അന്ന് സച്ചിൻ പറഞ്ഞു: ഇവൻ ഭാവിയിലെ താരം; ഇന്ന് ടീം ഇന്ത്യയിൽ
Mail This Article
മുംബൈ ∙ വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ടീമിൽ ഒരേയൊരു സർപ്രൈസ് മാത്രം: ലെഗ് സ്പിന്നർ രാഹുൽ ചാഹർ. ടീമിലെ ഏക പുതുമുഖം. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയ്ക്കായി തിളങ്ങിയ രാഹുൽ ആ മികവിലൂടെയാണു സിലക്ടർമാരുടെ കണ്ണിലുടക്കിയത്. വെസ്റ്റിൻഡീസിൽ ട്വന്റി20യിലാകും രാഹുൽ കളിക്കാനിറങ്ങുക.
രാഹുൽ അംഗമായ ടീമിൽ അർധ സഹോദരൻ ദീപക് ചാഹറും ഉൾപ്പെടുന്നു. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ രാഹുലിന്റെ സ്പെൽ മുംബൈയുടെ വിജയത്തിൽ നിർണായകമായി മാറിയിരുന്നു. 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റിട്ട രാഹുലിനെപ്പറ്റി സച്ചിൻ തെൻഡുൽക്കർ പറഞ്ഞതിങ്ങനെ: ‘പ്രതിഭാസ്പർശമുള്ള താരമാണു രാഹുൽ. ഭാവിയിലെ താരം. എത്ര കൃത്യതയോടെയാണു രാഹുൽ പന്തെറിയുന്നത്.’ കഴിഞ്ഞ സീസണിൽ മുംബൈയ്ക്കായി 13 വിക്കറ്റാണു താരമെടുത്തത്.
14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 63 വിക്കറ്റെടുത്തിട്ടുണ്ട് രാഹുൽ. 6 തവണ 5 വിക്കറ്റ് നേട്ടം കൊയ്തു. ഒരു അർധസെഞ്ചുറിയോടെ 336 റൺസ് നേടിയിട്ടുമുണ്ട്. 2017ൽ ധോണിയും സ്റ്റീവ് സ്മിത്തും ഉൾപ്പെട്ട പുണെയ്ക്കായി ഐപിഎല്ലിൽ അരങ്ങേറി. പിന്നീട്, ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനം. സന്ദർശകർക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്തു.
പക്ഷേ, അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടംകിട്ടിയില്ല.രാഹുലിന്റെ അർധസഹോദരൻ ദീപക് നേരത്തെയും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്: ഒരു ട്വന്റി20യും ഒരു ഏകദിനവും. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പേസറായ ദീപക് അത്യാവശ്യഘട്ടങ്ങളിൽ ബാറ്റിങ് പ്രകടനവും പുറത്തെടുത്തിട്ടുണ്ട്.