ആർച്ചറുടെ പന്തുകൊണ്ട് സ്റ്റീവ് സ്മിത്തിനു പരുക്ക്, ഓസീസ് 250നു പുറത്ത്
Mail This Article
ലോഡ്സ് ∙ ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാർ പന്ത് കളിക്കാതെ ‘ലീവ്’ ചെയ്യുന്നതു പതിവ് കാഴ്ചയാണ്. എന്നാൽ, ആഷസിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് പന്തുകൾ കളിക്കാതെ വിടുന്ന പതിവിനെ വ്യത്യസ്തമാക്കി. ക്രീസിൽ ഓടിനടന്ന് പന്ത് ലീവ് ചെയ്യുകയായിരുന്നു താരം. ചിലപ്പോൾ ഓഫ്സൈഡിലേക്ക് ഏറെക്കയറി, അല്ലാത്തപ്പോൾ ഉയർന്നുചാടി, ഇടയ്ക്ക് ബാറ്റുയർത്തി... സ്മിത്ത് പന്ത് ലീവ് ചെയ്യുന്ന കാഴ്ച ആരാധകരെ രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പന്തുകൾ ലീവ് ചെയ്യുന്ന സ്മിത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചരിക്കുകയും ചെയ്തു.
പക്ഷേ, ഒടുവിൽ ചിരിച്ചത് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറാണ്. സ്കോർ 70ൽ ആർച്ചറുടെ പന്തിൽനിന്ന് ഒഴിയാൻ ശ്രമിക്കെ സ്മിത്തിന്റെ കയ്യിൽ പന്തുകൊണ്ടു. ബാൻഡേജ് കെട്ടി കളി തുടർന്നെങ്കിലും സ്കോർ 80ൽ ആർച്ചറുടെ ബൗൺസർ സ്മിത്തിനെ വീഴ്ത്തി. കഴുത്തിൽ പന്തുകൊണ്ട താരം ക്രീസിൽ വീണു. താരത്തിനു ബാറ്റിങ് നിർത്തി ഗാലറിയിലേക്കു മടങ്ങേണ്ടിവന്നു.
അടുത്ത ബാറ്റ്സ്മാൻ പുറത്തായപ്പോൾ സ്മിത്ത് വീണ്ടുമെത്തിയെങ്കിലും 92ൽ ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി.
നാലാംദിനം ഓസീസിന്റെ ആദ്യ ഇന്നിങ്സ് 250ൽ അവസാനിച്ചു. 8 റൺസിന്റെ ലീഡ് വഴങ്ങി. സ്മിത്തിനു മാത്രമാണു പിടിച്ചുനിൽക്കാനായത്. ആതിഥേയർക്കായി സ്റ്റുവർട്ട് ബ്രോഡ് 4 വിക്കറ്റും വോക്സ് 3 വിക്കറ്റുമെടുത്തു.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 71 എന്ന നിലയിലാണ്. റോറി ബേൺസ് 29നും ജയ്സൻ റോയ് രണ്ടിനും ജോ റൂട്ട് പൂജ്യത്തിനും പുറത്തായി.