ADVERTISEMENT

ശാസ്ത്രി, ശാസ്ത്രി മാത്രം! അഭ്യൂഹങ്ങളും സൂചനകളും ശരിവച്ച് രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് തുടർച്ചയായ രണ്ടാമൂഴത്തിന് തയാറെടുക്കുമ്പോൾ, ആരാധകർ രണ്ടുതട്ടിലാണ്. ശാസ്ത്രി മാറേണ്ടതായിരുന്നുവെന്ന് ഒരു വിഭാഗം കരുതുമ്പോൾ, ശാസ്ത്രിക്കു കീഴിൽ ഇന്ത്യൻ ടീം കൈവരിച്ച നേട്ടങ്ങളിലേക്കു ചൂണ്ടിയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതിരോധം. അതെന്തായാലും ഇന്ത്യൻ ക്രിക്കറ്റിൽ രവി ശാസ്ത്രിയെന്ന കളിക്കാരനെക്കുറിച്ചും അദ്ദേഹത്തിന്റെ മികവിനെക്കുറിച്ചും രണ്ടുപക്ഷമുണ്ടാകാൻ സാധ്യത വിരളം.

ബോളർ, ബാറ്റ്സ്മാൻ, നായകൻ, പരിശീലകൻ, കമന്റേറ്റർ, നിരൂപകൻ, ടീം മാനേജർ, ടീം ഡയറക്ടർ തുടങ്ങിയ നിലകളിലെല്ലാം ക്രിക്കറ്റ് ലോകത്ത് തിളങ്ങിയ താരമാണ് രവിശങ്കർ ജയദ്രിത ശാസ്ത്രി എന്ന രവി ശാസ്ത്രി. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഡ്രീം ബോയ്. വലംകൈകൊണ്ട് ബാറ്റു ചെയ്യുകയും ഇടംകൈകൊണ്ട് ബോൾ ചെയ്യുകയും ചെയ്യുന്ന ശാസ്ത്രി 1980–81 കാലഘട്ടത്തിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. അതും 19–ാം വയസ്സിൽ. രണ്ടു വർഷങ്ങൾക്കു ശേഷം 1983ൽ കപിൽ ദേവിനു കീഴിൽ ഇന്ത്യ ആദ്യ ലോകകപ്പ് നേടുമ്പോൾ ശാസ്ത്രിയും ആ ടീമിൽ അംഗമായിരുന്നു.

ഒരേയൊരു ടെസ്‌റ്റിൽ ഇന്ത്യയെ നയിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌ത ഒരൊറ്റ ക്യാപ്റ്റനേ ഇന്ത്യൻ ക്രിക്കറ്റിലുള്ളൂ; അത് രവി ശാസ്‌ത്രിയാണ്. അഥവാ ടെസ്റ്റ് ക്യാപ്‌റ്റൻസിയിൽ നൂറിൽ നൂറ് വിജയശതമാനമുള്ള ഏക ഇന്ത്യൻ നായകൻ. 1987–88ലെ വെസ്‌റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനവേളയിലാണ് നിനച്ചിരിക്കാതെ ടീമിനെ നയിക്കാനുള്ള നിയോഗം ശാസ്ത്രിയെ തേടിയെത്തിയത്. പരമ്പരയിലെ മൂന്നാം ടെസ്‌റ്റിൽ ക്യാപ്‌റ്റൻ വെങ്സർക്കാരിനു പരുക്കേറ്റതിനെത്തുടർന്നാണ് നാലാം ടെസ്‌റ്റിൽ ശാസ്ത്രിയെ ക്യാപ്റ്റനായി നിയമിച്ചത്. ശാസ്‌ത്രി ‌തന്റെ ജോലി ഭംഗിയായി നിർവഹിച്ചു. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യ കരുത്തരായ കരീബിയൻ പടയെ  പരാജയപ്പെടുത്തുകയും ചെയ്‌തു. തുടർന്നു നടന്ന ഷാർജ ഏകദിന കപ്പിലും ശാസ്ത്രി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 

80 ടെസ്‌റ്റുകളിലും 150 ഏകദിനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യാന്തര കരിയറിൽ ഓപ്പണിങ് മുതൽ 11-ാം നമ്പർ വരെ ബാറ്റ് ചെയ്‌തിട്ടുളള അപൂർവം താരങ്ങളിലൊരാളാണ് ശാസ്‌ത്രി. മുംബൈയുടെ ക്യാപ്‌റ്റൻ എന്ന നിലയിൽ പലതവണ രഞ്‌ജി ട്രോഫി ഏറ്റുവാങ്ങിയിട്ടുണ്ട്. പശ്‌ചിമമേഖലയെയും നയിച്ചിട്ടുണ്ട്. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ എല്ലാ പന്തുകളും സിക്‌സർ പായിച്ച രണ്ട് ക്രിക്കറ്റ് താരങ്ങളെ ചരിത്രത്തിലുളളൂ; സർ ഗാരി സോബേഴ്‌സും രവി ശാസ്‌ത്രിയും.

ravi-shastri

പതിനൊന്ന് ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചതിൽ നാലെണ്ണത്തിൽ ജയിച്ചു. 1985ൽ മെൽബണിൽ നടന്ന ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോക ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനത്തിന് ശാസ്‌ത്രി ചാംപ്യൻമാരുടെ ചാംപ്യനായി തിരഞ്ഞെടുക്കപ്പെട്ടു. 1984ൽ അർജുന അവാർഡ് നേടി. 2007 ലോകകപ്പിലെ തോൽവിയെത്തുടർന്ന് ബിസിസിഐ അദ്ദേഹത്തെയാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിൽ ടീം മാനേജരായി നിയമിച്ചത്. 2014–16 കാലത്ത് ഇന്ത്യയുടെ ടീം ഡയറക്ടറായി. 2017ൽ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് അനിൽ കുംബ്ലെ ടീം വിട്ടതോടെ മുഖ്യപരിശീലകനുമായി. 

∙ ഓർമയിൽ ആ 6 X 6

ഒരോവറിലെ എല്ലാ പന്തുകളും സിക്‌സർ പായിക്കുക. അഥവാ ഒരൊറ്റ ഓവറിൽനിന്നു 36 റൺസ് നേടുക. രവി ശാസ്‌ത്രിയുടെ ബാറ്റിൽ പിറന്ന ഈ അത്ഭുതപ്രകടനം കാലമേറെ കഴിഞ്ഞിട്ടും ക്രിക്കറ്റ് പ്രേമികൾ മറന്നിട്ടില്ല. 1984–85ലെ രഞ്‌ജി ട്രോഫി ടൂർണമെന്റിന്റെ പശ്‌ചിമ മേഖലാ ലീഗ് റൗണ്ടിൽ മുംബൈ–ബറോഡ മൽസരത്തിലാണ് ചരിത്രംകുറിച്ച ഈ നേട്ടം. ഇന്ത്യൻ ക്രിക്കറ്റിലെ ഒട്ടനവധി അനശ്വരമുഹൂർത്തങ്ങൾക്ക് വേദിയൊരുക്കിയ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ 1985 ജനുവരി 8, 9, 10 തീയതികളിലായിരുന്നു മൽസരം. 

ഫിൽ സിമ്മൺസ്, ടോം മൂഡി, രവി ശാസ്ത്രി, മൈക്ക് ഹെസ്സൻ, ലാൽചന്ദ് രജ്‌പുത്, റോബിൻ സിങ്
ഫിൽ സിമ്മൺസ്, ടോം മൂഡി, രവി ശാസ്ത്രി, മൈക്ക് ഹെസ്സൻ, ലാൽചന്ദ് രജ്‌പുത്, റോബിൻ സിങ്

സുനിൽ ഗാവസ്‌കറുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് മുംബൈ കളിക്കാനിറങ്ങിയത്. മുംബൈയുടെ രണ്ടാം ഇന്നിങ്‌സിൽ ബറോഡയുടെ ഇടംകയ്യൻ സ്‌പിന്നർ തിലക് രാജിനെയാണ് ശാസ്‌ത്രി നിഷ്‌കരുണം ശിക്ഷിച്ചത്. കളിയുടെ മൂന്നാം ദിവസമാണ് ശാസ്‌ത്രി സിക്‌സർ മഴ പെയ്യിച്ചത്. തിലക് രാജിന്റെ ഒരോവറിലെ എല്ലാ പന്തുകളും ബൗണ്ടറി ലൈനിനുമുകളിലൂടെ ഗാലറിയിലെത്തി. സർ ഗാരി സോബേഴ്‌സിനുശേഷം ഫ്‌സ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. അന്നു ശാസ്‌ത്രി മറ്റൊരു നേട്ടവും സ്വന്തമാക്കി; ഡബിൾ സെഞ്ചുറി. രണ്ട് ഇന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റുകളാണ് ശാസ്‌ത്രി ആ കളിയിൽ നേടിയത്. മുംബൈ–ബറോഡ മൽസരം സമനിലയിൽ പിരിഞ്ഞെങ്കിലും ഡൽഹിയെ തോൽപ്പിച്ച് മുംബൈ രഞ്‌ജി ട്രോഫി സ്വന്തമാക്കി.  

∙ മറക്കാനാവാത്ത ഫൈനൽ 

1985 മാർച്ച് പത്ത്; ബെൻസൻ ആൻഡ് ഹെഡ്ജസ് ലോക ചാംപ്യൻഷിപ്പ് ഫൈനൽ. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ അന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടുമ്പോൾ സ്‌റ്റേഡിയം നിറഞ്ഞെത്തിയ കാണികളുടെ എണ്ണം മതി കളിയുടെ ആവേശം വിളിച്ചോതുവാൻ. 35,296 പേരാണ് അന്ന് കളി കാണാനെത്തിയത്. ആതിഥേയ രാഷ്‌ട്രം പങ്കെടുക്കാതിരുന്നിട്ടും ഓസ്‌ട്രേലിയയിൽ ഇത്രയേറെ കാണികൾ മൽസരം കാണാൻ വന്നത് അപൂർവ സംഭവമാണ്.

ടോസ് നേടിയ പാക്ക് ക്യാപ്‌റ്റൻ ജാവേദ് മിയാൻദാദ് ബാറ്റിങ് തിരഞ്ഞെടുത്തു. കപിൽദേവിന്റെയും എൽ. ശിവരാമകൃഷ്‌ണന്റെയും മൂർച്ചയേറിയ ബോളിങ്ങിനുമുന്നിൽ പാക്ക് പട തകർന്നടിഞ്ഞു. 50 ഓവർ പൂർത്തിയാവുമ്പോൾ പാക്കിസ്‌ഥാൻ നേടിയത് വെറും 176 റൺസ് മാത്രം, അതും ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ. 

ravi-shastri-virat-kohli

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഇന്ത്യയുടെ ഓപ്പണിങ് ജോഡിയായ ശാസ്‌ത്രി– ശ്രീകാന്ത് സഖ്യത്തെ വെല്ലുവിളിക്കാൻ പാക്ക് ബോളിങ് നിരയ്‌ക്കായില്ല. 103 റൺസിലെത്തിയപ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്‌ടമായത്! ശ്രീകാന്ത് പതിവുപോലെ തകർത്തടിച്ചു. വിലയേറിയ 67 റൺസ് സംഭാവന ചെയ്‌ത ശേഷമാണ് ശ്രീകാന്ത് പുറത്തായത്. 63 റൺസെടുത്ത് പുറത്താകാതെ നിന്ന ശാസ്‌ത്രി മികച്ച പ്രകടനമാണ് ഫൈനലിൽ കാഴ്ചവച്ചത്. മുഹമ്മദ് അസ്‌ഹറുദീൻ 25 റൺസെടുത്ത് ഉറച്ച പിന്തുണ നൽകി. മൽസരത്തിൽ ഇന്ത്യ നേടിയത് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം.

32,000 ഡോളറാണ് അന്ന് ഇന്ത്യയ്‌ക്ക് സമ്മാനമായി ലഭിച്ചത്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് രവി ശാസ്‌ത്രി ചാംപ്യൻമാരുടെ ചാംപ്യനായി തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശാസ്‌ത്രിക്ക് ലഭിച്ചതാകട്ടെ മിന്നിത്തളങ്ങുന്ന ഒരു ഓഡി 100 കാർ. അതിന്റെ വില അന്ന് 14,000 ഡോളറായിരുന്നു.

English Summary: Ravi Shastri, Once The Dream Boy of Indian Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com