ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ: ചുരുക്കപ്പട്ടികയിൽ 6 പേർ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കു ലഭിച്ച നൂറുകണക്കിന് അപേക്ഷകൾ ആറായി ചുരുക്കിയപ്പോഴും ആകാംക്ഷ വിട്ടുമാറുന്നില്ല.
നിലവിലെ പരിശീലകൻ രവി ശാസ്ത്രി മുതൽ മുൻ ഇന്ത്യൻ താരം റോബിൻ സിങ് വരെ ചുരുക്കപ്പട്ടികയിലുണ്ട്. ബിസിസിഐ ഉപദേശക സമിതിയുമായി ഇവർ ആറുപേരും നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷമേ അന്തിമ തീരുമാനമാകൂ.
രവി ശാസ്ത്രി: നിലവിലെ സാഹചര്യത്തിൽ ശാസ്ത്രി തന്നെ തുടരാനാണ് സാധ്യത. വെസ്റ്റിൻഡീസ് പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ശാസ്ത്രി തുടരന്നതിലുള്ള താൽപര്യം ഇന്ത്യൻ നായകൻ വിരാട് കോലി പരസ്യമാക്കിയിരുന്നു.
തുടർച്ചയായി 2 ലോകകപ്പ് സെമികളിൽ ശാസ്ത്രിക്കു കീഴിൽ ടീം തോറ്റതാണ് അദ്ദേഹത്തിനെതിരായ ഘടകം. അതേസമയം, ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തിയത് അദ്ദേഹത്തിനു കീഴിലാണ്.
റോബിൻ സിങ്, ലാൽചന്ദ് രജ്പുത്: 2007ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടുമ്പോൾ ടീമിന്റെ ഫീൽഡിങ് പരിശീലകനായിരുന്നു റോബിൻ സിങ്.
ഇതേ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ലാൽചന്ദ് രജ്പുത്. പിന്നീട് അഫ്ഗാനിസ്ഥാൻ, സിംബാബ്‍വെ ടീമുകളെയും രജ്പുത് പരിശീലിപ്പിച്ചു.
വിദേശികൾ: മുൻ ഓസീസ് ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, മുൻ വിൻഡീസ് ഓൾറൗണ്ടറും അഫ്ഗാനിസ്ഥാൻ കോച്ചുമായ ഫിൽ സിമ്മൺസ്, മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സൻ എന്നിവരാണു പട്ടികയിലെ വിദേശ സാന്നിധ്യം.
2016ലെ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായ വിൻഡീസിന്റെ പരിശീലകൻ സിമ്മൺസായിരുന്നു.