അടിച്ചുതകർത്ത് ഇംഗ്ലണ്ട്; 359 റൺസ് പിന്തുടർന്നു വിജയം
Mail This Article
ബ്രിസ്റ്റൾ ∙ തുടർച്ചയായ രണ്ടാം മൽസരത്തിലും 350 റൺസിനപ്പുറം സ്കോർ ചെയ്ത് ഇംഗ്ലണ്ടും പാക്കിസ്ഥാനും ബാറ്റിങ് വെടിക്കെട്ട് നടത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിന് 6 വിക്കറ്റ് ജയം. പാക്കിസ്ഥാൻ കുറിച്ച 359 റൺസ് വിജയലക്ഷ്യം അഞ്ചോവർ ബാക്കി നിർത്തിയാണ് ആതിഥേയർ മറികടന്നത്. സ്കോർ: പാക്കിസ്ഥാൻ–50 ഓവറിൽ ഒൻപതിന് 358. ഇംഗ്ലണ്ട്–44.5 ഓവറിൽ നാലിന് 359.
ഇംഗ്ലണ്ട് 373 റൺസ് കുറിച്ച രണ്ടാം ഏകദിനത്തിൽ ജോസ് ബട്‌ലറായിരുന്നു ഇംഗ്ലണ്ടിന്റെ ഹീറോയെങ്കിൽ ഇത്തവണ ഐപിഎൽ കഴിഞ്ഞെത്തിയ ജോണി ബെയർസ്റ്റോയാണ് അടിച്ചു തകർത്തത്. 93 പന്തിൽ 128. 15 ഫോർ, 5 സിക്സ്.ഓപ്പണിങ് വിക്കറ്റിൽ ബെയർസ്റ്റോയും ജെയ്സൻ റോയും (76) ചേർന്ന് 159 റൺസെടുത്തു. മോയീൻ അലി(46), ജോ റൂട്ട്(43), ബെൻ സ്റ്റോക്സ്(37) എന്നിവരും തിളങ്ങി. ക്യാപ്റ്റൻ ഓയിൻ മോർഗൻ(17) പുറത്താകാതെ നിന്നു.
ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ ഉയർന്ന രണ്ടാമത്തെ റൺ ചേസാണിത്. നേരത്തേ ഇമാമുൽ ഹഖിന്റെ സെഞ്ചുറിയിലാണ് (131 പന്തിൽ 151) പാക്കിസ്ഥാൻ വൻ സ്കോർ നേടിയത്. ടോപ് ഓർഡറിൽ ആർക്കും വലിയ പിന്തുണ നൽകാനായില്ലെങ്കിലും മധ്യനിരയിൽ അസ്ഹർ അലി(52) കൂട്ടായി. ഹാരിസ് സൊഹൈൽ(41), സർഫ്രാസ് അഹമ്മദ്(27), ഇമാദ് വാസിം(22) എന്നിവരും ഭേദപ്പെട്ടു കളിച്ചു. അഞ്ചു മൽസര പരമ്പരയിൽ ഇംഗ്ലണ്ട് ഇതോടെ 2–0നു മുന്നിലെത്തി. ഓവലിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
കുറഞ്ഞ ഓവർ നിരക്ക്;മോർഗനു വിലക്ക്
പാക്കിസ്ഥാനെതിരെ നാലാം ഏകദിനത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനു കളിക്കാനാവില്ല. മൂന്നാം ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ വിലക്കു ലഭിച്ചതിനാലാണിത്. രണ്ടാം തവണ ആവർത്തിച്ചതു കൊണ്ടാണ് വിലക്ക്.