ADVERTISEMENT

ന്യൂ‍ഡൽഹി∙ മോശം ഫോമില്‍ തുടരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പിന്തുണച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് ടീം പന്തിന് പരമാവധി പ്രോൽ‌സാഹനം നൽകണമെന്ന് ഗംഭീർ വ്യക്തമാക്കി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ സ്ഥാനത്ത് ഋഷഭ് പന്തിനു പകരം സഞ്ജു സാംസണെയാണു ഞാൻ പിന്തുണയ്ക്കുന്നത്. എന്നാൽ പന്തിന്റെ പ്രകടനത്തെ ഭയമില്ലാത്തത്, അശ്രദ്ധം എന്നൊക്കെ മാനേജ്മെന്റ് വിശേഷിപ്പിക്കുന്നത് സങ്കടകരമാണ്‌– ഗംഭീർ പറഞ്ഞു.

പന്തിനു പരമാവധി പിന്തുണ നൽകുകയാണു വേണ്ടത്. ഒരു യുവതാരത്തെ കൈകാര്യം ചെയ്യേണ്ട രീതിയല്ല ഇത്. ഋഷഭ് പന്ത് ബുദ്ധിപൂർവം ക്രിക്കറ്റിനെ സമീപിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും ഗംഭീർ ഒരു ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. റൺസ് നേടുക എന്നതിനേക്കാൾ പിടിച്ചുനിൽക്കുന്നതിനു വേണ്ടിയാണ് പന്ത് ഇപ്പോൾ കളിക്കുന്നത്. പുറത്തുനിന്നു നോക്കുമ്പോൾ അദ്ദേഹത്തിന്റെ മനോനില അങ്ങനെയാണ്. ആരെങ്കിലും പന്തിന്റെ തോളിൽ കയ്യിട്ടു നിങ്ങളെ ഈ ടീമിന് ആവശ്യമാണെന്നു പറയണം– ഗംഭീർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ നേടുമെന്നും ഗംഭീർ പ്രവചിക്കുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ ഋഷഭ് പന്ത് നിറംമങ്ങിയതിനു പിന്നാലെ, ടീമിലെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാമെന്ന മുന്നറിയിപ്പുമായി സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് പറഞ്ഞിരുന്നു. ഇപ്പോഴും ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി പന്തിനെ തന്നെയാണു പരിഗണിക്കുന്നതെങ്കിലും അടിയന്തര ഘട്ടം വന്നാൽ ടീമിലെടുക്കാൻ ഒരുപിടി യുവതാരങ്ങൾ പിന്നണിയിലുണ്ടെന്ന് പ്രസാദ് വ്യക്തമാക്കി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ പേര് എടുത്തുപറഞ്ഞായിരുന്നു പ്രസാദിന്റെ പ്രസ്താവന.

ഋഷഭ് പന്തിന് മികവു കാട്ടാനാകുന്നില്ലെങ്കിൽ സ്വാഭാവികമായും കേരള താരം സഞ്ജു സാംസണിനെ പരിഗണിക്കണമെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കറും ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജു മികച്ച ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്‍ജു സാസംണിനു പുറമേ ഇഷാൻ കിഷൻ, കെ.എസ്. ഭരത് എന്നീ യുവതാരങ്ങളും ഇന്ത്യൻ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ്.

English Summary: Gautam Gambhir unhappy with team managements comments on Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com