ADVERTISEMENT

ഓർമയില്ലേ, കൊളംബോ പ്രേമദാസ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആ സിക്സർ! എക്സ്ട്രാ കവർ ബൗണ്ടറിക്കു പിന്നിലെ ഗാലറിയിലേക്ക് പറന്ന പന്തിൽ നോക്കി ആരാധകർ നൊടിയിട സ്തബ്ധരായി നിന്ന നിമിഷം! നിദഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലദേശിനെതിരെ തോൽവിയുറപ്പിച്ച ഘട്ടത്തിൽ, ടീം ഇന്ത്യയ്ക്കു വേണ്ടി സൂപ്പർമാനായി അവതരിക്കുകയായിരുന്നു ദിനേഷ് കാർത്തിക്.

ആ വിജയത്തിനും പിന്നീട്, എല്ലാ പ്രവചനങ്ങളും കാറ്റിൽപ്പറത്തി ഇപ്പോൾ ലോകകപ്പ് ടീമിൽ ഇടം നേടിയതിനും ദിനേഷ് കാർത്തിക് നന്ദി പറയുന്നത് ഒരു മലയാളിയോടാണ്. മുൻ ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ മലയാളിയുമായ അഭിഷേക് നായരോട്. കഴിഞ്ഞ 3 വർഷമായി കാർത്തിക്കിന്റെ മാനസഗുരുവാണ് അഭിഷേക്. ബാറ്റിങ്ങിന്റെ സാങ്കേതിക തലങ്ങളും മാനസിക വശങ്ങളുമെല്ലാം ഇരുവരും ചേർന്ന് ഇഴകീറി വിശകലനം ചെയ്തതിന്റെ ഗുണഫലം കൂടിയാണ് കാർത്തിക്കിന്റെ ലോകകപ്പ് ടീം അംഗ്വതം.

രാജ്യാന്തര ക്രിക്കറ്റിൽ അത്യുജ്വലമെന്നു പറയാവുന്ന പ്രകടനം നടത്തിയിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് മസ്തിഷ്കങ്ങളിൽ ഒന്നിന് ഉടമയാണ് അഭിഷേക്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മെന്റർ കൂടിയായ അഭിഷേകിന്റെ സേവനം ദിനേഷ് കാർത്തിക് തേടിയത് 3 വർഷം മുൻപാണ്. അത്തവണത്തെ ഐപിഎൽ താരലേലത്തിൽ വളരെ കുറഞ്ഞ തുകയായിരുന്നു കാർത്തിക്കിന് ലഭിച്ചത്. ബാറ്റിങ് ഫോം ശരാശരിയിലും താഴെ. അണ്ടർ 16 ടീമിൽ കളിക്കുന്ന കാലം മുതൽ പരസ്പരം അറിയാമെന്നത് പുതിയ കൂട്ടുകെട്ടു വിജയകരമാകുന്നതിൽ നിർണായകമായി.

ദിനേഷ് കാർത്തിക്കും ധോണിയും.
ദിനേഷ് കാർത്തിക്കും ധോണിയും.

വ്യത്യസ്ത സാഹചര്യങ്ങളിൽ പരിശീലനം നടത്താനായി ബെംഗളൂരു, ഡെറാഡൂൺ, ചെന്നൈ, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇരുവരും പോയി. ഓരോ ഇടത്തും ക്രിക്കറ്റ് അക്കാദമികളുടെ ഗ്രൗണ്ടുകൾ വാടകയ്ക്കെടുത്തായിരുന്നു പരിശീലനം. നെറ്റ് ബോളർമാരെ കണ്ടെത്തിയതും കാർത്തിക് സ്വന്തം കീശയിൽനിന്നു പണം ചെലവഴിച്ചു തന്നെ. വർഷത്തിൽ 200 ദിവസത്തോളമാണ് പരിശീലത്തിനായി കാർത്തിക് ഇങ്ങനെ മാറ്റിവച്ചത്. രാജ്യാന്തര സ്ക്വാഷ് താരവും മലയാളിയുമായ കാർത്തിക്കിന്റെ ഭാര്യ ദീപിക പള്ളിക്കലിന്റെ പിന്തുണയും നിർണായകമായി.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നായകസ്ഥാനം കാർത്തിക് ഏറ്റെടുത്തതോടെ തങ്ങളുടെ യത്നം കൂടുതൽ ഫലപ്രദമായെന്ന് അഭിഷേക് പറയുന്നു. 15 അംഗ ടീം പ്രഖ്യാപിച്ച വാർത്ത വന്നപ്പോൾ അഭിഷേക് കാർത്തിക്കിന് ഒപ്പമുണ്ടായിരുന്നില്ല. പക്ഷേ, ഡികെ പതിവു തെറ്റിച്ചില്ല. ‘ ഗുരു’വിനെ വിളിച്ച് നന്ദി അറിയിച്ചു.

kohli-karthik

കാർത്തിക്കിന് കുടുംബാംഗം പോലെയാണ് അഭിഷേക്. ദിവസവും 2 തവണയെങ്കിലും ഇരുവരും ഫോണിൽ സംസാരിക്കും. ലോകകപ്പ് കാലത്ത് അഭിഷേകിന് ഇംഗ്ലണ്ടിൽ നിന്നു വരുന്ന ഓരോ കോളും ഇന്ത്യയ്ക്കു ശുഭവർത്തമാനമാകുമെന്നു പ്രതീക്ഷിക്കാം.

ഓപ്പറേഷൻ  ഡികെ

∙ അഭിഷേക് നായരുടെ സേവനം ദിനേഷ് കാർത്തിക് തേടിയത് 3 വർഷം മുൻപ്

∙ അത്തവണ ഐപിഎൽ ലേലത്തിൽ കാർത്തിക്കിന് ലഭിച്ചത് കുറഞ്ഞ തുക

∙ അണ്ടർ 16 ടീമിൽ കളിക്കുന്ന കാലം മുതൽ ഇരുവരും സുഹൃത്തുക്കൾ

∙ അഭിഷേക് നായർ കാർത്തിക്കിനായി പരിശീലന പദ്ധതി ആവിഷ്കരിച്ചു

∙ വ്യത്യസ്ത സാഹചര്യങ്ങളിലെ പരിശീലനത്തിനായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു

∙ രാജ്യത്തെ വിവിധ ഗ്രൗണ്ടുകൾ വാടകയ്ക്കെടുത്ത്  പരിശീലനം നടത്തി

∙ ഒരു വർഷം 200 ദിവസമെന്ന കണക്കിൽ 3 വർഷമായി പരിശീലനം തുടരുന്നു

ധോണി ഫിറ്റായിരിക്കുന്നിടത്തോളം ടീമിനൊപ്പം യാത്ര ചെയ്യുന്ന ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് മാത്രമായിരിക്കും ഞാൻ. ധോണിക്കു പരുക്കേറ്റാൽ ഒരു ദിവസത്തെ ബാൻഡ് എയ്ഡായി എന്നെ പ്രയോജനപ്പെടുത്താം. അവസരം ലഭിച്ചാൽ നാലാം നമ്പരിലും ഫിനിഷറായും കളിക്കാനാകുമെന്ന വിശ്വാസമുണ്ട്.ദിനേഷ് കാർത്തിക്

English Summary: Dinesh Karthik can do whatever India wants at World Cup: Abhishek Nayar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com