ADVERTISEMENT

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ പുറത്തിരുത്തിയതിനെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കമിട്ട മൽസരത്തിൽ, രവീന്ദ്ര ജഡേജയെ ഏക സ്പിന്നറായി ഉൾപ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇതോടെ അശ്വിൻ പുറത്താവുകയും ചെയ്തു. അശ്വിനെ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കറിനു പിന്നാലെ സൗരവ് ഗാംഗുലിയും രംഗത്തെത്തി.

അശ്വിനെ പുറത്തിരുത്തിയത് ഇത്രയധികം വിമർശിക്കപ്പെടാൻ കാരണവുമുണ്ട്. ഇതിനു മുൻപ് ഇന്ത്യ വെസ്റ്റിൻഡീസിൽ പര്യടനം നടത്തിയ 2016ൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയ താരമാണ് അശ്വിൻ. മൂന്നു ടെസ്റ്റുകളിൽനിന്നായി 17 വിക്കറ്റും ഒരു സെഞ്ചുറി സഹിതം 350 റൺസുമാണ് അന്ന് അശ്വിൻ നേടിയത്. അശ്വിന്റെ കരിയറിലെ നാല് ടെസ്റ്റ് സെഞ്ചുറികളും പിറന്നത് വെസ്റ്റിൻഡീസിനെതിരെയാണെന്ന പ്രത്യേകതയുമുണ്ട്. വിൻഡീസിനെതിരെ ഇത്രയും മികച്ച ട്രാക്ക് റെക്കോർഡുള്ള അശ്വിനെ പുറത്തിരുത്തിയത് ശരിയായില്ല എന്നാണ് ഗാവസ്കറിന്റെയും ഗാംഗുലിയുടെയും നിലപാട്.

ടീമിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തുന്ന പരിശീലകൻ രവി ശാസ്ത്രിയുടെയും ക്യാപ്റ്റൻ വിരാട് കോലിയുടെയും ശൈലി വിമർശന വിധേയമാകുന്നതിനിടെയാണ് അശ്വിനെ പുറത്തിരുത്തിയുള്ള പുതിയ ‘പരീക്ഷണം’! പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തിനിടെ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യ കളിച്ച 38 ടെസ്റ്റുകളിലും വ്യത്യസ്ത ടീമുകളെ പരീക്ഷിച്ചതിനെക്കുറിച്ച് ചോദ്യമുയർത്തിയതായി ബിസിസിഐ ഉപദേശക സമിതിയിലെ ഒരു അംഗം വെളിപ്പെടുത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് കളിക്കാർക്ക് ടീമിൽ സ്ഥിരമായി സ്ഥാനം നൽകണമെന്ന് വ്യക്തമാക്കുകയാണ് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും.

‘ടീമിലെടുക്കുന്ന താരങ്ങൾക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്ന കാര്യത്തിൽ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലി കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കളിക്കാരുടെ ആത്മവിശ്വാസം ഉയർത്താനും താളം നിലനിർത്താനും ഇത് അനിവാര്യമാണ്. ഇതു ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യരുടെ പ്രകടനം നാം കണ്ടതാണ്. ഈ മൽസരങ്ങളിൽ അയ്യരെ ടീമിലെടുക്കുകയും സ്വതന്ത്രമായി കളിക്കാൻ അനുവദിക്കുകയും ചെയ്തതിന്റെ ഫലമാണ് കളത്തിൽ കണ്ടത്. മറ്റു കളിക്കാരുടെ കാര്യത്തിലും ഇതേ ശൈലി തന്നെ പിന്തുടരുന്നതാണ് ഉചിതം. വിരാട് അതിനു തയാറാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – ഗാംഗുലി പറഞ്ഞു.

രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ എന്നിവർക്കൊപ്പം കുൽദീപ് യാദവിനെയും പുറത്തിരുത്തിയ നീക്കം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഗാംഗുലി വ്യക്തമാക്കി.

‘സത്യമാണ്. കുൽദീപ് യാദവിനെ പുറത്തിരുത്തിയ തീരുമാനം എന്നെ അദ്ഭുതപ്പെടുത്തി. കാരണം, ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ അവസാനമായി കളിച്ച മൽസരത്തിൽ സിഡ്നിയിലെ ഫ്ലാറ്റ് പിച്ചിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ താരമാണ് കുൽദീപ്. ജഡേജയും മികച്ച ഫോമിലായിരുന്നു. ആന്റിഗ്വയിലെ പിച്ചിന്റെ സ്വഭാവരീതി വച്ച് അവിടെ മൂന്ന് പേസർമാരെ കളിപ്പിക്കേണ്ടതും അനിവാര്യമാണ്. അശ്വന്റെ ബോളിങ് റെക്കോർഡുകൾ ഉജ്വലമാണ്. ഈ വിക്കറ്റിൽ ജഡേജയ്ക്ക് എത്രമാത്രം വിക്കറ്റുകൾ നേടാനാകും എന്നത് കാത്തിരുന്നു കാണണം. മൽസരം പുരോഗമിക്കുന്തോറും പിച്ചിൽ വ്യത്യാസങ്ങൾ വന്നുതുടങ്ങും. ഇതിന്റെ സൂചനകൾ ആദ്യ ദിനത്തിൽത്തന്നെ നാം കണ്ടതാണ്. എന്തായാലും ടീമിൽ ഇടംപിടിക്കാൻ കളിക്കാർ മൽസരിക്കുന്ന കാഴ്ച ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവാരമാണ് കാണിക്കുന്നത്’ – ഗാംഗുലി പറഞ്ഞു.

English Summary: Pick players consistently, Sourav Ganguly to Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com