതെ പോയതോടെ അമ്പാട്ടി റായുഡുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. എന്തായാലും ആരാധകരുടെ കാത്തിരിപ്പു വിഫലമാക്കാതെ കുറിക്കു കൊള്ളുന്ന പ്രതികരണവുമായി റായുഡു ഇതാ രംഗത്തെത്തിയിരിക്കുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒറ്റവരിയിൽ ആ പ്രതികരണം ഒതുങ്ങിയെങ്കിലും അതിന്റെ അനുരണനങ്ങൾ ഒരു പേജിൽപ്പോലും ഒതുങ്ങുമോ എന്നു സംശയം. റായുഡുവിന്റെ ട്വീറ്റ് ഇങ്ങനെ:

ഞാൻ ഒരു പുതിയ ത്രീഡി കണ്ണടയ്ക്ക് ഓർഡർ ചെയ്തു കഴിഞ്ഞു. ലോകകപ്പ് കാണാൻ..

തന്നെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്തിയതിന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് നൽകിയ വിശദീകരണത്തെ ‘ട്രോളി’യാണ് റായുഡുവിന്റെ പ്രതികരണം. വിജയ് ശങ്കർ ത്രീ ഡയമെൻഷനൽ (ത്രീ–ഡി) കളിക്കാരൻ ആണെന്നായിരുന്നു പ്രസാദിന്റെ അഭിപ്രായം. മികച്ച ബാറ്റ്സ്മാൻ എന്നതിനൊപ്പം മികച്ച ബോളർ, ഫീൽഡർ എന്നീ മൂന്നു ഗുണങ്ങൾ സമ്മേളിക്കുന്ന താരമെന്ന അർഥത്തിലായിരുന്നു പ്രസാദിന്റെ ‘ത്രീ ഡയമെൻഷൻ’ പ്രയോഗം. ഇതേ പ്രയോഗത്തിൽ കേന്ദ്രീകരിച്ചാണ് റായുഡുവിന്റെ പ്രതികരണവും.

അതേസമയം, പ്രസാദിന്റെ ‘ത്രീ ഡയമെൻഷൻ’ പ്രയോഗത്തെ ‘ട്രോളി’ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറും രംഗത്തെത്തിയത് ശ്രദ്ധേയമായി. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന കിങ്സ് ഇലവൻ പഞ്ചാബ് – രാജസ്ഥാൻ റോയൽസ് മൽസരത്തിനു പിന്നാലെ പഞ്ചാബ് നായകൻ രവിചന്ദ്രൻ അശ്വിനെ അഭിനന്ദിച്ചുകൊണ്ട് മഞ്ജരേക്കർ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ‘ത്രീ ഡയമെൻഷൻ’ ഇടം പിടിച്ചത്. മഞ്ജരേക്കറിന്റെ പോസ്റ്റ് ഇങ്ങനെ:

ബാറ്റ്സ്മാൻ, ബോളർ, ക്യാപ്റ്റൻ എന്നീ നിലകളിൽ അശ്വിനെ സംബന്ധിച്ചിടത്തോളം ഇതാ നല്ലൊരു മൽസരം. അശ്വിന്റെ പ്രകടനം ‘ത്രീ ഡയമെൻഷണൽ’ തന്നെ...

English Summary: "Ordered 3D Glasses To Watch World Cup": Ambati Rayudu Posts Cryptic Tweet After Snub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com