അരങ്ങേറ്റ ടെസ്റ്റിൽ വരവറിയിച്ച് ജോഫ്ര ആർച്ചർ; ആരാച്ചാർ?
Mail This Article
തല മാത്രമല്ല, കഴുത്തും സൂക്ഷിക്കണം; പന്തെറിയുന്നത് ജോഫ്ര ആർച്ചർ ആണെങ്കിൽ! അരങ്ങേറ്റ ടെസ്റ്റിൽത്തന്നെ ഓസീസ് ഡ്രസിങ് റൂമിൽ ഭയപ്പാടു വിതച്ച ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ ബോഡിലൈൻ ബോളിങ്ങാണ് ഇപ്പോൾ ക്രിക്കറ്റിലെ ചർച്ചാവിഷയം.
തുടർച്ചയായ മൂന്നാം ഇന്നിങ്സിലും സെഞ്ചുറിയിലേക്കു കുതിച്ച സ്റ്റീവ് സ്മിത്തിനെ അത്തരമൊരു പന്തിലൂടെയാണു ആർച്ചർ വീഴ്ത്തിയതും.
മണിക്കൂറിൽ 146.9 കിലോമീറ്റർ വേഗത്തിലെത്തിയ ആർച്ചറുടെ ഷോട്ട് ബോൾ കഴുത്തിലിടിച്ചു പരുക്കേറ്റ സ്മിത്തിന് ആദ്യ ഇന്നിങ്സിലെ ബാറ്റിങ് ഇടയ്ക്കു നിർത്തേണ്ടിവന്നു.
പിന്നീടു ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും സ്മിത്ത്, അധികം വൈകാതെ പുറത്തായി. സ്മിത്തിനു പകരക്കാരനായി ബാറ്റിങ്ങിന് ഇറങ്ങിയ മാർന്നസ് ലെബുഷെയ്നെയും മാരക ബൗൺസറോടെയാണ് ആർച്ചർ എതിരേറ്റത്. ആർച്ചറുടെ പന്ത് ഹെൽമെറ്റിലിടിച്ച് നിലത്തുവീണ ലെബുഷെയ്ൻ പക്ഷേ, ബാറ്റിങ് തുടർന്നു.
ആർച്ചറുടെ വേഗം കൂടിയ പന്ത്- 154.6
അരങ്ങേറ്റ ടെസ്റ്റിൽത്തന്നെ തിളക്കമാർന്ന റെക്കോർഡ് സ്വന്തമാക്കി ജോഫ്ര ആർച്ചർ. മണിക്കൂറിൽ ശരാശരി 149.62 കിലോമീറ്റർ വേഗത്തിലാണ് ആർച്ചർ ആദ്യ ഇന്നിങ്സിലെ 73–ാം ഓവർ ബോൾ ചെയ്തത്.
രാജ്യാന്തര ക്രിക്കറ്റിലെ ഒരു ഓവറിൽ, ഇംഗ്ലിഷ് ബോളറുടെ ഉയർന്ന ശരാശരി വേഗമാണിത്. മണിക്കൂറിൽ 154.6 കിലോമീറ്ററാണ് ആഷസ് ടെസ്റ്റിൽ ജോഫ്ര ആർച്ചർ എറിഞ്ഞ ഏറ്റവും വേഗം കൂടിയ പന്ത്.