ADVERTISEMENT

പോർട്ട് ഓഫ് സ്പെയിൻ∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനം വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ കരിയറിലെ അവസാന രാജ്യാന്തര മൽസരമാകുമോ എന്ന ചോദ്യത്തിന് ഉത്തരമായി; അല്ല ! കുറഞ്ഞപക്ഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയെങ്കിലും. മൂന്നാം ഏകദിനത്തിലെ ചില ‘അസാധാരണ സംഭവവികാസ’ങ്ങളുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത വിരമിക്കൽ അഭ്യൂഹങ്ങളെ മൽസരശേഷം ഗെയ്‍ൽ തന്നെയാണ് തള്ളിക്കളഞ്ഞത്.

മൽസരശേഷം വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് വിരമിച്ചിട്ടില്ലെന്ന ഗെയ്‍ലിന്റെ വിശദീകരണം. ഗെയ്‍ലിന്റെ പ്രതികരണം ഉൾപ്പെടുന്ന വിഡിയോ വിൻഡീസ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 10 സെക്കൻഡ് മാത്രം നീളമുള്ള വിഡിയോയിൽ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗെയ്‍ലിന്റെ പ്രതികരണമിങ്ങനെ:

‘ഇല്ല. ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.’

അപ്പോൾ തുടർന്നും വിൻഡീസ് ടീമിനൊപ്പമുണ്ടാകുമോ?

‘ഉണ്ടാകും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ.’

നേരത്തെ, ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് അറിയിച്ചിരുന്ന ഗെയ്‍ൽ, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് ലോകകപ്പിനിടെ പ്രഖ്യാപിക്കുകയും ചെയ്തു. ട്വന്റി20, ഏകദിന പരമ്പരകൾക്കു ശേഷമെത്തുന്ന ടെസ്റ്റ് പരമ്പരയോടെ ഗെയ്ൽ ഔദ്യോഗികമായി വിടവാങ്ങുമെന്നായിരുന്നു അഭ്യൂഹങ്ങൾ. പരമ്പരയിലെ അവസാന മൽസരം ഗെയ്‍ലിന്റെ സ്വന്തം നാടായ ജമൈക്കയിലെ കിങ്സ്റ്റണിലായതും അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നു. എന്നാൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഗെയ്‍ലിനെ സിലക്ടർമാർ ഉൾപ്പെടുത്തിയില്ല.

അപ്പോൾ ഗെയ്‍ലിന്റെ ഭാവിയോ? ഈ പരമ്പരയ്ക്കു ശേഷം വിൻഡീസ് ടീം ഇന്ത്യയിലേക്കാണു വരുന്നത്. ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയുണ്ടെങ്കിലും വിൻഡീസ് ഇന്ത്യൻ മണ്ണിൽവച്ച് അഫ്ഗാനിസ്ഥാനെതിരെ കളിക്കും. മൂന്നു ട്വന്റി, മൂന്ന് ഏകദിനം, ഒരു ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് വിൻഡീസ്–അഫ്ഗാൻ പരമ്പര. ഇതിനുശേഷം ഇന്ത്യയ്ക്കെതിരെ മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനങ്ങളും അവർ ഇന്ത്യയ്‌ക്കെതിരെയും കളിക്കും. ഈ പരമ്പരകളിൽ ഗെയ്‍ൽ കളിക്കുമോ എന്ന കാത്തിരിപ്പാണ് ഇനി. അതോ, അപ്രതീക്ഷിതമായി താരം വിരമിക്കൽ പ്രഖ്യാപിക്കുമോ? ഗെയ്‍ലിന്റെ കാര്യമായതിനാൽ കാത്തിരിക്കുക തന്നെ.

∙ അപ്പോൾ ഇന്ത്യൻ താരങ്ങളുടെ ‘യാത്രയയപ്പ്’???

മൂന്നാം ഏകദിനത്തിൽ ‘ഗെയിലാട്ട’ത്തിന് ഇപ്പോഴും യാതൊരു വാട്ടവുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച അർധസെഞ്ചുറി പ്രകടനത്തിനൊടുവിൽ പുറത്തായി മടങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾ ഗെയ്‌ലിനു നൽകിയ യാത്രയയപ്പാണ് വിരമിക്കൽ അഭ്യൂഹങ്ങൾ ശക്തമാക്കിയത്. തകർത്തടിച്ച് അർധസെഞ്ചുറി കുറിച്ചപ്പോഴും പുറത്തായി മടങ്ങുമ്പോഴും ഗെയ്ൽ പതിവില്ലാത്ത ‘ആഘോഷം’ നടത്തിയതും വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കരുത്തു പകർന്നു. ഏകദിനത്തിലെ 301–ാം ഏകദിനം കളിച്ച ഗെയ്‍ൽ, 301–ാം ജഴ്സി നമ്പറുമായാണ് കളത്തിലിറങ്ങിയതും. ഒട്ടേറെ ആരാധകരും സമൂഹമാധ്യമങ്ങളിൽ ഗെയ്‍ലിന് ‘യാത്രയയപ്പു’ നൽകി. ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകളെ സ്മരിച്ചവരും ഒട്ടേറെ.

മൽസരത്തിലാകെ 41 പന്തുകൾ നേരിട്ട ഗെയ്‍ൽ 72 റൺസെടുത്താണ് പുറത്തായത്. ഇന്ത്യൻ ബോളർമാരെ നിർദ്ദയം പ്രഹരിച്ച ഗെയ്‍ൽ 54–ാം ഏകദിന അർധസെഞ്ചുറിയാണ് പോർട്ട് ഓഫ് സ്പെയിനിൽ കുറിച്ചത്. അർധസെഞ്ചുറിയിലേക്ക് എത്തിയതാകട്ടെ, വെറും 30 പന്തിൽനിന്ന്. അതും ആറു ബൗണ്ടറികളുടെയും നാലു പടുകൂറ്റൻ സിക്സുകളുടെയും അകമ്പടിയോടെ. പുറത്താകുമ്പോഴേയ്ക്കും നേടിയത് എട്ടു ബൗണ്ടറിയും അഞ്ചു സിക്സും. സഹ ഓപ്പണർ എവിൻ ലെവിസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്താൻ ഗെയ്‍ലിനായി. 6.1 ഓവറിൽ അർധസെഞ്ചുറി പിന്നിട്ട ഗെയ്‍ൽ – ലെവിസ് സഖ്യത്തിന്, അടുത്ത 50 റൺസ് നേടാൻ വേണ്ടിവന്നത് 19 പന്തുകൾ മാത്രം!

ഒടുവിൽ 12–ാം ഓവറിൽ ഖലീൽ അഹമ്മദിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ഉജ്വല ക്യാച്ചിലാണ് ഗെയ്ൽ പുറത്തായത്. അപ്പോഴേയ്ക്കും ആരാധകർക്ക് എക്കാലവും ഓർമിക്കാനുള്ള വക ഗെയ്‍ൽ സമ്മാനിച്ചിരുന്നു. പുറത്തേക്കു നടക്കും മുൻപ് മൈതാനത്തുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളെല്ലാം ചുറ്റിലുമെത്തി താരത്തെ അനുമോദിച്ചു. ചിലർ പുറത്തുതട്ടിയും മറ്റുചിലർ ആശ്ലേഷിച്ചുമാണ് അവിസ്മരണീയ ഇന്നിങ്സിനൊടുവിൽ ഗെയ്‍ലിനെ യാത്രയാക്കിയത്. സെഞ്ചുറിയാഘോഷങ്ങളെ അനുകരിച്ച് ബാറ്റിനു മുകളിൽ ഹെൽമറ്റ് കോർത്ത് ഗാലറിയെ ഒന്നടങ്കം അഭിവാദ്യം ചെയ്താണ് ഗെയ്‍ൽ പവലിയനിലേക്കു മടങ്ങിയതും. ആരാധകർ ഒന്നാകെ എഴുന്നേറ്റുനിന്ന് താരത്തിന് ആദരമർപ്പിച്ചു.

∙ കാര്യമറിയാതെ കോലിയുടെ ‘പുകഴ്ത്തൽ’

അതേസമയം, ഗെയ്‍ലിന്റെ പ്രതികരണത്തെക്കുറിച്ച് അറിയാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. മികച്ച രാജ്യാന്തര കരിയറിന് ഗെയ്‍ലിനെ അഭിനന്ദിച്ച കോലി, ‘ഗെയ്‍ൽ നല്ലൊരു മനുഷ്യനാണ്’ തുടങ്ങിയ പരാമർശങ്ങളും നടത്തി.

‘വെസ്റ്റിൻഡീസിനായി കളിച്ച ഗെയ്‌ലിന്റേത് വളരെ മഹത്തായൊരു കരിയറായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വെസ്റ്റിൻഡീസ് ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്. രാജ്യാന്തര ക്രിക്കറ്റിൽത്തന്നെ അദ്ദേഹമൊരു ഐക്കണാണ്. ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് ഗെയ്‍ലിന്റെ ഏറ്റവും മികച്ച ഗുണവും അതുതന്നെ.’ – കോലി പറഞ്ഞു.

‘അദ്ദേഹത്തിന്റെ കളിയേക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ, ഗെയ്‍ൽ ഒരു അപാര മനുഷ്യൻ കൂടിയാണ്. യുവതാരങ്ങളെ എപ്പോഴും സഹായിക്കുന്ന, തമാശകൾ ഇഷ്ടപ്പെടുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന അദ്ദേഹം സമ്മർദ്ദ ഘട്ടങ്ങളിലും എത്ര ശാന്തനാണ്! ക്രിസ് ഗെയ്‍ലെന്ന മനുഷ്യനാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞാൻ കരുതുന്നു. ക്രിക്കറ്ററെന്ന നിലയിൽ അദ്ദേഹത്തെ എല്ലാവർക്കും അറിയാം. അദ്ദേഹത്തോടൊപ്പം വളരേയെറെ സമയം ചിലവഴിക്കാനും അദ്ദേഹത്തെ അടുത്തറിയാനും എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. മനുഷ്യനെന്ന നിലയിൽ ഒരു രത്നമാണ് അദ്ദേഹം. തീർച്ചയായും അദ്ദേഹത്തിന് അഭിമാനിക്കാം.’ – കോലി പറഞ്ഞു.

ക്രിസ്റ്റഫർ ഹെൻറി ഗെയ്‍ൽ: പ്രായം: 40

അരങ്ങേറ്റം: 1999, ഇന്ത്യയ്ക്കെതിരെ, ടൊറന്റോ

മൽസരം: 301, ഇന്നിങ്സ്: 294

റൺസ്: 10480, ടോപ് സ്കോർ: 215

ശരാശരി: 37.83

സെഞ്ചുറി: 25, അർധസെഞ്ചുറി: 54

വിക്കറ്റ്: 167

ടോപ് ബോളിങ് : 5/ 46, ക്യാച്ച്: 124

English Summary: Indian Players congratulate Chris Gayle as he looks set to bid farewell to ODIs after 72-run-knock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com